ശബരിമലയിലെ അന്നദാന മണ്ഡപം മോദി സർക്കാരിന്റെ വകയാണോ? പ്രചാരണം പൊളിച്ച് കടകംപളളി
പത്തനംതിട്ട: ഏഷ്യയിലെ തന്നെ ഏറ്റവും വലിയ അന്നദാന മണ്ഡപങ്ങളില്‍ ഒന്നാണ് ശബരിമലയില്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ ആണ് ശബരിമലയില്‍ അന്നദാന മണ്ഡപം പണി കഴിപ്പിച്ചത് എന്നും മോദി സര്‍ക്കാരിന് നന്ദി എന്നും വ്യക്തമാക്കിയുളള പ്രചാരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ സംഘപരിവാര്‍ അനുകൂല ഗ്രൂപ്പുകളില്‍ നടക്കുന്നുണ്ട്. ഈ അവകാശവാദത്തെ ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്‍ പൊളിച്ചടുക്കിയിരിക്കുകയാണ്.
കടകംപളളി സുരേന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പ്: ' ശബരിമല സന്നിധാനത്ത് ആധുനിക അന്നദാന മണ്ഡപം യാഥാര്‍ഥ്യമാക്കിയത് പിണറായി സര്‍ക്കാരിന്റെ മാത്രം ഫണ്ട് ഉപയോഗിച്ചാണ്. സംസ്ഥാന സര്‍ക്കാർ 21.55 കോടി രൂപയാണ് അന്നദാന മണ്ഡപം നിര്‍മ്മിക്കാന്‍ വിനിയോഗിച്ചത്. ഏഷ്യയിലെ ഏറ്റവും വലിയ അന്നദാന മണ്ഡപങ്ങളില്‍ ഒന്നായ ഇവിടെ ഒരേസമയം 5000 തീര്‍ത്ഥാടകര്‍ക്ക് അന്നദാനം നല്‍കാന്‍ കഴിയും.
അപ്പോള്‍ മിത്രംസ്, ശബരിമലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമാക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം പോലും അവഗണിച്ച മോദി സര്‍ക്കാര്‍ ഒരു രൂപ പോലും ഈ അന്നദാന മണ്ഡപത്തിന് മുടക്കിയിട്ടില്ല. അന്നദാനം മഹാദാനമാണ്. അതില്‍ പോലും ഉളുപ്പില്ലാത്ത അവകാശ വാദവുമായി വരരുത്. പിണറായി വിജയന്‍ സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കിയ അന്നദാന മണ്ഡപം കേന്ദ്രത്തിന്റേതെന്ന് ഗീര്‍വാണം അടിക്കുന്നവരോട് ഒരു പഴഞ്ചൊല്ല് ഓര്‍മ്മിപ്പിക്കാം. ''ആരാന്റെ പന്തലില്‍ വാ എന്റെ വിളമ്പു കാണണമെങ്കില്‍' എന്ന തൊലിക്കട്ടി അലങ്കാരമാക്കരുത്'.
ശബരിമലയിലെത്തുന്ന മുഴുവന്‍ തീര്‍ഥാടകര്‍ക്കും അന്നദാനം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് സന്നിധാനത്ത് അന്നദാന മണ്ഡനം നിര്‍മ്മാണം പൂര്‍ത്തിയാക്കിയതെന്ന് മന്ത്രി പറയുന്നു. ശബരിമല മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതി വിഹിതത്തില്‍ നിന്നും 21.55 കോടി രൂപ ചെലവഴിച്ച് ആണ് അന്നദാന മണ്ഡപം നിര്‍മ്മിച്ചത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 4 ചെറു അന്നദാന മണ്ഡപങ്ങളായി തുടക്കമിട്ട പദ്ധതി പിന്നീട് ഇഴഞ്ഞു നീങ്ങുകയായിരുന്നു. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഒരൊറ്റ അന്നദാന കോംപ്ലക്സായി ഉയര്‍ത്തിയാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്.
ശബരിമലയിലെത്തുന്ന എല്ലാ തീര്‍ഥാടകര്‍ക്കും 24 മണിക്കൂറും അന്നദാനം നടത്തുന്ന ഈ അന്നദാന മണ്ഡപം ആശ്രയ കേന്ദ്രമാകുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് കടകംപളളി സുരേന്ദ്രൻ വ്യക്തമാക്കി. ഒരേ സമയം 5000 പേര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാവുന്ന വലിയ ഹാളാണ് മണ്ഡപത്തിലുള്ളത്. രാവിലെ ഏഴു മണിക്ക് തുടങ്ങുന്ന പ്രഭാതഭക്ഷണം മുതല്‍ അടുത്ത ദിവസം പുലര്‍ച്ചെ അഞ്ചു മണിക്ക് അവസാനിക്കുന്ന ചുക്ക് കാപ്പി വരെ ഇവിടെ ഭക്തര്‍ക്കായി ഒരുക്കും
Recommended Video
Fact Check
വാദം
ശബരിമലയില്‍ അന്നദാന മണ്ഡപം പണി കഴിപ്പിച്ചത് മോദി സർക്കാർ
നിജസ്ഥിതി
ശബരിമലയില്‍ അന്നദാന മണ്ഡപം പണി കഴിപ്പിച്ചത് പൂർണമായും സംസ്ഥാന സർക്കാരിന്റെ ഫണ്ട് ഉപയോഗിച്ചെന്ന് മന്ത്രി കടകംപളളി സുരേന്ദ്രൻ