മാസ്ക് ധരിക്കുന്ന 85% പേര്‍ക്കും കൊവിഡ് ബാധിക്കുന്നവെന്ന് ട്രംപ്; സത്യാവസ്ഥ ഇതാണ്
ന്യൂയോര്‍ക്ക്: കോവിഡ് -19 അണുബാധയെക്കുറിച്ചുള്ള അതിശയകരമായ ഒരു അവകാശ വാദവുമായാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യാഴാഴ്ച രംഗത്ത് എത്തിയത്. മാസ്ക് ധരിക്കുന്നവരിൽ 85 ശതമാനം പേർക്കും കൊറോണ വൈറസ് ഉണ്ടെന്ന് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) കണ്ടെത്തിയെന്നായിരുന്നു ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദം. "മാസ്ക് ധരിക്കുന്ന 85 ശതമാനം ആളുകൾക്കും വൈറസ് ബാധയുണ്ടാകുമെന്ന് പ്രസ്താവന സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ ഭാഗത്ത് നിന്നും ഉണ്ടായി" -എന്നായിരുന്നു ട്രംപ് വ്യാഴാഴ്ച പറഞ്ഞത്.
എന്നാല്‍ ട്രംപിന്റെ അവകാശവാദം പൂര്‍ണ്ണമായും തെറ്റാണ്. മാസ്ക് ധരിക്കുന്ന 85 ശതമാനം പേർക്കും കൊറോണ വൈറസ് ബാധയുണ്ടെന്ന് സെപ്റ്റംബറിൽ പുറത്തിറക്കിയ സിഡിസി പഠനത്തിൽ എവിടേയും പറഞ്ഞിട്ടില്ല. വാസ്തവത്തിൽ, മാസ്ക് ധരിക്കുന്ന ആളുകളിൽ എത്ര ശതമാനം പേർക്ക് കൊറോണ വൈറസ് ബാധിക്കുന്നുവെന്ന് മനസിലാക്കാൻ പോലും അവരുടെ പഠനം ശ്രമിച്ചിരുന്നില്ല. പകരം, ജൂലൈയിൽ രാജ്യത്തുടനീളം കൊറോണ വൈറസ് സ്ഥിരീകരിച്ച രോഗലക്ഷണങ്ങള്‍ ഉള്ള 154 പേരുടേയും രോഗലക്ഷണങ്ങല്‍ ഉണ്ടായിട്ടും കൊവിഡ് നെഗറ്റീവ് സ്ഥിരീകരിച്ച 160 പേരുടേയും പെരുമാറ്റവും രീതികളുമാണ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പഠന വിധേയമാക്കിയത്.
രോഗം സ്ഥിരീകരിച്ച 154 ആളുകളിൽ 85 ശതമാനം പേരും തങ്ങളുടെ അസുഖം ആരംഭിക്കുന്നതിന് 14 ദിവസങ്ങൾക്ക് മുമ്പ് എല്ലായ്പ്പോഴും അല്ലെങ്കിൽ പലപ്പോഴും മാസ്ക് ധരിച്ചിരുന്നുവെന്നാണ് പഠനം കണ്ടെത്തിയത്. ഇവിടെ നിന്നാണ് ട്രംപിന് 85 ശതമാനം എന്ന കണക്ക് കിട്ടിയത്. പഠനത്തിലെ ഈ കണക്കിനെ ട്രംപ് വളച്ചൊടിക്കുകയായിരുന്നുവെന്ന് വ്യക്തമാണ്. രോഗം സ്ഥിരീകരിക്കാത്ത 160 പേരില്‍ 88.7 ശതമാനം പേരും പലപ്പോഴും മാസ്ക് ധരിച്ചിരുന്നതായി പഠനത്തില്‍ വ്യക്തമായിരുന്നു.
Fact Check
വാദം
മാസ്ക് ധരിക്കുന്ന 85% പേര്‍ക്കും കൊവിഡ് ബാധിക്കുന്നവെന്നു
നിജസ്ഥിതി
ഇത് സംബന്ധിച്ച് ഒരു പഠനവും ഇതുവരെ നടന്നിട്ടില്ല