'മോഹന്‍ലാലിന് 30 കോടിയും മമ്മൂട്ടി 15 കോടിയും ഓവർസീസ് റൈറ്റും?': പറ്റില്ലെങ്കില്‍ കൊടുക്കരുതെന്ന് ശാന്തിവിള
സുരേഷ് കുമാറിന് മറുപടിയുമായി ആന്റണി പെരുമ്പാവൂർ രംഗത്ത് വന്നതോടെ മലയാള സിനിമ നിർമ്മാതാക്കളുടെ കൂട്ടായ്മയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷനുള്ളില്‍ നിലനില്‍ക്കുന്ന തർക്കം മറനീക്കി പുറത്ത് വന്നിരിക്കുകയാണ്. മലയാള സിനിമ തകർച്ചയുടെ വക്കിലാണെന്നും പല നിർമാതാക്കളും നാടുവിട്ട് പോകേണ്ട അവസ്ഥയിലാണ് ഉള്ളതെന്നുമായിരുന്നു കഴിഞ്ഞ ദിവസം സുരേഷ് കുമാർ വാർത്താ സമ്മേളനത്തിലൂടെ വ്യക്തമാക്കിയത്.
എന്നാല്‍ സുരേഷ് കുമാറിന്റെ പല പ്രസ്താവനകളേയും ചോദ്യം ചെയ്തുകൊണ്ടാണ് ആന്റണി പെരുമ്പാവൂർ ഇന്ന് രംഗത്ത് വന്നത്. തിയേറ്ററുകൾ അടച്ചിടുകയും സിനിമകൾ നിർത്തിവയ്ക്കുകയും ചെയ്യുമെന്ന് വ്യക്തികൾ തീരുമാനമെടുക്കുന്ന ഒരു രാജ്യത്തല്ല നമ്മളാരും സംഘടനാപരമായി നിലനിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സമരം താന്‍ വ്യക്തിപരമായി എടുത്ത തീരുമാനം അല്ലെന്നും ആന്റണി പെരുമ്പാവൂർ സിനിമ കണ്ട് തുടങ്ങിയ കാലം മുതല്‍ സിനിമ നിർമ്മിച്ച് തുടങ്ങിയ ആളാണ് ഞാനെന്നുമായിരുന്നു സുരേഷ് കുമാറിന്റെ മറുപടി.

ആന്റണി പെരുമ്പാവൂറിന് മോഹന്‍ലാലും പൃഥ്വിരാജും ടൊവിനോയും അടക്കമുള്ള പ്രമുഖ താരങ്ങളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നുള്ളതാണ് ശ്രദ്ധേയം. ഇതിനിടയില്‍ തന്നെയാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ രൂക്ഷമായി വിമർശിച്ചുകൊണ്ട് സംവിധായകന്‍ ശാന്തിവിള ദിനേശും രംഗത്ത് വന്നിരിക്കുന്നത്.
'സുരേശന്‍റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ' എന്ന ചിത്രം നാല് കോടിക്ക് തീർക്കാമെന്ന് പറഞ്ഞിട്ട് അവസാനം 20 കോടിയിലാണ് തീർത്തത്. ആ നിർമ്മാതാവിന്റെ അവസ്ഥയാണ്. താരങ്ങളോട് പ്രതിഫലം കുറയ്ക്കാന്‍ ഞാന്‍ പറയില്ല. ഇങ്ങനെയുള്ള ആളുകളെ വെച്ച് സിനിമ എടുക്കരുതെന്ന് എനിക്ക് നിർമ്മാതാക്കളോടാണ് പറയാനുള്ളത്.
പ്രേമലു എന്ന ചിത്രത്തില്‍ പുതിയ പയ്യന്‍ അല്ലേ വന്നത്. മൂന്ന് പടം കഴിഞ്ഞ് അവന്‍ 5 കോടി ചോദിക്കുകയാണെങ്കില്‍ അവനെ കട്ട് ചെയ്ത് പുതിയ ആളെ കൊണ്ടു വരുണം. ഓരോരുത്തരുടേയും പ്രതിഫലം അവരാണ് തീരുമാനിക്കുന്നത്. മോഹന്‍ലാല്‍ 30 കോടിയോ , മമ്മൂക്ക 15 കോടയും ഓവർസീസ് റൈറ്റും ചോദിക്കുകയാണെങ്കില്‍ നിങ്ങള്‍ അവരെ വെക്കണ്ട. അവരുടെ ശമ്പളം അവരാണ് തീരുമാനിക്കുന്നത്. കൊടുക്കണോ വേണ്ടയോ എന്നാണ് നിർമ്മാതാക്കള്‍ തീരുമാനിക്കേണ്ടതെന്നും ശാന്തിവിള ദിനേശ് പറയുന്നു.
