ദിലീപ് ഇതൊന്നും അറിഞ്ഞിട്ടില്ല: ശക്തമായ നടപടി എടുക്കണം, ദിലീപിന് കേസില്ലേയെന്നും ശാന്തിവിള ദിനേശ്
കൊച്ചി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക് പ്രഖ്യാപിച്ച സമരത്തിനെതിരെ രൂക്ഷ വിമർശനവുമായി സംവിധായകന്‍ ശാന്തിവിള ദിനേശ്. സിനിമകളുടെ ഒടിടി റിലീസിംഗ്, കണ്ടന്റ് മാസ്റ്ററിങ് തുടങ്ങിയ വിഷയങ്ങളിൽ നിർമാതാക്കളുമായി നിലനിൽക്കുന്ന അഭിപ്രായ ഭിന്നതകൾക്ക് പരിഹാരം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
എന്നാല്‍ സമരം പ്രഖ്യാപിച്ച ഫിയോക്കിനെതിരേയും സംഘടന ഭാരവാഹി വിജയകുമാറിനെതിരേയും രൂക്ഷ വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ് സംവിധായകന്‍ ശാന്തിവിള ദിനേശ്. നിർമാതാക്കളെ എങ്ങനെയെല്ലാം കുഴിയില്‍ ചാടിക്കാം എന്ന ആലോചനയ്ക്ക് പകരം അവർക്ക് എങ്ങനെ പത്ത് പൈസ ലാഭമുണ്ടാക്കി നല്‍കാം എന്ന് ആലോചിക്കണമെന്നും അദ്ദേഹം തന്റെ യൂട്യൂബ് ചാനലായ ലൈഫ് ആക്ഷന്‍ ക്യാമറയിലൂടെ പറയുന്നു.

ഈ സമരം എങ്ങനെയെങ്കിലും പൊളിക്കണം എന്നാണ് ദിലീപ്, ബി ഉണ്ണികൃഷ്ണന്‍, ഇടവേള ബാബു എന്നിവർ അടക്കമുള്ളവരോട് പറയാനുള്ളത്. നിർമ്മാതാക്കള്‍ വേണമെങ്കില്‍ തിയേറ്റർ സമരം പൊളിക്കട്ടെ എന്ന് ആലോചിക്കാതെ മലയാള സിനിമ ഒറ്റക്കെട്ടായി നിന്ന് ഏകാധിപത്യ ഭരണം നടത്തുന്ന വിജയകുമാറിനെപ്പോലുള്ളവരുടെ സംഘടനെ പൊളിക്കണം. മലയാള സിനിമ കളിക്കാതെ കേരളത്തിലെ ഒരു തിയേറ്ററിലും ഇതര ഭാഷ സിനിമകളും കളിക്കേണ്ടതില്ലെന്ന് കേരളത്തിലെ പ്രേക്ഷകർക്ക് ഉണ്ടാകണമെന്നും സംവിധായകന്‍ പറയുന്നു.
തിയേറ്റർ മുതലാളിമാരുടെ ചെയർമാനായ ദിലീപിന്റെ തങ്കമണി ഏഴാം തിയതി റിലീസിന് എത്തുന്നുണ്ട്. ഇതൊക്കെ വരുമ്പോള്‍ ഫിയോക്കിന്റെ കട്ടയും പടവും മടങ്ങും. സിനിമ ഇല്ലാത്തവരാണ് സമരത്തിനെതിരെ രംഗത്ത് എത്തിയവർ എന്ന ആരോപണം അടിസ്ഥാന രഹിതമാണ്. സിനിമ ഇല്ലാത്ത നിർമ്മാതാക്കള്‍ ആരാണെന്ന് വിജയകുമാർ വ്യക്തമാക്കണം.
