കൊവിഡ് വാക്സിൻ സ്വീകരിച്ച പുടിന്റെ പെൺമക്കളിൽ ഒരാൾ മരിച്ചെന്ന് പ്രചരണം; സത്യം ഇതാണ്
ദില്ലി; ആഗസ്റ്റ് 11 നാണ് കൊവിഡിനെതിരെ ആദ്യ വാക്സിൻ തങ്ങൾ കണ്ടുപിടിച്ചതായി റഷ്യ അവകാശപ്പെട്ടത്. സ്പുട്നിക് അഞ്ച് എന്നാണ് വാക്സിന് പേര് നൽകിയിരിക്കുന്നത്. ഉടൻ തന്നെ വാക്സിൻ പൊതുജനങ്ങൾക്ക് ലഭ്യമാക്കുമെന്നും പ്രസിഡന്റ് വ്ളാഡിമിർ പുടിൻ അറിയിച്ചു. വാക്സിൻ സുരക്ഷിതമാണോയെന്ന ആശങ്ക ആർക്കും വേണ്ടെന്നും തന്റെ പെൺമക്കളിൽ ഒരാളിൽ വാക്സിൻ പരീക്ഷിച്ചിരുന്നുവെന്നുമായിരുന്നു പുടിൻ പറഞ്ഞത്. എന്നാൽ സ്ഫുട്നിക് വാക്സിൻ സ്വീകരിച്ച പുടിന്റെ മകൾ മരിച്ചെന്ന തരത്തിലാണ് പ്രചരണം കൊഴുക്കുന്നത്.
Recommended Video
രണ്ടാം ഘട്ട പരീക്ഷണത്തിന് മുൻപ് പുടിന്റെ മകൾ ആഗസ്റ്റ് 15 ന് മരിച്ചുവെന്നാണ് സോഷ്യൽ മീഡിയയിൽ വ്യാജ പ്രചരണം .പുടിന്റെ മകളാണെന്ന് അവകാശപ്പെട്ട് ഒരു വളണ്ടിയർ യുവതിയുടെ വീഡിയോയും ഇതിനൊപ്പം പ്രചരിക്കുന്നുണ്ട്. ഒരു വെബ്സൈറ്റിലും സമാന രീതിയിൽ റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഈ റിപ്പോർട്ടുകൾ വ്യാജമാണെന്ന് കണ്ടെത്തി. ദിവസങ്ങൾക്ക് മുൻപ് മാത്രമാണ് വാർത്ത നൽകിയ വെബൈസ്റ്റ് ആരംഭിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്.
ഗമേലയ സയന്റിഫിക് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി റഷ്യന്‍ പ്രതിരോധമന്ത്രാലയവുമായി ചേര്‍ന്ന് വികസിപ്പിച്ച സ്പുട്‌നിക്-അഞ്ച് വാക്‌സിന്റെ ഉത്പാദനം ആരംഭിച്ചിരിക്കുകയാണ് റഷ്യ. ആദ്യഘട്ടത്തിൽ ആരോഗ്യപ്രവർത്തകർക്കും അധ്യാപകർക്കും വാക്സിൻ നൽകുമെന്നാണ് പുടിൻ അറിയിച്ചത്. അതേസമയം വാക്സിന്റെ സുരക്ഷ സംബന്ധിച്ച് കടുത്ത ആശങ്കയാണ് ഗവേഷക ലോകം ഉയർത്തുന്നത്. മതിയായ ഡാറ്റയുടെ അഭാവം ഉണ്ടെന്നും അതിവേഗത്തിലാണ് വാക്സിന് അംഗീകാരം നൽകിയതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
വാക്സിൻ ഇതുവരെ അന്തിമ പരീക്ഷണങ്ങൾ പൂർത്തിയാക്കിയിട്ടില്ലെന്നാണ് ചില ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്. അതേസമയം സുരക്ഷാ ഭീതി കാരണം റഷ്യയിലെ 52 ശതമാനം പേരും വാക്സിൻ എടുക്കാൻ തയ്യാറായിട്ടില്ലെന്നാണ് അടുത്തിടെ പുറത്തിറക്കിയ സർവ്വേ വ്യക്തമാക്കുന്നത്.