ഇവിടെ രണ്ട് പടം ഓടിയ ഒരു നടന്‍ അടുത്തതായി ചോദിക്കുന്ന പ്രതിഫലം രണ്ട് കോടി രൂപയാണ്. നാല് കോടിക്ക് തീർക്കാമെന്ന് പറഞ്ഞ പടം 20 കോടി ആക്കിയവനെ വെച്ച് അടുത്ത സിനിമ എടുക്കുന്നത് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ നേതാവായ ലിസ്റ്റിന്‍ സ്റ്റീഫനാണ്. അയാളെയൊക്കെയാണ് ആദ്യം മര്യാദ പഠിപ്പിക്കേണ്ടത്. അല്ലാതെ താരങ്ങളേയല്ല. അത്തരം സംവിധായകന്മാരെ വിലക്കുന്നത് പകരം സംഘടന നേതാവ് തന്നെ അയാളെ വെച്ച് പുതിയ സിനിമ സംവിധാനം ചെയ്യുന്നു. പിന്നെ ഇവർ ആരെയാണ് വിരട്ടുന്നത്.
ലിസ്റ്റിന്‍ സ്റ്റീഫന്‍മാരെ ആദ്യം സംഘടന തീരുമാനിക്കണം. അല്ലാതെ ഞാന്‍ താരങ്ങളെ കുറ്റം പറയില്ല. അവരുടെ ശമ്പളം അവർ തീരുമാനിക്കും. അതുകൊടുക്കണോ വേണ്ടയോ എന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം. പത്ത് ദിവസം പടം ഇല്ലാതെ വീട്ടില്‍ ഇരുന്നാല്‍ ഇവരൊക്കെ താനെ വരച്ച വരയില്‍ വരും. എന്നാല്‍ അത് ചെയ്യാന്‍ നിർമ്മാതാക്കള്‍ തയ്യാറാകുന്നില്ലെന്നും സംവിധായകന്‍ കൂട്ടിച്ചേർക്കുന്നു.
അതേസമയം, നിർമ്മാതാവ് ശ്രീ ആന്റണി പെരുന്പാവൂർ ഈ എഫ് ബി പോസ്റ്റിൽ പറഞ്ഞിരിക്കുന്ന പലകാര്യത്തോടും താന്‍ യോജിക്കുന്നുവെന്ന് സംവിധായകന്‍ വിനയനും നേരത്തെ ഫേസ്ബുക്കില്‍ കുറിച്ചു. 'മലയാള സിനിമാ മേഖലയിൽ പരിഹരിക്കപ്പെടേണ്ടതായ നിരവധി ഇഷ്യൂസ് ഉണ്ടന്നുളളത് സത്യമാണ് പ്രത്യേകിച്ച് സർക്കാരിന്റെ വിനോദ നികുതി പോലുള്ളവ..അതിനെപ്പറ്റിയൊക്കെ നിർമ്മാതാവ് സുരേഷ്കുമാർ കഴിഞ്ഞ ദിവസം പ്രതികരിച്ചതിലും തെറ്റില്ല. അദ്ദഹം ഒരു സീനിയർ നിർമ്മാതാവാണ്.' വിനയന്‍ കുറിച്ചു.
വ്യക്തിപരമായിഅഭിപ്രായം പറയാം പക്ഷേ നിർമ്മാതാക്കളുടെ സംഘടന ജൂൺ മാസം മുതൽ സമരം ചെയ്യുന്നു എന്നൊക്കെ പറയേണ്ടത് ആ സംഘടനയുടെ ജനറൽബോഡി വിളിച്ചു കൂട്ടി തീരുമാനിച്ച ശേഷം സംഘടനയുടെ പ്രസിഡന്റോ സെക്റട്ടറിയോ അല്ലേ? ആണ് എന്നകാര്യത്തിൽ സംശയമില്ല. അവർ സജീവമായി ഇവിടുണ്ടല്ലോയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications