ദിലീപിന്റെ ശാപം ഫലിക്കുന്നു; 5 വർഷത്തെ കണക്കെടുക്കൂ, അയാളെ വേദനിപ്പിച്ച ഒരുത്തനും രക്ഷപ്പെട്ടില്ല: ശാന്തിവിള
നടന്‍ ദിലീപിന്റെ ശബരിമല സന്ദർശനവുമായി ബന്ധപ്പെട്ട് വലിയ വിമർശനമായിരുന്നു ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച് നടത്തിയത്. ദിലീപിന് സന്നിധാനത്ത് എങ്ങനെ വിഐപി പരിഗണന കിട്ടിയെന്ന് ചോദിച്ച കോടതി സംഭവത്തില്‍ റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് സന്നിധാനം സ്പെഷൽ ഓഫിസർ പി.ബിജോയ് ഹൈക്കോടതിയിൽ നല്‍കിയ റിപ്പോർട്ടില്‍ പറയുന്നത് നടൻ ദിലീപിനും സംഘത്തിനും പൊലീസ് അനർഹമായ ഒരു സഹായവും ചെയ്തു കൊടുത്തിട്ടില്ലെന്നാണ്.
ദിലീപിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി നാളെ വീണ്ടും പരിഗണിക്കും. അതേസമയം ഈ വിഷയത്തിലും ദിലീപിന് പിന്തുണയുമായി സംവിധായകന്‍ ശാന്തിവിള ദിനേശം രംഗത്ത് വന്നു. ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം എന്ന് പറയുന്നത് പോലെ ഒരു കൂട്ടർക്ക് ഒരാളെ ഇഷ്ടമല്ല. അയാളെ ഏതെല്ലാം തരത്തില്‍ ദ്രോഹിക്കാനും വേദനിപ്പിക്കാനുമൊക്കെ കഴിയും എന്നതാണ് രണ്ട് ദിവസം മുമ്പ് നടന്ന ഒരു സംഭവത്തില്‍ നിന്നും എനിക്ക് വ്യക്തമായതെന്നും ശാന്തിവിള ദിനേശ് പറയുന്നു.

സ്ഥാനത്തും അസ്ഥാനത്തുമെല്ലാം ദൈവതിന്റെ തലയില്‍ വെക്കുന്ന വ്യക്തിയാണ് ദിലീപ്. അയാളെ ദ്രോഹിച്ചവരെക്കുറിച്ച് ചോദിക്കുമ്പോഴൊക്കെ പറയുക എല്ലാം മുകളിലിരിക്കുന്ന ഒരാള്‍ കാണുമെന്നാണ്. ജയിലില്‍ നിന്നും ഇറങ്ങിയ സമയത്ത് ഒരിക്കല്‍ ദിലീപിനെ കാണാനായി പോയിരുന്നു. എ ഡി ജി പി സന്ധ്യ വിളിച്ചപ്പോള്‍ എന്തുകൊണ്ടാണ് നിങ്ങള്‍ വക്കീലിനേയും ഒപ്പം കൂട്ടാതിരുന്നതെന്ന് അന്ന് ഞാന്‍ ചോദിച്ചു.
രാവിലെ ഏതോ അമ്പലത്തില്‍ പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോഴാണ് എ ഡി ജി പിയുടെ ഓഫീസില്‍ നിന്നും വിളിക്കുന്നതെന്നാണ് ഞാന്‍ അറിഞ്ഞത്. ദിലീപ് കൊടുത്ത പരാതിയില്‍ ചില സംശയങ്ങളുണ്ടെന്നും അതേകുറിച്ച് സംസാരിക്കാനായി പൊലീസ് ക്ലബ്ലിലേക്ക് വരാമോയെന്നും ചോദിച്ചു. പിന്നെന്താണ് ഞാന്‍ വരാം എന്നും പറഞ്ഞ് നേരെ ചെന്ന് കയറിക്കൊടുത്തപ്പോഴാണല്ലോ പിടിച്ച് ജയിലില്‍ ഇട്ടതെന്നും ശാന്തിവിള ദിനേശ് പറയുന്നു.
