'പണമില്ല, എസ്പിബിയുടെ മൃതദേഹം വിട്ട് കൊടുത്തില്ല,ഉപരാഷ്ട്രപതി ഇടപെട്ടു', വ്യാജപ്രചരണത്തിനെതിരെ മകൻ
ചെന്നൈ: ഇതിഹാസ ഗായകന് എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ മരണത്തിന്റെ വേദനയിലാണ് ആരാധക ലോകം ഇപ്പോഴും. കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പ്രിയ ഗായകന് കഴിഞ്ഞ ദിവസമാണ് ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങിയത്.
ചികിത്സിച്ച ആശുപത്രിയില്‍ ബില്ല് അടയ്ക്കാന്‍ പണം ഇല്ലാത്തത് കൊണ്ട് എസ്പിബിയുടെ മൃതദേഹം വിട്ട് കൊടുത്തില്ലെന്നും ഒടുവില്‍ രാഷ്ട്രപതി ഇടപെടേണ്ടി വന്നുവെന്നും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. സത്യാവസ്ഥ വെളിപ്പെടുത്തി എസ്പിബിയുടെ മകന് എസ്പി ചരണ്‍ രംഗത്ത് എത്തിയിരിക്കുകയാണ്.
മരണം ഉൾക്കൊള്ളാനാവാതെ
ചെന്നൈയിലെ എംജിഎം ഹെല്‍ത്ത് കെയര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് പ്രിയഗായകന് എസ്പി ബാലസുബ്രഹ്മണ്യം മരണപ്പെട്ടത്. ജീവന് രക്ഷാ ഉപകരങ്ങളുടെ സഹായത്തോടെ ആയിരുന്നു അദ്ദേഹത്തിന്റെ ജീവന് നിലനിര്‍ത്തിയിരുന്നത്. എന്നാല്‍ എല്ലാ കാത്തിരിപ്പുകളും വിഫലമാക്കി 25 തിയ്യതി ഉച്ചയോടെ എസ്പിബി ഈ ലോകത്തോട് വിട പറഞ്ഞു. ആ മരണം ഇപ്പോഴും ഉള്‍ക്കൊള്ളാന്‍ ആരാധകര്‍ക്കായിട്ടില്ല.
സോഷ്യല്‍ മീഡിയ പ്രചരണം
അതിനിടെയാണ് എസ്പിബിയുടെ മരണവുമായി ബന്ധപ്പെട്ട് ചില പ്രചാരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ നടക്കുന്നത്. പ്രചരിക്കുന്ന മെസ്സേജ് ഇങ്ങനെയാണ്: ''ദുഖകരമാണ്, എന്നാല്‍ സത്യവും. എസ്പിബിയുടെ മൃതദേഹം വിട്ട് കിട്ടാന്‍ അദ്ദേഹത്തിന്റെ കുടുംബത്തിന് രാവിലെ തന്നെ ബില്ല് അടക്കേണ്ടതുണ്ടായിരുന്നു. എന്നാല്‍ പണം ഉണ്ടായിരുന്നില്ല''.
സർക്കാർ സഹായിച്ചില്ലെന്ന്
''സഹായത്തിന് സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചെങ്കിലും അവഗണിക്കപ്പെട്ടു. തമിഴിലേയും തെലുങ്കിലേലും അഭ്യുദയകാംഷികള്‍ മുഖം തിരിച്ചു. തുടര്‍ന്ന് കുടുംബം സഹായത്തിന് ദില്ലിയിലേക്ക് വിളിച്ചു. ഫലം നിമിഷങ്ങള്‍ക്കകം ആയിരുന്നു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ മകള്‍ ഇടപെടുകയും ആശുപത്രി ബില്ലടയ്ക്കുകയും ചെയ്തു. ഇതോടെയാണ് മൃതദേഹം വിട്ട് കിട്ടിയത്''.
പ്രതികരിച്ച് ചരൺ
എസ്പിബിയുടെ സംസ്ക്കാരം നടന്ന 24 മണിക്കൂര്‍ പോലും കഴിയുന്നതിനിടെയുളള ഈ പ്രചാരണത്തിന് എതിരെയാണ് മകന് ചരണ്‍ രംഗത്ത് വന്നിരിക്കുന്നത്. എസ്പിബിയുടെ ഒഫീഷ്യല്‍ അക്കൗണ്ടിലാണ് ചരണ്‍ പ്രതികരിച്ച് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ബില്ലടയ്ക്കാന്‍ പണമില്ലായിരുന്നു എന്ന് പ്രചരിപ്പിക്കുന്നവര്‍ പക്വത കാട്ടണമെന്ന് ചരണ്‍ ആവശ്യപ്പെട്ടു.
പ്രചാരണം വ്യാജം
എസ്പിബിയുടെ ആശുപത്രി ബില്ല് അടയ്ക്കാന്‍ തങ്ങളുടെ പക്കല്‍ പണമില്ലായിരുന്നുവെന്നും തുടര്‍ന്ന് താന്‍ സഹായത്തിന് സംസ്ഥാന സര്‍ക്കാരിനെ സഹായിച്ചെങ്കിലും സഹായം ലഭിച്ചില്ലെന്നും തുടര്‍ന്ന് ഉപരാഷ്ട്രപതിയോട് സഹായം തേടിയെന്നും അതോടെ ബാക്കിയുളള ബില്ല് അടക്കാനായെന്നും അതുവരെ അച്ഛന്റെ മൃതദേഹം വിട്ട് തരാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ലെന്നും ഉളള പ്രചാരണം വ്യാജമാണെന്ന് ചരണ്‍ പറയുന്നു.
എസ്പിബിയുടെ ആരാധകര്‍ ആകില്ല
അദ്ദേഹവുമായി ബന്ധപ്പെട്ട ആളുകളെ ഇത്തരം പ്രചരണങ്ങള്‍ എത്രമാത്രം ബാധിക്കുന്നുവെന്ന് ആരും ആലോചിക്കുന്നില്ലെന്ന് ചരണ്‍ കുറ്റപ്പെടുത്തി. ഇത്തരക്കാര്‍ ഇപ്പോഴും നമുക്ക് ചുറ്റും ഉണ്ടെന്നത് നിരാശാജനകമാണ്. ഇവര്‍ എസ്പിബിയുടെ ആരാധകര്‍ ആകാന്‍ സാധ്യത ഇല്ല. കാരണം അദ്ദേഹം ഒരിക്കലും ഇങ്ങനെ ചെയ്യില്ല. ആളുകളെ വേദനിപ്പിക്കുന്ന വ്യക്തിത്വമല്ല എസ്പിബിയുടേത്, ചരണ്‍ കൂട്ടിച്ചേര്‍ത്തു.
Recommended Video
കുറച്ച് കൂടി വളരാനുണ്ട്
ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് അദ്ദേഹം മാപ്പ് നല്‍കുമായിരുന്നു. ഈ പ്രചാരണം നടത്തുന്നവരോട് താനും ക്ഷമിക്കുകയാണ്. അവര്‍ കുറച്ച് കൂടി വളരാനുണ്ടെന്നും ചരണ്‍ പറഞ്ഞു. എസ്പിബിയെ ചികിത്സിച്ച എംജിഎം ഹെല്‍ത്ത് കെയര്‍ ആശുപത്രിക്ക് ചരണ്‍ നന്ദി പറഞ്ഞു. എസ്പിബിക്ക് മികച്ച രീതിയില്‍ ഉളള ചികിത്സ തന്നെ ആശുപത്രി ലഭ്യമാക്കിയെന്നും കുടുംബം അവരോട് കടപ്പെട്ടിരിക്കുന്നുവെന്നും ചരണ്‍ പറഞ്ഞു.
Fact Check
വാദം
അടയ്ക്കാന്‍ പണം ഇല്ലാത്തത് കൊണ്ട് എസ്പിബിയുടെ മൃതദേഹം വിട്ട് കൊടുത്തില്ലെന്നും ഒടുവില്‍ രാഷ്ട്രപതി ഇടപെടേണ്ടി വന്നുവെന്നും പ്രചാരണം
നിജസ്ഥിതി
ബില്ലടക്കാൻ പണമില്ലെന്ന വാർത്ത വ്യാജമെന്ന് എസ്പിബിയുടെ മകൻ ചരൺ