Get Updates
Get notified of breaking news, exclusive insights, and must-see stories!

'അന്ന് ആ സംവിധായകന്റെ അസിസ്റ്റന്റ് ഡയറക്ടറാകാന്‍ പിന്നാലെ നടന്നു; ഇന്ന് ഒരുമിച്ച് അഭിനയിക്കുന്നു'

സംവിധാനത്തിലും അഭിനയത്തിലും ഒരു പോലെ പ്രതിഭ തെളിയിച്ച വ്യക്തിയാണ് സിദ്ധാര്‍ത്ഥ് ഭരതന്‍. അതുല്യ പ്രതിഭകളായ സംവിധായകന്‍ ഭരതന്റെയും നടി കെപിഎസി ലളിതയുടെയും മകന്‍ എന്ന ലേബലില്‍ ഒതുങ്ങാതെ സിനിമാ മേഖലയില്‍ തന്റെ പ്രതിഭ തെളിയിക്കാന്‍ സിദ്ധാര്‍ത്ഥ് ഭരതന് കഴിഞ്ഞിട്ടുണ്ട്. പിതാവ് സംവിധാനത്തിലും അമ്മ അഭിനയത്തിലുമാണ് പ്രതിഭ തെളിയിച്ചതെങ്കില്‍ മകന് രണ്ട് മേഖലകളിലും ഒരു പോലെ തിളങ്ങാന്‍ കഴിഞ്ഞു എന്നതും ശ്രദ്ധേയമാണ്.

കമല്‍ സംവിധാനം ചെയ്ത 'നമ്മള്‍' എന്ന സിനിമയിലൂടെയാണ് സിദ്ധാര്‍ത്ഥ് ഭരതന്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ചെറുപ്രായത്തില്‍ തന്നെ സിനിമയില്‍ എത്താന്‍ സിദ്ധാര്‍ത്ഥിനു കഴിഞ്ഞു. എന്നാല്‍ അതിനു ശേഷം നല്ല അവസരങ്ങള്‍ തേടിയെത്തിയില്ല. അച്ഛന്‍ ഭരതന്‍ സംവിധാനം ചെയ്ത 'നിദ്ര'യുടെ റീമേക്കിലൂടെ സിദ്ധാര്‍ത്ഥ് സംവിധാന രംഗത്തേക്ക് പ്രവേശിച്ചു. ചിത്രം തിയറ്ററില്‍ വാണിജ്യ വിജയം നേടിയില്ലെങ്കിലും ഏറെ നിരൂപക പ്രശംസ ലഭിച്ചു. പിന്നീട് ദിലീപിനെ നായകനാക്കി 'ചന്ദ്രേട്ടന്‍ എവിടെയാ' എന്ന സിനിമ സംവിധാനം ചെയ്തു. അനുശ്രീ, നമിത പ്രമോദ് എന്നിവരായിരുന്നു നായിക. ഈ ചിത്രം തിയറ്ററുകളില്‍ മികച്ച വിജയം നേടി. കുഞ്ചാക്കോ ബോബനെ കേന്ദ്ര കഥാപാത്രമാക്കി സംവിധാനം ചെയ്ത 'വര്‍ണ്യത്തില്‍ ആശങ്ക'യാണ് സിദ്ധാര്‍ഥ് ഭരതന്റെ മൂന്നാമത്തെ ചിത്രം.

Gautham Vasudev Menon

2015 ല്‍ നടന്ന കാര്‍ അപകടത്തില്‍ സിദ്ധാര്‍ഥിന് ഗുരുതരമായി പരുക്കേറ്റിരുന്നു. കൊച്ചി ചമ്പക്കരയില്‍ കാര്‍ മതിലിലിടിച്ചാണ് അന്ന് അപകടമുണ്ടായത്. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ സിദ്ധാര്‍ഥ് ഏറെ നാളത്തെ ചികിത്സയ്ക്കു ശേഷമാണ് സാധാരണ ജീവിതത്തിലേക്കു മടങ്ങി വന്നത്. പിന്നീട് അദ്ദേഹം സിനിമയില്‍ സജീവമാകുകയും അഭിനയിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തു.

