ഹത്രാസ് കേസില്‍ പിടിയിലായ പ്രതിയുടേതെന്ന പേരില്‍ പ്രചരിക്കുന്ന ചിത്രം വ്യാജം; സംഭവം മധ്യപ്രദേശില്‍
ഭോപ്പാല്‍: ഉത്തർപ്രദേശിലെ ഹാത്രാസിൽ ദലിത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയെന്ന പേരില്‍ മധ്യപ്രദേശ് പോലീസ് കസ്റ്റഡിയിലായ യുവാവിന്‍റെ ചിത്രം വെച്ച് വ്യാജ പ്രചാരണം. പ്രചരിക്കുന്ന ചിത്രത്തിലെ വ്യക്തി കോണ്‍ഗ്രസ് നേതാവാണെന്നും ഇതിലൂടെ ഹത്രാസ് സംഭവത്തിലെ കോണ്‍ഗ്രസ് ഗൂഡാലോചന പുറത്തു വന്നെന്ന പ്രചാരണവും ഉത്തരേന്ത്യന്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ശക്തമായ നടക്കുന്നുണ്ട്.
രാജ്യത്തെ നടുക്കിയ ഹത്രാസ് സംഭവത്തില്‍ പൊലീസ് നടപടിയടക്കം വലിയ വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു. സംഭവുമായി ബന്ധപ്പെട്ട് ഠാക്കൂര്‍ സമുദായത്തിലെ രാമു, സന്ദീപ്, അമ്മാവൻ രവി, സുഹൃത്ത് ലവ്കുഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിനിടയിലാണ് ബലാത്സംഗകേസില്‍ സെപ്റ്റംബറില്‍ മധ്യപ്രദേശില്‍ അറസ്റ്റിലായ സിക്കന്ദർ ഖാൻ എന്ന യുവാവിന്‍റെ ചിത്രം വെച്ചുള്ള പ്രചാരണം ശക്തമായത്. എന്നാല്‍ ഇദ്ദേഹത്തിന് കോണ്‍ഗ്രസ് പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലെന്നാണ് കോൺഗ്രസ് കമ്മിറ്റി ജില്ലാ പ്രസിഡന്റ് സത്നയിലെ മക്സൂദ് അഹമ്മദിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
'ഉത്തർപ്രദേശിൽ അടുത്തിടെ ഒരു ദലിത് യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ സമീർ ഖാനും കോൺഗ്രസ് നേതാവും പോലീസിന്റെ പിടിയിലായി. കേസിലെ പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തതായി പോലീസ് സ്ഥിരീകരിച്ചു. ആരാണ് ദലിതുകളെ ബലാത്സംഗം ചെയ്തതെന്ന് ഇപ്പോൾ പറയൂ! ഇന്നലെ വരെ, ധാരാളം പോസ്റ്റുകൾ പോസ്റ്റുചെയ്തവർ, ഇപ്പോൾ എന്നോട് പറയൂ, നമുക്ക് അവരെ തിരിച്ചറിയണോ വോണ്ടയോ. ദളിത് പെണ്‍ക്കുട്ടിയെ നശിപ്പിച്ച ഇവനെ നേരിടുക' എന്ന അടിക്കുറിപ്പോടെയായിരുന്നു ചിത്രങ്ങള്‍ പ്രചരിച്ചത്.
എന്നാല്‍ പ്രചരിക്കുന്ന ചിത്രത്തിലെ വ്യക്തി ഹത്രാസ് സംഭവത്തില്‍ അല്ല അറസ്റ്റിലായതെന്നതാണ് വസ്തുത. പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തതെന്ന പരാതിയെ തുടര്‍ന്ന് മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയത് പ്രാദേശിക കോണ്‍ഗ്രസ് നേതാവാണ് ചിത്രത്തിലുള്ള സിക്കന്ദർ ഖാനെ യെന്നാണ് ബൂം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ പ്രതി ലൈംഗികായി ചൂഷണം ചെയ്യുകയായിരുന്നു.
പോക്സോ നിയമ പ്രകാരം അറസ്റ്റ് ചെയ്യുകയും കേസെടുക്കുകയും ചെയ്ത ഇയാളെ കോടതിയിൽ ഹാജരാക്കിയ ശേഷം പോലീസ് കസ്റ്റഡിയിൽ അയയ്ക്കുകയും ചെയ്തതായി സത്‌ന പോലീസ് സൂപ്രണ്ട് റിയാസ് ഇക്ബാൽ പറഞ്ഞതായി അന്നത്തെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇയാൾ കോൺഗ്രസ് നേതാവായി വേഷമിട്ടതായും നിരവധി കോൺഗ്രസ് നേതാക്കളുമായുള്ള ഫോട്ടോകള്‍ കണ്ടതായും റിപ്പോർട്ടിൽ പറയുന്നുണ്ട്. എന്നാല്‍ സിക്കന്ദര്‍ പാര്‍ട്ടുയുടെ നേതാവല്ലെന്നും ഒരു പദവിയും വഹിക്കുന്നില്ലെന്നുമാണ് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കിയത്.
Fact Check
വാദം
ഹത്രാസ് സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് പിടിയിലായി
നിജസ്ഥിതി
പ്രചരിക്കുന്ന ചിത്രം സെപ്റ്റംബറില്‍ മധ്യപ്രദേശില്‍ നടന്ന സംഭവത്തിന്‍റേത്