'ഞാൻ ഇവിടെ വേണ്ടെന്ന് തീരുമാനിക്കുന്ന ചില ആളുകൾ, രാമലീല കാണരുതെന്ന് വിഷം അടിച്ച് കയറ്റി': ദിലീപ്
കൊച്ചി: താൻ ഇവിടെ വേണ്ട എന്ന് തീരുമാനിക്കുന്ന കുറച്ച് ആളുകളുണ്ടെന്ന് നടൻ ദിലീപ്. ബാന്ദ്ര സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ വാക്കുകൾ. രണ്ട് വർഷം സിനിമ ചെയ്യാതെ ഇരുന്നു. നടനാണ് എന്നത് തന്നെ താൻ മറന്ന് പോയെന്നും ദിലീപ് പറഞ്ഞു.
ദിലീപിന്റെ വാക്കുകൾ: എന്റെ ജീവിതത്തില്‍ കഴിഞ്ഞ കുറച്ച് കാലം ഞാന്‍ അനുഭവിച്ച പ്രശ്‌നങ്ങള്‍ നിങ്ങള്‍ കണ്ടതാണ്. ആ കുറച്ച് നാള്‍ പ്രശ്‌നങ്ങളും കോടതി വരാന്തകളും വക്കീലിന്റെ ഓഫീസുകളുമൊക്കെയായിരുന്നു. ഞാന്‍ ഒറ്റയ്ക്ക് പോയി ഇരുന്ന്, അതിനെ ഫേസ് ചെയ്ത്, എന്താണ് എന്ന് ഒരു പിടിയും ഇല്ലാതെ പോയ കുറേ കാര്യങ്ങളുണ്ട്. ഞാന്‍ നടനാണ് എന്നുളളത് ഞാന്‍ തന്നെ മറന്ന് പോയി എന്നുളള അവസ്ഥയുണ്ടായി.
ഞാന്‍ ഒരു നടനാണ് എന്ന് എന്നെ പറഞ്ഞ് മനസ്സിലാക്കുന്ന ഒരു സമയമുണ്ടായിരുന്നു. എന്റെ ജോലി ഇതായിരുന്നു എന്ന്. അതിന് വേണ്ടി ഞാന്‍ ഇരുന്ന് സിനിമകള്‍ കാണുമായിരുന്നു. എല്ലാവരുടേയും സിനിമകള്‍ കാണും. കാരണം ഞാന്‍ ഒരു നടനാണെന്നും അഭിനയിക്കാന്‍ വീണ്ടും മോഹം ഉണ്ടാകണമെന്നും ഈ സിനിമകള്‍ എന്നെ കൊതിപ്പിക്കണം എന്നും ഞാന്‍ എന്നെ പറഞ്ഞ് പഠിപ്പിക്കുന്ന ഒരു സമയം ഉണ്ടായിരുന്നു.

പിന്നെ ഞാന്‍ എന്റെ സിനിമകള്‍ തന്നെ കാണാന്‍ തുടങ്ങി. അപ്പോഴാണ് ഞാന്‍ പലതും കണ്ട് ചിരിക്കാന്‍ തുടങ്ങിയത്. പിന്നെയാണ് വീണ്ടും അഭിനയിക്കണമെന്ന് തോന്നിയത്. രണ്ട് വര്‍ഷം ഞാന്‍ അഭിനയിച്ചിട്ടില്ല. എല്ലാം തീര്‍ന്നിട്ട് നോക്കാമെന്ന് കരുതി ഇരുന്നു. പക്ഷേ ഒന്നും തീര്‍ക്കാന്‍ ആര്‍ക്കും താല്‍പര്യം ഇല്ല. എന്നെ ഇഷ്ടപ്പെടുന്ന പ്രേക്ഷകര്‍ പറയുന്നു സിനിമ ചെയ്യണം എന്ന്.
എനിക്ക് ദൈവം തന്ന നിധിയാണ് സിനിമ. താനതിനെ പൊന്ന് പോലെ നോക്കിക്കൊണ്ടിരുന്നതാണ്. എനിക്ക് എല്ലാം സിനിമയാണ്. എല്ലാം തനിക്ക് തന്നത് സിനിമയാണ്. ഞാന്‍ ഇവിടെ വേണ്ട എന്ന് തീരുമാനിക്കുന്ന കുറച്ച് ആളുകള്‍, ഞാന്‍ ഇവിടെ വേണം എന്ന് തീരുമാനിക്കുന്ന കുറേ ആളുകള്‍, ഇവരുടെ ഇടയിലാണ്.
എന്നെ പിന്തുണയ്ക്കുന്നത് പ്രേക്ഷകരാണ്. അവരാണ് തന്നെ വളര്‍ത്തിക്കൊണ്ട് വന്നത്. വലിയ കമ്പനികളുടെ സിഇഒമാരോടൊക്കെ സംസാരിക്കുമ്പോള്‍ അവര്‍ ചോദിക്കും എന്താണ് സിനിമ ചെയ്യാത്തത് എന്ന്. സ്‌ട്രെസ്സ് വന്നിരിക്കുമ്പോള്‍ നിങ്ങളുടെ സിനിമയാണ് കാണുന്നത് എന്ന് പറയുമ്പോള്‍. ആ പവറാണ് വീണ് കഴിയുമ്പോള്‍ വീണ്ടും ചാടി എഴുന്നേല്‍ക്കാനുളള ധൈര്യം.
വലിയ പ്രതിസന്ധിയില്‍ നില്‍ക്കുന്ന സമയത്ത് തന്റെ സിനിമ കാണരുതെന്ന് ഒരു വിഭാഗം ആളുകള്‍ വലിയ തോതില്‍ വിഷം അടിച്ച് കയറ്റിക്കൊണ്ടിരുന്ന സമയത്താണ് രാമലീല തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഹിറ്റായത്. ആ സമയത്ത് ഞാന്‍ ഇരിക്കുന്നത് എവിടെയാണ്? ഞാന്‍ പ്രേക്ഷകരോട് കമ്മിറ്റഡാണ്. സെറ്റില്‍ വന്ന് സുഖമല്ലേ, ഞങ്ങളുടെയൊക്കെ പ്രാര്‍ത്ഥനയുണ്ട് എന്ന് പറയുന്നത് ഒരു പുണ്യമാണ്.
ചാന്തുപൊട്ട് കഴിഞ്ഞ് ഒന്നൊന്നര മാസം ആ കഥാപാത്രം തന്നെ വേട്ടയാടിയിരുന്നു. എന്റെ ഇരിപ്പും നടപ്പും ഒക്കെ അത് തന്നെ ആയിരുന്നു. ഇങ്ങനെ തന്നെ ആയിപ്പോകുമോ എന്ന് കരുതി ഒരിക്കല്‍ ഒറ്റയ്ക്ക് ഇരുന്ന് കരഞ്ഞിട്ടുണ്ട്. അത് കഴിഞ്ഞ് സ്പീഡ് എന്ന സിനിമയ്ക്ക് വേണ്ടി ഓടിയും ചാടിയും ബോഡി വേറൊരു രീതിയിലേക്ക് മാറ്റാന്‍ ശ്രമം നടത്തിയിരുന്നു, ദിലീപ് പറഞ്ഞു.












Click it and Unblock the Notifications