'ഞാന്‍ ആ കൂതറ പടമൊന്നും കണ്ടിട്ടില്ല': വന്‍ ഹിറ്റായ നിവിന്‍ പോളി ചിത്രത്തെക്കുറിച്ച് ശാന്തിവിള ദിനേശ്
ഉണ്ണി മുകുന്ദന്റെ മാർക്കോ സിനമയ്ക്ക് പിന്തുണ നല്‍കിയ ഫെഫ്കയ്ക്കെതിരെ രൂക്ഷ വിമർശനവുമായി സംവിധായകന്‍ ശാന്തിവിള ദിനേശ്. 'ഈ അലവലാതി സിനിമക്ക് പിന്തുണ നല്‍കുകയാണ് ഫെഫ്ക ചെയ്തത്' എന്ന് അദ്ദേഹം പറഞ്ഞു. ഫെഫ്കയുടെ ഈ നിലപാടിനെ എതിർത്തുകൊണ്ട് സംവിധായകന്‍ കമല്‍, ഡബ്ബിങ് ആർട്ടിസിറ്റ് ഭാഗ്യലക്ഷ്മി എന്നിങ്ങനെ രണ്ടുപേരെങ്കിലും മുന്നോട്ട് വന്നിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.
വയലന്‍സ് കാണിക്കുന്നതാണോ ഹീറോയിസമെന്നും എങ്ങനെ ആ പടത്തിന് സെന്‍സർ സർട്ടിഫിക്കറ്റ് നല്‍കിയെന്നും ഭാഗ്യലക്ഷ്മി ചോദിക്കുന്നു. അവർ കുറേക്കാലം സെന്‍സർ ബോർഡില്‍ ഉണ്ടായിരുന്നെങ്കിലും ഇപ്പോഴത്തെ കളികള്‍ അറിയാത്തതുകൊണ്ടാണ്. കേന്ദ്രസർക്കാർ ഭരിക്കുന്ന പാർട്ടിയുടെ സെന്‍സർ ബോർഡില്‍ കേന്ദ്രവുമായി ഒട്ടിനില്‍ക്കുന്ന നായകർ അഭിനയിച്ചാല്‍ സെന്‍സർ ബോർഡും കണ്ണടയ്ക്കുമെന്നും തന്റെ സ്വന്തം യൂട്യൂബ് ചാനലായ ലൈറ്റ്സ് ക്യാമറ ആക്ഷനിലൂടെ ശാന്തിവിള ദിനേശ് പറയുന്നു.

സിനിമ സമൂഹത്തെ സ്വാധീനിക്കും എന്നതിന് ഒരു ഉദാഹരണം പറയാം. അധ്യാപികയെ വിദ്യാർത്ഥി പ്രേമിക്കുന്ന പ്രേമം എന്നെങ്ങാനും പറഞ്ഞ ഒരു വലിയ പടം ഉണ്ടോല്ലോ. ഞാന്‍ ആ കൂതറ പടമൊന്നും കണ്ടിട്ടില്ല. അതിലെ ചെറുപ്പക്കാരെല്ലാം കറുത്ത ഉടുപ്പും ചുമന്ന ലുങ്കിയുമാണ് ഉടുത്തിരിക്കുന്നതെന്ന് തോന്നുന്നു. കണ്ടാല്‍ ഡി എം കെയുടെ കൊടിയാണെന്ന് തോന്നുന്നു.
ഒരു സാംസ്കാരിക സംഘടനയുടെ ഓണാഘോഷം ഉദ്ഘാടനം ചെയ്യാനായി നെയ്യാറ്റിന്‍കരയ്ക്ക് അപ്പുറത്ത് ഞാന്‍ ചെന്നപ്പോള്‍ പത്ത് നൂറ് ചെറുപ്പക്കാർ നില്‍ക്കുന്നു. എല്ലാവരും ഈ ഡ്രസ്സാണ്. ഞാന്‍ കരുതിയത് ഈ സംഘടനയുടെ ഡ്രസ് കോഡായിരിക്കുമെന്നാണ്. അടുത്തിരുന്ന ഒരാളാണ് പറഞ്ഞത് പ്രേമം എന്ന് പറയുന്ന സിനിമയിലെ ഡ്രസ്സാണ് ഇതെന്ന്. അവിടെ സംസാരിച്ചപ്പോള്‍ ഇങ്ങനെ സിനിമയെ അന്ധമായി അനുകരിക്കാന്‍ നിങ്ങള്‍ക്ക് നാണം ഇല്ലേയെന്നൊക്കെ ഞാന്‍ ചോദിച്ചുവെന്നും അദ്ദേഹം പറയുന്നു.
സിനിമ ടീനേജുകളെ സ്വാധീനിക്കും എന്ന കാര്യം ഉറപ്പാണ്. ഇവിടെ ഇടുന്ന കൂതറ വസ്ത്രങ്ങള്‍ കണ്ടാല്‍ നിങ്ങള്‍ക്ക് അത് അറിയില്ലേ? സിനിമയില്‍ നിന്ന് അല്ലേ ഇതിനെല്ലാം ഇവർക്ക് പ്രേരണ കിട്ടുന്നത്. നല്ല പാന്റ് വാങ്ങിച്ചിട്ട് കീറിയത് പോലെ ഇട്ടുപോകുന്നത് സിനിമയുടെ സ്വാധീനത്തില്‍പെട്ടാണ്. സിനിമ കാരണം ആളുകള്‍ വഴി തെറ്റുന്നതിന്റെ പൂർണ്ണമായ ഉത്തരവാദിത്തം ഏറ്റെടുക്കില്ലെന്നാണ് ഫെഫ്ക പറയുന്നത്. എന്നാല്‍ പൂർണ്ണ ഉത്തരവാദിത്തം ഉണ്ടെന്ന് ഞാന്‍ പറയും.
തിരുവനന്തപുരം റീജിയണല്‍ സെന്‍സർ ബോർഡ് നടത്തുന്ന തെമ്മാടിത്തരങ്ങളെക്കുറിച്ച് രാഷ്ട്രപതിക്കെങ്കിലും ഒരു പരാതി കൊടുക്കണമെന്നാണ് എനിക്ക് പറയാനുള്ളത്. ഫെഫ്ക കൂടെ ഇല്ലെങ്കിലും സിനിമയിലെ ഒരുവിഭാഗം വിചാരിച്ചാല്‍ ഈ പരാതി കൊടുക്കാന്‍ സാധിക്കും. കമലും ഭാഗ്യലക്ഷ്മിയുമൊക്കെ അതിന് മുന്‍കൈ എടുക്കണമെന്നാണ് എനിക്ക് പറയാനുള്ളത്. റോഡില്‍ സ്റ്റേജ് കെട്ടിയാലോ ആരെങ്കിലും പത്ത് കൊടി നാട്ടിയാലും കോടതി കേസെടുക്കും. വർണ്ണക്കടലാസ് കെട്ടിയാലും പോസ്റ്റർ ഒട്ടിച്ചാലുമൊക്കെ കേസാണ്. എന്നാല്‍ ഈ പറയുന്ന ഒരു കോടതിയും ഇത്തരം സിനിമകള്‍ക്കെതിരെ ഒരക്ഷരം മിണ്ടുന്നില്ലെന്നും ശാന്തിവിള ദിനേശ് കൂട്ടിച്ചേർക്കുന്നു.
അതേസമയം, കോണ്‍ഗ്രസ് ഭരിച്ചിരുന്ന കാലത്ത് സെന്‍സർ ബോർഡിലേക്ക് കോണ്‍ഗ്രസുകാരെ തന്നെയാണ് എടുത്തിരുന്നതെങ്കിലും കേള്‍ക്കുമ്പോള്‍ ഒരു മാന്യതയുണ്ടായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. എന്നാല്‍ ഇപ്പോഴോ? വെള്ളം കോരിയവനും വീട്ടില്‍ നില്‍ക്കുന്നവനുമൊക്കെ സെന്‍സർ ബോർഡ് അംഗമാകുന്ന കാലമാണ്. അവരെ ഒട്ടിനില്‍ക്കുന്ന ഒരുത്തന്‍ നായകാനാകുന്ന സിനിമയാകുമ്പോള്‍ സെന്‍സർ ബോർഡ് കണ്ണടച്ചുകൊടുക്കും. ശാന്തിവിള ദിനേശ് കൂട്ടിച്ചേർത്തു.












Click it and Unblock the Notifications