'ആമിര്‍ ഖാന് ലഷ്കര്‍ ഇ ത്വൊയ്ബ തീവ്രവാദികൾക്കൊപ്പം', പ്രചരിക്കുന്ന ചിത്രത്തിലുളളതാരാണ്?
ദില്ലി: ബോളിവുഡ് സൂപ്പര്‍താരം ആമിര്‍ ഖാന് തുര്‍ക്കി സന്ദര്‍ശനത്തിന്റെ പേരില്‍ വിവാദത്തിലായിരിക്കുകയാണ്. തുര്‍ക്കി പ്രസിഡണ്ട് ഉര്‍ദുഗാന്റെ ഭാര്യയുമായി ആമിര്‍ കൂടിക്കാഴ്ച നടത്തിയതോടെയാണ് സോഷ്യല്‍ മീഡിയയില്‍ സംഘപരിവാര്‍ അനുകൂലികള്‍ ആമിര്‍ ഖാനെതിരെ സൈബര്‍ ആക്രമണം അഴിച്ച് വിട്ടത്.
പിന്നാലെ കോണ്‍ഗ്രസും വിഎച്ച്പിയും നടനെതിരെ രംഗത്ത് വന്നിരുന്നു. ആമീര്‍ ചൈനയോട് കൂറുളളവനാണ് എന്നും അദ്ദേഹത്തിന്റെ ദംഗല്‍ പോലുളള സിനിമകള്‍ ചൈനയില്‍ നിന്ന് കോടികള്‍ വാരിയെന്നും ആര്‍എസ്എസ് ആരോപിക്കുകയുണ്ടായി. ആമിറിനെ ലക്ഷ്യം വെച്ച് സോഷ്യല്‍ മീഡിയയില്‍ നിരവധി പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്.
അതിലൊന്നാണ് ആമിര്‍ ഖാന് ലഷ്കര്‍ ഇ ത്വൊയ്ബ തീവ്രവാദികളുമായി കൂടിക്കാഴ്ച നടത്തി എന്നത്. ഹജ്ജിന് പോയപ്പോള്‍ ലഷ്കര്‍ ഇ ത്വൊയ്ബ നേതാക്കളെ കണ്ടു എന്നാണ് പ്രചാരണം. ഒരു ചിത്രവും ഇതിനൊപ്പം പ്രചരിക്കുന്നുണ്ട്. താടിവെച്ച തൊപ്പി ധരിച്ച രണ്ട് പേര്‍ക്ക് നടുവില്‍ ആമിര്‍ നില്ക്കുന്ന ചിത്രമാണ് തീവ്രവാദികള്‍ക്കൊപ്പം എന്ന അവകാശവാദത്തോടെ പ്രചരിക്കുന്നത്.
നിരവധി പേരാണ് ട്വിറ്ററില്‍ ഈ ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്. സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തെക്കുറിച്ച് പ്രതികരിക്കാത്ത, സ്വാതന്ത്ര്യ ദിനത്തില്‍ പ്രതികരിക്കാത്ത ആമിര്‍ ഖാന് തീവ്രവാദികളുമായി കൂടിക്കാഴ്ച നടത്തിയിരിക്കുന്നു. നിങ്ങളെക്കുറിച്ച് ലജ്ജ തോന്നുന്നു എന്നാണ് രാഹുല്‍ കോലി എന്ന ട്വിറ്റര്‍ യൂസര്‍ ചിത്രത്തിനൊപ്പം ട്വീറ്റ് ചെയ്തിരിക്കുന്നത്.
ആമിര്‍ ഖാനൊപ്പം ചിത്രത്തിലുളളത് ജുനൈദ് ഷംഷെദ്, മൗലാന തരീഖ് എന്നീ രണ്ട് തീവ്രവാദികളാണ് എന്നും ആരോപിക്കപ്പെടുന്നു. അസഹിഷ്ണുതയെ കുറിച്ച് സംസാരിക്കുന്ന അമീര്‍ ഖാന് ഇത്തരക്കാരുടെ പ്രവര്‍ത്തികളോട് അസഹിഷ്ണുത കാണിക്കുന്നില്ലെന്നും ട്വിറ്ററില്‍ കുറ്റപ്പെടുത്തലുണ്ട്. എന്താണ് ഈ ചിത്രത്തിന്റെ വസ്തുത? ആരാണ് ആമിര്‍ ഖാനൊപ്പമുളള രണ്ട് പേര് ?
2012ല്‍ എടുത്ത ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ആമിര്‍ ഖാനൊപ്പമുളള ചിത്രത്തിലെ രണ്ട് പേര് പാക് ഗായകനും ഇസ്ലാമിക പ്രഭാഷകനുമായ ജുനൈദ് ജംഷെദും ആത്മീയ നേതാവായ തരീഖ് ജമീലുമാണ്. അമ്മയ്ക്കൊപ്പം ഹജ്ജിന് പോയപ്പോഴാണ് ആമീര്‍ ഇവരെ കണ്ടതെന്ന് 2016ല്‍ ദി എക്സ്പ്രസ് ട്രിബ്യൂണ്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു. ആ വര്‍ഷം ഡിസംബറിലാണ് ജംഷെദ് വിമാന അപകടത്തില്‍ മരണപ്പെട്ടത്. 2012ല്‍ ജുനൈദ് ജംഷെദ് ആമീറിനൊപ്പമുളള ചിത്രം ഫേസ്ബുക്കില്‍ പങ്ക് വെച്ചിട്ടുണ്ട്. ഇദ്ദേഹത്തെയാണ് ലഷ്കര്‍ തീവ്രവാദിയായ ജുനൈദ് ഷംഷെദ് ആണെന്ന് പ്രചരിപ്പിക്കുന്നത്.
Fact Check
വാദം
ആമിര്‍ ഖാന് ലഷ്കര്‍ ഇ ത്വൊയ്ബ തീവ്രവാദികളുമായി കൂടിക്കാഴ്ച നടത്തി
നിജസ്ഥിതി
ആമിര്‍ ഖാനൊപ്പമുളള ചിത്രത്തിലെ രണ്ട് പേര് പാക് ഗായകനും ഇസ്ലാമിക പ്രഭാഷകനുമായ ജുനൈദ് ജംഷെദും ആത്മീയ നേതാവായ തരീഖ് ജമീലും