അടുത്തിടെ സംവിധാനം ചെയ്ത ചതുരം എന്ന ചിത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു. അച്ഛനെ പോലെ പരീക്ഷണ ചിത്രങ്ങളിലാണ് സിദ്ധാര്‍ത്ഥിന് താല്‍പര്യം. എന്നാല്‍ വാണിജ്യ സിനിമകളും കലാമൂല്യമുള്ള ചിത്രങ്ങളും തനിക്ക് ഒരു പോലെ വഴങ്ങുമെന്ന് സിദ്ധാര്‍ത്ഥ് തെളിയിച്ചിട്ടുണ്ട്.

സമീപ കാലത്ത് സിദ്ധാര്‍ത്ഥ് അഭിനയിച്ച ഭ്രമയുഗം, സൂക്ഷ്മദര്‍ശിനി എന്നീ ചിത്രങ്ങള്‍ വമ്പന്‍ ഹിറ്റുകളായിരുന്നു. ഭ്രമയുഗത്തില്‍ മമ്മൂട്ടിക്കൊപ്പം മത്സരിച്ച് അഭിനയിച്ചാണ് സിദ്ധാര്‍ത്ഥ് ഭരതന്‍ തന്റെ കഥാപാത്രത്തെ അനശ്വരമാക്കിയത്. ഭ്രമയുഗ'ത്തിലെ പാചകക്കാരന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തു നിന്ന് ലഭിച്ചത്. മികച്ച അവസരങ്ങളും തേടിയെത്തി.

ഭ്രമയുഗത്തിന് ശേഷം സിദ്ധാര്‍ത്ഥും മമ്മൂട്ടിയും ഒന്നിച്ചെത്തുന്ന ചിത്രമാണ് ബസൂക്ക.
നവാഗതനായ ഡിനോ ഡെന്നിസാണ് സംവിധാനം. പ്രശസ്ത തിരക്കഥാകൃത്ത് കലൂര്‍ ഡെന്നിസിന്റെ മകനാണ് ഡീനോ ഡെന്നിസ്. വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. പ്രശസ്ത തെന്നിന്ത്യന്‍ സംവിധായകന്‍ ഗൗതം വാസുദേവ് മേനോന്‍, സിദ്ധാര്‍ഥ് ഭരതന്‍, ഷൈന്‍ ടോം ചാക്കോ, ബാബു ആന്റണി, ദിവ്യാ പിള്ള, ഐശ്വര്യാ മേനോന്‍, ഭാമ അരുണ്‍, സണ്ണി വെയ്ന്‍, ജഗദീഷ്, ഷറഫുദ്ദീന്‍, ഡീന്‍ ഡെന്നിസ്, സ്ഫടികം ജോര്‍ജ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ഏപ്രില്‍ 10 നാണ് ചിത്രം ആഗോള തലത്തില്‍ തിയറ്ററിലെത്തുന്നത്. ഗെയിം ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിന്റെ ടീസറിനും ട്രെയിലറിനും സമൂഹ മാധ്യമങ്ങളില്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. അര്‍ജുന്‍ രാമസ്വാമി എന്ന പൊലീസ് കഥാപാത്രമായിട്ടാണ് സിദ്ധാര്‍ത്ഥ് അഭിനയിക്കുന്നത്. ഈ കഥാപാത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്.

ഏറെ പ്രതീക്ഷയോടെയാണ് ഈ ചിത്രത്തെ സിദ്ധാര്‍ത്ഥ് ഭരതനും മമ്മൂട്ടി ആരാധകരും കാണുന്നത്. കൂടുതല്‍ മികച്ച അവസരങ്ങള്‍ തേടിയെത്തുന്നതിലും താരം സന്തോഷത്തിലാണ്. ഇപ്പോഴിതാ ബസൂക്കയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധായകന്‍ ഗൗതം വാസുദേവിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.

