കൊവിഡ് പ്രതിസന്ധി മറികടക്കാൻ സമ്പന്നരിൽ നിന്ന് അധിക നികുതി? റിപ്പോർട്ടിന്റെ സത്യാവസ്ഥയെന്ത്?
ദില്ലി: രാജ്യം കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തിലാണെങ്കിലും വ്യാജവാർത്തകൾക്ക് മാത്രം ഒരു കുറവുമില്ല. ഇപ്പോൾ പുറത്തുവന്നിട്ടുള്ളത് നികുതി ദായകരുടെ വരുമാനത്തിൽ നിന്ന് 18 ശതമാനം അടയ്ക്കുന്നത് നിർബന്ധമാക്കിക്കൊണ്ട് സർക്കാർ നിയമം കൊണ്ടുവരുന്നു എന്നുള്ള വാർത്തയാണ്. അതിസമ്പന്നരിൽ നിന്ന് അധിക നികുതി ഈടാക്കണമെന്നും 10 ലക്ഷത്തിലധികം വരുമാനം നേടുന്നവരിൽ നിന്ന് കോവിഡ്-റിലീഫ് സെസ് ഈടാക്കണമെന്നും അടങ്ങുന്നതാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന റിപ്പോർട്ട്.
'ദിവസവും 25 ജിബി ഡാറ്റ സൗജന്യം, ജിയോയുടെ വമ്പൻ ഓഫർ', പ്രചരിക്കുന്ന സന്ദേശത്തിന് പിന്നിൽ!
സർക്കാർ സിഡിഎ 1963 കൊണ്ടുവരാൻ ഒരുങ്ങുകയാണ്. നികുതി അടയ്ക്കുന്നവർ, സർക്കാർ ജീവനക്കാർ, സ്വത്തുക്കളുടെ ഉടമകൾ എന്നിവർക്കാണ് നിയമം ബാധകമാകുക. നേരത്തെ 1962ലും 1971ലും ഉണ്ടായ യുദ്ധകാലത്ത് ഇതേ നടപടി നടപ്പിലാക്കിയിരുന്നു. അതുകൊണ്ട് തന്നെ ഇത്തരം നടപടികൾ നേരത്തെ നടപ്പിലാക്കിയിട്ടുണ്ടെന്ന് വേണം മനസ്സിലാക്കാൻ. 1974ലെ കമ്പൽസറി ഡെപ്പോസിറ്റ് സ്കീം അനുസരിച്ച് നികുതി അടയ്ക്കുന്നവർ വരുമാനത്തിന്റെ 18 ശതമാനം നിക്ഷേപിക്കേണ്ടതുണ്ടെന്നാണ് പ്രചരിക്കുന്ന വ്യാജവാർത്തയിൽ പറയുന്നത്. ഇത് തീർത്തും വസ്തുതാവിരുദ്ധമായ അവകാശവാദമാണ്. നികുതി ദായകരുടെ വരുമാനത്തിൽ നിന്ന് 18 ശതമാനം നിക്ഷേപമായി സ്വീകരിക്കാനുള്ള ഒരു നടപടിയും ഇതുവരെയില്ല.
കൊവിഡ് -19 സാഹചര്യത്തിൽ രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് കുറച്ച് 50 ഐആർഎസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ സംബന്ധിച്ച റിപ്പോർട്ടാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഇത് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള വീഴ്ചയും അച്ചടക്ക ലംഘനവും സർവീസ് ചട്ടങ്ങളുടെ ലംഘനവുമാണെന്ന് ധനമന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.
കൊറോണ വൈറസ് പ്രതിസന്ധി മറികടക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമർപ്പിച്ച ശുപാർശയിലാണ് ഇന്ത്യൻ റെവന്യൂ സർവീസിലെ 50 ഉദ്യോഗസ്ഥർ ഇത്തരത്തിലൊരു നടപടി മുന്നോട്ടുവച്ചിട്ടുള്ളത്. പ്രതിവർഷം 10 ലക്ഷം രൂപയിൽ കൂടുതൽ വരുമാനം നേടുന്നവരിൽ നിന്ന് ഒറ്റത്തവണ ചാർജായി 4 ശതമാനം 'കോവിഡ് റിലീഫ് സെസ്' ഏർപ്പെടുത്തണമെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ നിർദേശങ്ങൾ നടപ്പിലാക്കിയാൽ ഖജനാവിന് 18,000 കോടി രൂപ വരെ സമ്പാദിക്കാനാകുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഐആർഎസ് ഉദ്യോഗസ്ഥരുടെ നികുതി വർദ്ധന റിപ്പോർട്ട് നിരുത്തരവാദപരമാണെന്ന് ചൂണ്ടിക്കാണിച്ച സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ വിമർശനമുന്നയിച്ചിരുന്നു. ഇതിന് പിന്നാലെ ധനമന്ത്രാലയത്തിലെ റവന്യൂ വകുപ്പും ഇപ്പോൾ ഉദ്യോഗസ്ഥരോട് വിശദീകരണം തേടിയിട്ടുണ്ട്.