ഫിയോക്കിന്റെ ചെയർമാന്‍ ദിലീപാണ്. ഫിയോക്ക് സമരം പ്രഖ്യാപിച്ചതോ, മലയാള സിനിമ കളിക്കില്ലെന്ന് പറഞ്ഞതോ ചെയർമാനായ ദിലീപ് അറിഞ്ഞിട്ടില്ല. അങ്ങനെയൊക്കെ തീരുമാനിച്ചോ എന്നാണ് ദിലീപ് ചോദിക്കുന്നത്. ഒന്നുകില്‍ ദിലീപ് ഫിയോക്കിന്റെ ചെയർമാന്‍ സ്ഥാനം രാജിവെക്കണം. അല്ലെങ്കില്‍ ഈ ജനറല്‍ സെക്രട്ടറി എന്ന് പറയുന്ന ആളെ വിളിച്ച് വരുത്തി എന്നോട് കൂടെ ആലോചിക്കാതെ എങ്ങനെ ഇങ്ങനെ തനിച്ച് തീരുമാനം എടുത്തെന്ന് ചോദിക്കണമെന്നും ശാന്തിവിള ആവശ്യപ്പെടുന്നു.
23 ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് നിർമ്മാതാവായ സിയാദ് കോക്കർ എന്നാണ് വിജയകുമാർ പറയുന്നത്. കേസ് വരുന്നവരെ ഒക്കെ ഇങ്ങനെ പറയുകയാണെങ്കില്‍ കേസില്ലാത്തവർ ആരൊക്കെയുണ്ടാകും. ഫിയോക്കിന്റെ ചെയർമാന്‍ ദിലീപാണല്ലോ. എന്റെ ഒരു സുഹൃത്ത്, അല്ലെങ്കില്‍ ഒരു അനിയനെപ്പോലെ ഞാന്‍ സ്നേഹിക്കുന്ന വ്യക്തിയാണ് അദ്ദേഹം.
പ്രമാദമായ ഒരു കേസിലെ എട്ടാം പ്രതിയല്ലേ അദ്ദേഹം. സിയാദ് കോക്കറിനെ തെറിവിളിക്കുന്ന നിങ്ങള്‍ എന്തുകൊണ്ടാണ് ഇത്തരമൊരു കേസില്‍പ്പെട്ട ആള്‍ക്ക് ഫിയോക്കിന്റെ ചെയർമാന്‍ സ്ഥാനത്ത് ഇരിക്കാന്‍ കഴിയില്ലെന്ന് പറയാത്തത്. അങ്ങനെ പറഞ്ഞാല്‍ ഫിയോക്ക് അന്ന് തീരും. ദിലീപിന് ഒരു ന്യായം, സിയാദ് കോക്കറിന് മറ്റൊരു ന്യായം എന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ആദർശധീരനാണെങ്കില്‍ ദിലീപിനെ വിജയകുമാർ പുറത്താക്കണം. അതിന് സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, തിയറ്റർ ഉടമകളുടെ സംഘടന ഫിയോക് പ്രഖ്യാപിച്ച സമരത്തിന്റെ ഉദ്ദേശ്യശുദ്ധിയിൽ സംശയമുണ്ടെന്ന് ആരോപിച്ച് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ട്രഷറർ ലിസ്റ്റീന്‍ സ്റ്റീഫന്‍ രംഗത്ത് വന്നു. സമരത്തിനിടയിലും ഫിയോക് ചെയർമാൻ ദിലീപിന്റെ റിലീസിനു മാറ്റമില്ലെന്നത് സംശയകരമായ നിലപാടാണെന്നും അദ്ദേഹം പറഞ്ഞു.
ഫിയോക് സമരം കാരണം പുതിയ റിലീസുകൾ തടസപ്പെടാൻ സാധ്യതയില്ലെന്നും സമരത്തോട് ഫിയോക്കിനകത്തുതന്നെ എതിർപ്പുണ്ട്. ഫിയോക്കിന്റെ ആവശ്യങ്ങൾ അംഗീകരിക്കാൻ കഴിയില്ല. ഫിയോക് പ്രസിഡന്റ് പറഞ്ഞ കാര്യങ്ങൾ നിലവിൽ ഞങ്ങളെ ബാധിക്കുന്നില്ല. എല്ലാ ഫിയോക് അംഗങ്ങളുടെയും അനുവാദത്തോടെ പറഞ്ഞതല്ല ഇതെന്നാണു ബന്ധപ്പെട്ടപ്പോൾ അറിയാനായതെന്നും ലിസ്റ്റിന്‍ സ്റ്റീഫന്‍ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications