'ഇന്ത്യന്‍ റെയില്‍വേ ഇനി മുതല്‍ അദാനി റെയില്‍വേ..' വൻ പ്രചാരണം! ആശങ്ക, സത്യാവസ്ഥ ഇങ്ങനെ
ദില്ലി: റെയില്‍വേ സ്വകാര്യവത്ക്കരണത്തിനുളള നീക്കങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ദില്ലി-ലഖ്‌നൗ തേജസ്സ് ട്രെയിനാണ് ആദ്യമായി രാജ്യത്ത് സര്‍വ്വീസ് നടത്തിയ സ്വകാര്യ തീവണ്ടി.
അതിനിടെ രാജ്യത്തെ റെയില്‍വേ മുഴുവനായി കേന്ദ്ര സര്‍ക്കാര്‍ സ്വകാര്യവത്ക്കരിക്കുകയാണെന്നും ഇനി മുതല്‍ ഇന്ത്യന്‍ റെയില്‍വേ അദാനി റെയില്‍വേസ് എന്ന് അറിയപ്പെടുമെന്നും പ്രചാരണം നടക്കുന്നുണ്ട്. ഈ പ്രചാരണത്തിന്റെ സത്യാവസ്ഥ പരിശോധിക്കാം.
ഇന്ത്യന്‍ റെയില്‍വേ സ്വകാര്യവത്ക്കരണം
അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ആണ് ഇന്ത്യന്‍ റെയില്‍വേ സ്വകാര്യവത്ക്കരണം സംബന്ധിച്ചുളള പ്രചാരണം നടക്കുന്നത്. ഇന്ത്യന്‍ റെയില്‍വേയെ പൂര്‍ണമായും കേന്ദ്ര സര്‍ക്കാര്‍ സ്വകാര്യവത്ക്കരിക്കാന്‍ പോകുന്നു എന്നാണ് പ്രചാരണം. റെയില്‍വേ പൂര്‍ണമായും സര്‍ക്കാര്‍ വില്‍പന നടത്തും എന്നും പ്രചരിപ്പിക്കപ്പെടുന്നു.
ജീവനക്കാരടക്കം ആശങ്കയിൽ
വില്‍പന എളുപ്പമാക്കുന്നതിന് വേണ്ടി 7 ഫാക്ടറികള്‍ ഒരുമിച്ച് ലയിപ്പിച്ചിരിക്കുകയാണെന്നും ഈ പ്രചാരണത്തില്‍ പറയുന്നു. മാത്രമല്ല റെയില്‍വേയിലെ കരാര്‍ ജോലിക്കാര്‍ക്ക് പകരമായി 3.5 സ്ഥിര നിയമനങ്ങള്‍ നടത്തുമെന്നും പ്രചരിക്കുന്നു. ഈ പ്രചാരണം സോഷ്യല്‍ മീഡിയയില്‍ ശക്തിപ്പെട്ടതോടെ റെയില്‍വേ ജീവനക്കാരടക്കം ആശങ്കയിലായി.
അദാനി റെയില്‍വേസ്
ഇന്ത്യന്‍ റെയില്‍വേയുടെ പേര് അദാനി റെയില്‍വേസ് എന്നാക്കി മാറ്റിയെന്നും പ്രചാരണം നടക്കുന്നുണ്ട്. ഒരു തീവണ്ടിയുടെ പുറത്ത് അദാനി എന്നെഴുതി വീഡിയോയും പ്രചരിക്കുന്നു. എന്നാല്‍ ഈ പ്രചാരണം വസ്തുതാ വിരുദ്ധമാണെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. തെറ്റിധാരണാ ജനകമായ ഈ പ്രചാരണം വസ്തുതകളെ വളച്ചൊടിച്ചിട്ടുളളതാണ് എന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
2007 ജനുവരി മുതൽ ലൈസൻസ്
അദാനി ഗ്രൂപ്പ് അടക്കമുളള 15 സ്വകാര്യ കമ്പനികള്‍ക്ക് രാജ്യത്ത് ചരക്ക് തീവണ്ടി ഓടിക്കാനുളള ലൈസന്‍സ് നല്‍കിയിട്ടുണ്ട്. 2007 ജനുവരി മുതലാണ് അദാനി ലോജിസ്റ്റിക്‌സ് അടക്കമുളള സ്വകാര്യ കമ്പനികള്‍ക്ക് ചരക്ക് തീവണ്ടികള്‍ക്കുളള ലൈസന്‍സ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിത്തുടങ്ങിയത് എന്നതാണ് വസ്തുത എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
വാഗണുകള്‍ ഉപയോഗിക്കാം
2018ല്‍ ജനറല്‍ പര്‍പ്പസ് വാഗണ്‍ ഇന്‍വെസ്റ്റ്‌മെന്റ് സ്‌കീമിന് കീഴില്‍ അദാനി ഗ്രൂപ്പും ടാറ്റാ ഗ്രൂപ്പും അടക്കമുളള 6 സ്വകാര്യ കമ്പനികള്‍ക്ക് സ്വന്തമായി വാഗണുകള്‍ ഉപയോഗിക്കാനുളള ശുപാര്‍ശകള്‍ ഇന്ത്യന്‍ റെയില്‍വേ അനുവദിച്ച് നല്‍കിയിരുന്നു. കല്‍ക്കരിയും ധാതുക്കളും അടക്കം കൊണ്ട് പോകാന്‍ അത് വഴി അനുമതിയായി. 2018 വരെ ഇത് പൂര്‍ണമായും റെയില്‍വേ നിയന്ത്രണത്തിലായിരുന്നു.
Fact Check
വാദം
ഇന്ത്യൻ റെയിൽവേ അദാനി റെയിൽവേ എന്നറിയപ്പെടും
നിജസ്ഥിതി
ഇന്ത്യൻ റെയിൽവേയുടെ പേര് മാറ്റാനുളള ഒരു നീക്കവും സർക്കാരിന്റെ ഭാഗത്ത് നിന്നില്ല