'രാഷ്ട്രീയക്കാരെക്കാളും മികച്ച രീതിയിലാണ് 3 പേരും സംസാരിച്ചത്'; യുവനടികളെക്കുറിച്ച് സുരേഷ് ഗോപി
കൊച്ചി: അൻസിബയെയും സരയുവിനെയും അനന്യയെയും അഭിനന്ദിച്ച് സുരേഷ് ഗോപി. താര സംഘടനയായ അമ്മ തുടക്കം കുറിച്ച സഞ്ജീവിനി ജീവൻ രക്ഷാ പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.
അൻസിബയും അനന്യയും സരയുവും വളരെ മനോഹരമായിട്ടാണ് സംസാരിക്കുന്നതെന്നും രാഷ്ട്രീയക്കാരെക്കാളും മികച്ച രീതിയിൽ സ്ട്രക്ച്ചേർഡ് ആയിട്ടാണ് മൂന്ന് പേരും സംസാരിച്ചതെന്നും അദ്ദേഹം പറഞ്ഞു. അമ്മയുടെ അഡ്ഹോക്ക് കമ്മിറ്റിയിലെ അംഗളാണ് മൂന്ന് പേരും.

അമ്മയുടെ അടുത്ത ജനറൽ ബോഡിയിൽ രാജി വെച്ച് പുറത്ത് പോയവരെയെല്ലാം തിരികെ കൊണ്ട് വന്ന് സ്ഥിരം കമ്മിറ്റി അംഗങ്ങളാക്കി മാറ്റണമെന്നും സുരേഷ് ഗോപി പറഞ്ഞു. അടുത്ത ജനറൽ ബോഡിയിൽ ആ മിടുക്ക് എല്ലാവരും കാണിക്കണം.
അമ്മ എന്ന സംഘടന മുന്നോട്ട് കൊണ്ടുപോകണം. മമ്മൂക്ക അടക്കമുള്ള ആൾക്കാരെ കൂടെ പുതിയതായി ചേർക്കണമെങ്കിൽ അത് ചെയ്യണം. ഒരുത്തനും ചോദ്യം ചെയ്യാത്തതരത്തിലുള്ള ശക്തമായ ഭരണനിര അത്യാവശ്യമാണ് വീഴ്ചകൾ സംഭവിച്ചിട്ടില്ലാത്ത ഒരാളുമില്ല, സുരേഷ് ഗോപി പറഞ്ഞു.
അമ്മയ്ക്ക് പ്രത്യേകതമായി കൊടി വേണമെന്നും സുരേഷ് ഗോപി പറഞ്ഞു. സ്വർണ കൊടിയാണ് വേണ്ടത്. അതിൽ എണ്ണിത്തീരാൻ പറ്റാത്തത്ര വെള്ളിനക്ഷ്ത്രങ്ങൾ വേണം. അത്തരത്തിലായിരിക്കണം അതിന്റെ ഡിസൈൻ. ഈ ആഗ്രഹം താൻ മോഹൻലാലിനോടോ മമ്മൂട്ടിയോടോ പോലും പറഞ്ഞിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
അതേ സമയം, സിനിമാ താരങ്ങൾക്ക് വയസ്സായി കഴിഞ്ഞാൽ ഒരുമിച്ച് താമസിക്കാൻ ഒരു ഗ്രാമം ഉണ്ടാക്കാൻ അമ്മ ശ്രമങ്ങൾ തുടങ്ങിയതായി ബാബു രാജ് പറഞ്ഞു. മോഹൻലാലിൻറേതാണ് ആശയമെന്നും ബാബുരാജ് പറഞ്ഞു. നമുക്ക് നമ്മുടേതായ ഗ്രാമമെന്ന ആശംയം ലാലേട്ടന്റേതാണ്. നമുക്ക് എല്ലാം വയസ്സായിക്കഴിഞ്ഞാൽ ഒരുമിച്ച് ജീവിക്കാൻ പറ്റിയ ഗ്രാമം ഉണ്ടാക്കണം. അതിനുള്ള പ്രയത്നം തുടങ്ങിക്കഴിഞ്ഞുവെന്നും ബാബുരാജ് പറഞ്ഞു.
അതേ സമയം, ഗ്രാമത്തിന്റെ കാര്യം വളരെ കാലം മുമ്പേ സംസാരിക്കുന്നതാണെന്നും സർക്കാരുമായി എവിടെയെങ്കിലും കുറച്ച് പേർക്ക് താമസിക്കാനുള്ള സൗകര്യം ഒരുക്കണം. പണ്ട് തമിഴ്നാട് സർക്കാരൊക്കെ കൊടുത്തിട്ടുണ്ട്. അവിടെയൊന്നും ശരിയായി നടപ്പാക്കിയിട്ടില്ലെന്നും മോഹൻലാൽ പറഞ്ഞു.
ചടങ്ങിൽ മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, മഞ്ജു വാര്യർ എന്നിവർ പ്രധാന അതിഥികളായിരുന്നു. കൊച്ചിയിലെ ഓഫീസിൽ റിപ്പബ്ലിക്ക് ദിനാഘോഷത്തിന് ശേഷമായിരുന്നു പദ്ധതിയുടെ ഉദ്ഘാടനം.












Click it and Unblock the Notifications