അസിസ്റ്റന്റ് ഡയറക്ടര്‍ ആവാന്‍ ഗൗതം വാസുദേവിന്റെ പിന്നാലെ നടന്നിട്ടും അന്ന് നടക്കാതെ പോയതും ഇപ്പോള്‍ ഒരുമിച്ച് അഭിനയിക്കുന്നതിലെ ആകസ്മികതയുമാണ് സിദ്ധാര്‍ത്ഥ് ഭരതന്‍ പങ്കുവെയ്ക്കുന്നത്. ഒരുമിച്ച് അഭിനയിക്കാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ടെന്നും സിദ്ധാര്‍ത്ഥ് ഭരതന്‍ പറഞ്ഞു.

തന്റെ ആദ്യ സിനിമ മുതല്‍ തന്നെ പ്രേക്ഷകരെ കയ്യിലെടുത്ത സംവിധാകനാണ് ഗൗതം വാസുദേവ് മേനോന്‍. കാക്ക കാക്ക, വാരണം ആയിരം, വേട്ടയാട് വിളയാട്, മിന്നലെ, വിണ്ണൈതാണ്ടി വരുവായ തുടങ്ങി പ്രേക്ഷകരുടെ മനസില്‍ ഇന്നും തങ്ങി നില്‍ക്കുന്ന ഒട്ടേറെ സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് ഗൗതം വാസുദേവ് മേനോന്‍. ഫഹദ് ഫാസില്‍ പ്രധാന വേഷത്തിലെത്തിയ ട്രാന്‍സ് എന്ന ചിത്രത്തില്‍ പ്രതിനായകനായാണ് ഗൗതം അഭിനയിച്ചത്. ഈ കഥാപാത്രം പ്രേക്ഷകരെ വിസ്മയിപ്പിക്കുകയും ചെയ്തു. റൊമാന്റിക് ചിത്രമായ സീത രാമത്തിലെ ഗൗതം മേനോന്റെ കഥാപാത്രവും ഏറെ ശ്രദ്ധേയമായിരുന്നു.

താന്‍ സ്‌കൂള്‍ കാലഘട്ടം മുതല്‍ ഗൗതം വാസുദേവന്റെ ഫാന്‍ ബോയ് ആണെന്നും സ്‌കൂള്‍ കാലഘട്ടത്തില്‍ അദ്ദേഹത്തിന്റെ സിനിമകളിലെ പാട്ടുകളൊക്കെ തങ്ങളുടെ ലൗ ആന്‍ന്തം ആയിരുന്നുവെന്നും സിദ്ധാര്‍ത്ഥ് പറയുന്നു. അദ്ദേഹത്തിന്റെ സിനിമകള്‍ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. സിനിമയില്‍ ഒരുമിച്ച് വര്‍ക്ക് ചെയ്യുമ്പോള്‍ രസകരമായിരുന്നുവെന്നും അദ്ദേഹം ഞങ്ങള്‍ക്കിടയില്‍ ഒരു സിനിമയുടെ അധ്യാപകനെ പോലെയായിരുന്നുവെന്നും സിദ്ധാര്‍ത്ഥ് ഭരതന്‍ പറയുന്നു.

സിദ്ധാര്‍ത്ഥിന്റെ വാക്കുകള്‍: 'ഞാന്‍ ഒരു ജിവിഎം ഫാന്‍ ബോയ് ആണ്. ഞാന്‍ പ്രീഡിഗ്രി പഠിക്കുമ്പോഴാണ് മിന്നലെ വന്നത്. വസീഗരാ എന്ന പാട്ടൊക്കെ അന്നത്തെ ലൗവ് ആന്‍ന്തം ആയിരുന്നു. കാക്കാ കാക്കാ, വേട്ടയാട് വിളയാട് ഈ സിനിമകളൊക്കെ എന്നെ സ്വാധീനിച്ചിട്ടുണ്ട്. ആ സമയത്ത് അദ്ദേഹത്തെ അസിസ്റ്റ് ചെയ്യാനൊക്കെ ശ്രമിച്ചിരുന്നു പക്ഷേ നടന്നില്ല. ഒന്ന് രണ്ട് തവണ നേരിട്ട് കണ്ടപ്പോഴും ഒരു പിടിത്തം തരാതെ, സംസാരിക്കാതെ നിക്കുവായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം പുള്ളിയുടെ യോഗം ഇങ്ങനെ ഒരേ പടത്തില്‍ വന്നത്. ഒരുമിച്ച് വര്‍ക്ക് ചെയ്യാന്‍ വളരെ ഇന്‍ട്രസ്റ്റിങ് ആയിരുന്നു'.

'ഞങ്ങള്‍ ഒരു നല്ല ടീമായിരുന്നു. ഗൗതം സാര്‍, പിന്നെ ഞങ്ങള്‍ എല്ലാവരും. റിയല്‍ ലൈഫിലും നല്ലൊരു ടീം പോലെ വര്‍ക്ക് ചെയ്യാന്‍ തുടങ്ങി. അദ്ദേഹം ഒരു സിനിമ മാഷ്, ഞങ്ങളെല്ലാം സിനിമ സ്റ്റുഡന്‍സ്. അങ്ങനെ ഞങ്ങള്‍ ഓരോ സിനിമയുടെ കാര്യങ്ങളൊക്കെ ചോദിച്ച് പിന്നാലെ പോകും' - സിദ്ധാര്‍ത്ഥ് ഭരതന്‍ പറയുന്നു.

മാസ് ലുക്കിലാണ് മമ്മൂട്ടി ചിത്രത്തില്‍ വരുന്നത്. മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര് ഇതുവരെയും പുറത്തുവിട്ടിട്ടില്ല. കൊച്ചി എസിപി ബെഞ്ചമിന്‍ ജോഷ്വയായിട്ടാണ് ഗൗതം വാസുദേവ് മേനോന്‍ വേഷമിടുന്നത്. കേരളത്തില്‍ മാത്രം 300നടുത്ത് തിയേറ്ററുകളില്‍ ബസൂക്ക പ്രദര്‍ശനത്തിനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കാപ്പ, അന്വേഷിപ്പിന്‍ കണ്ടെത്തും എന്നിവയ്ക്ക് ശേഷം സരിഗമയും തീയേറ്റര്‍ ഓഫ് ഡ്രീംസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് ബസൂക്ക.
യുഎ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.

ബിഗ് ബഡ്ജറ്റ് ഗെയിം ത്രില്ലറായ ബസൂക്കയിലെ ആദ്യ ഗാനവും അണിറയ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. 'ലോഡിങ് ബസൂക്ക' എന്ന ഗാനം പാടിയിരിക്കുന്നത് നടന്‍ ശ്രീനാഥ് ഭാസിയാണ്. ഗാനത്തിന് ഈണം പകര്‍ന്നത് സയീദ് അബ്ബാസ് ആണ്. ബിന്‍സ് ആണ് ഈ ഗാനത്തിന്റെ വരികള്‍ രചിച്ചത്.

ബുദ്ധിയും, കൗശലവും കോര്‍ത്തിണക്കിയ മ്മൂട്ടിയുടെ കഥാപാത്രം പ്രേക്ഷകര്‍ക്ക് പുതിയൊരു ദൃശ്യാനുഭവം നല്‍കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. ഒരു ഗെയിമിന്റെ ത്രില്ലര്‍ സ്വഭാവം ഈ ചിത്രത്തിലുടനീളം നിലനിര്‍ത്തിയാണ് അവതരിപ്പിച്ചിരിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+