'അന്ന് ജോലിയുടെ സ്ഥാനത്ത് തിരക്കഥകൃത്ത് എന്നെഴുതുമ്പോൾ കണ്ണുനിറഞ്ഞു, ആരും കാണാതെയിരിക്കാൻ ശ്രമിച്ചു'
ഇൻഫോംപാർക്കിലെ ജോലി രാജി വെച്ചാണ് അഭിലാഷ് പിള്ള സിനിമ എന്ന തന്റെ ലക്ഷ്യത്തിലേക്ക് നടന്നത്. ഇപ്പോൾ തന്റെ ജീവിതത്തിലെ മാറക്കാൻ പറ്റാത്ത അനുഭവം പങ്കുവെച്ചിരിക്കുകയാണ് അഭിലാഷ്. ആറ് വർഷം മുൻപ് തന്റെ മകളെ സ്കൂളിൽ ചേർക്കാൻ പോയതും അന്ന് അവിടെ നിന്ന നൽകിയ ഫോം പൂരിപ്പിക്കാൻ തന്നപ്പോൾ ജോലിയുടെ സ്‌ഥാനത്ത് എഴുതാൻ ഉത്തരമില്ലാതെ നിന്നതുമൊക്കെ അഭിലാഷ് പറയുന്നു.
രണ്ടും കല്പിച്ച് ജോലിയുടെ സ്ഥാനത്ത് തിരക്കഥകൃത്ത് എന്നെഴുതുമ്പോൾ കണ്ണ് നിറഞ്ഞത് ആരും കാണാതെ ഇരിക്കാൻ താൻ ശ്രമിച്ചെന്നും ഇന്ന് രണ്ടാമത്തെ മകളെ ചേർക്കാൻ ചെന്നപ്പോൾ ധൈര്യമായി ആ ഫോമിലെ ജോലിയുടെ സ്‌ഥാനത്ത് "തിരക്കഥാകൃത്ത്" എന്ന് എഴുതിയെന്നും അഭിലാഷ് പറഞ്ഞു.

അഭിലാഷ് പിള്ള പങ്കുവെച്ച കുറിപ്പ്:
ജീവിതത്തിലെ ചില മറക്കാൻ പറ്റാത്ത അനുഭവങ്ങൾ. ഈ ഫോമിനും എനിക്കും ഒരു 6 വർഷത്തെ ബന്ധമുണ്ട്, കൃത്യമായി പറഞ്ഞാൽ 2019 മാർച്ചിൽ മൂത്ത മകൾ വൈഗയെ ഒന്നാം ക്ലാസ്സിൽ ചേർക്കാനായി ഭവൻസ് സ്കൂളിൽ പോകുന്നു സിനിമക്ക് വേണ്ടി ഇൻഫോംപാർക്കിലെ ജോലി രാജി വെച്ച് ഇറങ്ങിയിട്ട് അന്ന് ഏകദേശം 5 വർഷം കഴിഞ്ഞിരുന്നു സിനിമ ചെയ്യുമെന്ന പ്രതീക്ഷയൊക്കെ നശിച്ചിരുന്നു.
സ്കൂളിൽ നിന്നും ഈ ഫോം പൂരിപ്പിക്കാൻ തന്നപ്പോൾ ഞാൻ ഒന്ന് ടെൻഷൻ ആയി കാരണം എന്റെ ജോലിയുടെ സ്‌ഥാനത്തു എഴുതാൻ എനിക്ക് ഒരുത്തരമില്ലാരുന്നു, എന്നും രാവിലെ തിരക്കഥയുമായി ലൊക്കേഷനുകൾ കയറി ഇറങ്ങുന്ന കാലമായിരുന്നു അത്, രണ്ടും കല്പിച്ചു ജോലിയുടെ സ്ഥാനത്ത് തിരക്കഥകൃത്ത് എന്നെഴുതുമ്പോൾ കണ്ണ് നിറഞ്ഞത് ആരും കാണാതെ ഇരിക്കാൻ ഞാൻ ശ്രമിച്ചു.
ആ സമയവും വൈഗ മോൾ എന്നെ തന്നെ ചേർന്നു നിൽക്കുന്നുണ്ടാരുന്നു, ഫോം പരിശോധിച്ച അന്നത്തെ സ്കൂൾ പ്രിൻസിപ്പൽ എന്നോട് ഏതു സിനിമയാണ് ചെയ്‍തത് എന്ന് ചോദിച്ചപ്പോൾ ചിരിച്ചു കൊണ്ട് ധൈര്യമായി ഞാൻ പറഞ്ഞു സിനിമ ഒന്നും ചെയ്‌തിട്ടില്ല പക്ഷെ എന്റെ മകൾ ഈ സ്കൂളിൽ നിന്നും പഠിച്ചിറങ്ങുന്നതിനു മുന്നേ ഒരു സിനിമയെങ്കിലും ഞാൻ ചെയ്യുമെന്ന്.
അന്നാ സ്കൂളിൽ നിന്നും വൈഗയുടെ കൈ പിടിച്ചു പുറത്ത് ഇറങ്ങിയപ്പോൾ അവളോടും ഞാൻ പറഞ്ഞു അച്ഛന്റെ സിനിമ നടക്കുമെന്ന്, വർഷങ്ങൾക്ക് ശേഷം ഇന്ന് ഇളയ മകൾ മീനാക്ഷിയെ അതെ സ്കൂളിൽ ചേർക്കാൻ ചെന്നപ്പോൾ വീണ്ടും ഫോം പൂരിപ്പിക്കാൻ തന്നു പക്ഷെ ഇത്തവണ അത് പൂരിപ്പിക്കുമ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു.
കാരണം എന്റെ വൈഗ മോൾ അവിടെ ഓടി നടന്നു അഭിമാനത്തോടെ അച്ഛന്റെ പുതിയ സിനിമയുടെ വിശേഷങ്ങൾ ടീച്ചറുമ്മാരോട് പറയുന്നത് എനിക്ക് കേൾക്കാമായിരുന്നു, എന്നെ ചേർന്നു നിന്ന മീനാക്ഷിയെ നോക്കിയൊന്നു ചിരിച്ചിട്ട് ധൈര്യമായി ആ ഫോമിലെ ജോലിയുടെ സ്‌ഥാനത്തു ഞാൻ എഴുതി "തിരക്കഥാകൃത്ത്"












Click it and Unblock the Notifications