യുപിയിലെ പ്രയാഗ് രാജിൽ മുസ്ലീം പളളി തകർത്തതായി വീഡിയോ പ്രചാരണം, സത്യം ഇങ്ങനെ
ദില്ലി: പ്രയാഗ് രാജ് എന്ന് പേര് മാറ്റപ്പെട്ട അലഹാബാദിലെ മുസ്ലീം പളളി മോദി സര്‍ക്കാര്‍ തകര്‍ത്ത് കളഞ്ഞു എന്ന പേരില്‍ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഒരു കൂട്ടം ചിത്രങ്ങള്‍ അടങ്ങിയ വീഡിയോ ആണ് പ്രചരിക്കുന്നതെന്നും. മുസ്ലീം പളളി തകര്‍ത്തത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്നും അതിനാല്‍ ഷെയര്‍ ചെയ്യണം എന്നും ആവശ്യപ്പെട്ടാണ് പ്രചാരണം.
വീഡിയോയുടെ തുടക്കത്തില്‍ തകര്‍ക്കപ്പെട്ട പളളിയുടെ രൂപത്തിലുളള ചിത്രവും തുടര്‍ന്ന് മുറിവേറ്റ് കിടക്കുന്ന നിരവധി പേരുടെ ചിത്രങ്ങളും കാണാം. 20 വര്‍ഷത്തില്‍ അധികമായി തര്‍ക്കത്തില്‍ കിടന്നിരുന്ന പളളിയാണ് മോദി ഭരണകൂടം തകര്‍ത്ത് കളഞ്ഞത് എന്ന് വീഡിയോയില്‍ ആരോപിക്കുന്നു. യഥാര്‍ത്ഥത്തില്‍ ഈ വീഡിയോയില്‍ പറയുന്നത് പോലൊരു പളളി പ്രയാഗ് രാജില്‍ തകര്‍ക്കപ്പെട്ടിട്ടുണ്ടോ.

ഇല്ല എന്നതാണ് യാഥാര്‍ത്ഥ്യം. 2018ല്‍ ഈ വീഡിയോ യൂട്യൂബില്‍ അപ്ലോഡ് ചെയ്യപ്പെട്ടതാണ്. അതിനര്‍ത്ഥം ഈ സംഭവം സമീപകാലത്ത് നടന്നതല്ല എന്നാണ്. വീഡിയോയിലെ ദൃശ്യങ്ങള്‍ ഇന്ത്യയിലേത് പോലും അല്ല. ബംഗ്ലാദേശിലെ ടോംഗി ഇജ്‌തെമാ മൈദാനത്ത് 2018 ഡിസംബര്‍ 1ന് തബ്ലീഗി ജമാഅത്തിലെ രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയതിന്റെ ദൃശ്യങ്ങള്‍ ആണ് പ്രയാഗ് രാജില്‍ പളളി തകര്‍ത്തു എന്ന പേരില്‍ പ്രചരിപ്പിക്കുന്നത്.
മുസ്ലീം മതസമ്മേളനത്തിന്റെ വേദിയുമായി ബന്ധപ്പെട്ട അവകാശതര്‍ക്കത്തിന്റെ പേരിലാണ് ഇരുകൂട്ടരും ഏറ്റുമുട്ടിയത് എന്ന് അന്ന് ധാക്ക ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു. 5 ദിവസത്തേതായിരുന്നു മതസമ്മേളനം. ഇന്ത്യന്‍ മതപ്രഭാഷകനായ മൗലാന മുഹമ്മദ് സാദ് അല്‍ ഖാന്തല്‍വിയുടെ നോമിനേഷനുമായി ബന്ധപ്പെട്ടാണ് തബ്ലീഗുകള്‍ക്കിടയില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. അതേസമയം 2018ല്‍ അലഹാബാദിലെ ഒരു മുസ്ലീം പളളിയുടെ ചില ഭാഗങ്ങള്‍ അര്‍ധ കുംഭമേളയ്ക്ക് വഴിയൊരുക്കാനായി പൊളിച്ച് നീക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നലത് മുസ്ലീം സമുദായത്തിന്റെ സമ്മതത്തോട് കൂടിയായിരുന്നുവെന്ന് മസ്ജിദ് ഇ ഖദ്രി സൂക്ഷിപ്പുകാരന്‍ പറയുുന്നു.

Fact Check
വാദം
മോദി ഭരണകൂടം പ്രയാഗ് രാജിൽ മുസ്ലീം പളളി തകർത്തു
നിജസ്ഥിതി
2018ൽ ബംഗ്ലാദേശിൽ തബ്ലീഗി ജമാഅത്തിലെ രണ്ട് വിഭാഗങ്ങൾ തമ്മിലുളള തർക്കത്തിന്റെ ദൃശ്യങ്ങൾ












Click it and Unblock the Notifications