ഇത്തരം ഒരു നീക്കം മുന്നില്‍ കാണാതിരുന്നത് കൊണ്ടാണ് പൊലീസ് ക്ലബ്ലിലേക്ക് പോകുമ്പോള്‍ താന്‍ വക്കീലിനെ ഒപ്പം കൂട്ടാതിരുന്നതെന്നാണ് ദിലീപ് എന്നോട് പറഞ്ഞത്. എന്ത് പറഞ്ഞാലും എല്ലാം മുകളില്‍ ഇരിക്കുന്ന ആള്‍ നോക്കിക്കോളും എന്നാണ് ദിലീപ് പറയുക. മുകളില്‍ ഇരിക്കുന്ന ആള്‍ക്ക് നിങ്ങളുടെ കാര്യം മാത്രം നോക്കിയാല്‍ മതിയോന്ന് ഞാനും തിരിച്ച് ചോദിക്കും.
ആരൊക്കെ വിമർശിച്ചാലും ഒരു കാര്യം ഞാന്‍ പറയും. അയാളെ വേദനിപ്പിച്ചിട്ടുള്ള, അയാളെ ദുഃഖിപ്പിച്ചിട്ടുള്ള, അയാളെ കരയിപ്പിച്ചിട്ടുള്ള, അയാളെ ചതിച്ചിട്ടുള്ള ഒരെണ്ണം രക്ഷപ്പെട്ടിട്ടില്ല. കഴിഞ്ഞ അഞ്ചാറ് വർഷത്തെ കണക്കുകള്‍ എടുത്ത് നോക്കൂക. അയാള്‍ക്കെതിരെ നിന്ന ഒരാളും രക്ഷപ്പെട്ടിട്ടില്ല. അയാളുടെ ശാപം ഫലക്കുന്നുവെന്നുള്ളത് സത്യമാണ്. ബാക്കിയുള്ളവന്മാർക്ക് വഴിയെ കിട്ടുമെന്ന് എനിക്ക് ഉറപ്പാണെന്നും ശാന്തിവിള ദിനേശ് അഭിപ്രായപ്പെടുന്നു.
അമിതമായ ദൈവ ഭയമുള്ള വ്യക്തിയാണ് ദിലീപ്. അത്തരം ഭയമുള്ള ഒരാള്‍ ഒരു തെറ്റും ചെയ്യില്ലെന്നാണ് ഞാന്‍ കരുതുന്നത്. അല്ലെങ്കില്‍ അയാള്‍ ദൈവത്തേയും പറ്റിക്കുന്നവനായിരിക്കണം. നിരവധി തവണ ശബരിമലയില്‍ പോയ വ്യക്തിയാണ് ദിലീപ്. എന്തെങ്കിലും വിഐപി പരിഗണന വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടതായി അറിയില്ല. ഇരുമുടിക്കെട്ടില്ലാതെയാണ് ദിലീപ് ശബരിമലയിലേക്ക് പോയത്. ഇരുമുടിക്കെട്ടില്ലാതെ പോയാല്‍ സ്റ്റാഫുകള്‍ക്കുള്ള സർവ്വീസ് ഗേറ്റ് വഴി മുകളിലേക്ക് കയറാം.
ദിലീപ് വി ഐ പി പരിരക്ഷയില്‍ ശബരിമലയില്‍ പോയെന്നാണ് പറയുന്നത്. പുറത്ത് വന്ന വീഡിയോ മുഴുവന്‍ പരിശോധിച്ചപ്പോള്‍ അദ്ദേഹത്തിന് എന്തെങ്കിലും വി ഐ പി പരിഗണന കിട്ടിയതായി എനിക്ക് തോന്നിയില്ല. അദ്ദേഹത്തിന് വേണ്ടി ഒരിടത്തും ഭക്തരെ തടഞ്ഞില്ല. വെറുതെ ദിലീപിന് വേണ്ടി പക്ഷം പിടിക്കുകയാണെന്ന് കരുതരുത്. അദ്ദേഹം നില്‍ക്കുന്നതിന്റെ പുറകില്‍ ഇഷ്ടപോലെ ഭക്തർ നില്‍ക്കുകയും വരികയും പോകുകയും ചെയ്യുന്നുണ്ടെന്നും സംവിധായകന്‍ കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications