ദിലീപിനെ പറഞ്ഞത് പുറത്ത് വിടണം, മോഹന്‍ലാലും മമ്മൂട്ടിയും വേണ്ട: ഇതെന്ത് ന്യായമെന്ന് ശാന്തിവിള ദിനേശ്
മലയാള ചലച്ചിത്ര ലോകത്തെ പ്രശ്നങ്ങള്‍ പരിഹരിക്കാനായി സർക്കാർ നിയോഗിച്ച ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പുറത്ത് വിടണമെന്ന് വിവരാവകാശ കമ്മീഷന്‍ അടുത്തിടെ ഉത്തരവിട്ടിരിക്കുകയാണ്. 2019 ഡിസംബര്‍ 31 ന് കമ്മീഷന്‍ റിപ്പോര്‍ട്ട് സർക്കാറിന് സമർപ്പിച്ചിരുന്നെങ്കിലും പിന്നീട് തുടർ നടപടികളൊന്നും ഉണ്ടായിട്ടില്ല.
വിലക്കപ്പെട്ട വിവരം ഒഴിച്ച് മറ്റൊന്നും മറച്ചുവയ്ക്കരുതെന്നും വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ കൈമാറരുതെന്നും വിവരാവകാശ കമ്മീഷന്‍ തങ്ങളുടെ ഉത്തരവിലൂടെ വ്യക്തമാക്കുന്നത്. അതേസമയം റിപ്പോർട്ടിന്റെ പശ്ചാത്തലത്തില്‍ ചിലർ സ്വീകരിക്കുന്ന നിലപാട് സ്വീകാര്യമല്ലെന്നാണ് സംവിധായകന്‍ ശാന്തിവിള ദിനേശ് വ്യക്തമാക്കുന്നത്.

കമ്മിറ്റി മുമ്പാകെ ആളുകള്‍ കൊടുത്ത മൊഴി അടക്കം പുറത്ത് വിടണമെന്നാണ് ചിലർ പറയുന്നത്. അതായത് ഞാന്‍ ഒരു മൊഴി കൊടുത്തിട്ടുണ്ടെങ്കില്‍ അതെല്ലാം പുറത്ത് വരണം, പക്ഷെ എന്റെ പേര് പുറത്ത് വിടാന്‍ പാടില്ല. അത് എന്ത് ന്യായമാണെന്നാണ് ചോദിക്കുന്നത്. ഒരാള്‍ ഒരു പരാതി തന്നാല്‍, ആ പരാതി എന്താണെന്ന് പറയുന്നതിനോടൊപ്പം ആര് പരാതി തന്നു എന്ന് പറയണ്ടേയെന്നും ശാന്തിവിള ദിനേശ് ചോദിക്കുന്നു.
ആരെങ്കിലും മോഹന്‍ലാലിനേയും മമ്മൂട്ടിയേയും പറ്റി പറഞ്ഞിട്ടുണ്ടെങ്കില്‍ അത് വിടരുത്. പക്ഷെ ആരെങ്കിലും ദിലീപിനെക്കുറിച്ച് എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അത് പുറത്ത് വിടണമെന്നാണ് ചിലരുടെയൊക്കെ ഇപ്പോഴത്തെ വാദം. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടാണ് സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ആവശ്യത്തിനും അനാവശ്യത്തിനുമൊക്കെ ചർച്ചയായത്.
പണ്ട് കാലത്ത് പല നടിമാരുമുള്‍പ്പടെ വളരെയേറെ ത്യാഗങ്ങള്‍ സഹിച്ചാണ് മലയാള സിനിമ വളർത്തിയെടുത്തത്. എന്നാല്‍ ഇപ്പോള്‍ ചിലരൊക്കെ പറയുന്നത് മൂത്രമൊഴിക്കാനുള്ള സൌകര്യങ്ങള്‍ പോലും ചിലയിടത്ത് ലഭ്യമല്ലെന്നാണ്. എനിക്ക് ഒരിക്കലും ഇതിനോട് യോജിക്കാനാകില്ല. സാധാരണ താരങ്ങള്‍ പോലും കാരവാന്‍ ഉപയോഗിക്കുന്ന ഒരു കാലമാണിതെന്നും അദ്ദേഹം പറയുന്നു.
വ്യക്തിഹത്യയാകുന്ന കാര്യങ്ങളൊക്കെ എഡിറ്റ് ചെയ്തിട്ട് റിപ്പോർട്ട് പുറത്ത് വിടണമെന്നാണ് പറയുന്നത്. അങ്ങനെ പോസ്റ്റ് മോർട്ടം ചെയ്തതിന് ശേഷം ആ റിപ്പോർട്ട് പുറത്ത് വിട്ടിട്ട് വല്യ കാര്യവുമുണ്ടോ എന്ന് എനിക്ക് അറിയില്ല. പാർവതി തിരുവോത്ത് അടക്കമുള്ളവർ അടങ്ങുന്ന ഡബ്ല്യൂസിസി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മിറ്റി രൂപീകരിക്കുന്നത്.
ഇന്ത്യന്‍ സിനിമയില്‍ തന്നെ ആദ്യമായിട്ടായിരുന്നു ഇത്തരമൊരു കാര്യം. വ്യക്തിഗത വിവരങ്ങള്‍ മറച്ച് വെക്കണം എന്ന വ്യവസ്ഥയോടെ മലയാള സിനിമയില്‍ പ്രവർത്തിക്കുന്ന നിരവധി സ്ത്രീകള്‍ സെറ്റില്‍ നേരിടേണ്ടി വരുന്ന പീഡനങ്ങള്‍, കാസ്റ്റിങ് കൌച്ച് തുടങ്ങിയ കുറ്റകൃത്യങ്ങളെക്കുറിച്ച് ഹേമ കമ്മീഷന് മുമ്പില്‍ വ്യക്തമാക്കി.
എത്ര പരിഷ്കരണങ്ങള്‍ വരുത്തിയാലും ഇതൊക്കെ പൂർണ്ണമായും ഒഴിവാക്കാന്‍ കഴിയില്ലെന്നാണ് എനിക്ക് പറയാനുള്ളത്. അത് ഇല്ലാതാക്കാന്‍ സ്ത്രീകള്‍ തന്നെ വിചാരിക്കണം. അവർ നല്ല വില്‍പവറുള്ളവരായിരിക്കണം. പിന്നെ റിപ്പോർട്ട് ഇതുവരെ പുറത്ത് വിടാത്തതില്‍ സർക്കാറിനെ കുറ്റം പറയാന്‍ സാധിക്കില്ല. അതില്‍ പകുതിയും വ്യക്തി വൈരാഗ്യവും നുണകളുമാണ് പലരും മൊഴികളായി നല്‍കിയതെന്ന് ഞാന്‍ പറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications