ആ വാക്കുകൾ എന്റേതല്ല: സോഷ്യൽ മീഡിയയിൽ വൈറലായ വ്യാജവാർത്ത തള്ളി രത്തൻ ടാറ്റ
ദില്ലി: കൊറോണ വൈറസ് വ്യാപനം മൂലം ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് കോട്ടം സംഭവിക്കില്ല എന്ന തരത്തിൽ തന്റെ പേരിൽ പ്രചരിക്കുന്ന വാർത്ത നിഷേധിച്ച് രത്തൻ ടാറ്റ. കൊറോണ വൈറസ് ബാധയ്ക്ക് ശേഷവും ഇന്ത്യൻ സമ്പദ് വ്യവസ്ഥ തിരിച്ചുവരുമെന്ന് രത്തൻ ടാറ്റ പറഞ്ഞതായുള്ള പോസ്റ്റ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെയാണ് രത്തൻ ടാറ്റ തന്നെ നേരിട്ട് രംഗത്തെത്തിയത്.
അതിഥി തൊഴിലാളികള്‍ക്ക് നാട്ടിലേക്കായി നോണ്‍സ്‌റ്റോപ്പ് ട്രെയിന്‍ അനുവദിക്കണമെന്ന് മുഖ്യമന്ത്രി
കൊറോണ മൂലം സമ്പദ് വ്യവസ്ഥയിൽ വൻതോതിൽ ഇടിവുമാണ്ടാകുമെന്നാണ് വിദഗ്ധർ പറയുന്നത്. ഇതിനോട് യോജിക്കുന്നില്ല എന്ന തരത്തിലുള്ള പോസ്റ്റാണ് വൈറലായത്. എനിക്ക് ഈ വിദഗ്ധരെക്കുറിച്ച് അറിയില്ല. എന്നാൽ എനിക്കറിയുന്ന ഒരു കാര്യം ഇത്തരക്കാർക്ക് മനുഷ്യർ നൽകുന്ന പ്രചോദനത്തെയും നിശ്ചയദാർഢ്യത്തെയും കുറിച്ച് അറിയില്ല എന്നാണ്.
വിദഗ്ധരെ വിശ്വസിക്കാമെങ്കിൽ രണ്ടാം ലോക മഹായുദ്ധത്തിൽ തകർന്നടിഞ്ഞതോടെ ജപ്പാന് ഭാവിയില്ലെന്നാണ് അവർ ചൂണ്ടിക്കാണിച്ചത്. എന്നാൽ വെറും മൂന്ന് പതിറ്റാണ്ടുകൊണ്ട് ജപ്പാൻ വിപണന രംഗത്ത് അമേരിക്കയെ മറികടന്നു. ഇസ്രായേലിനെ ലോകഭൂപടത്തിൽ നിന്ന് അറബ് വംശജർ ഇല്ലാതാക്കുമെന്നാണ് വിദഗദ്ധർ പറഞ്ഞത്. എന്നാൽ ഇക്കാര്യത്തിൽ സത്യം വേറെയാണ്. എയറോ ഡയനാമിക്സിന്റെ ചട്ടങ്ങൾ അനുസരിച്ച് തേനീച്ചകൾക്ക് പറക്കാൻ കഴിയില്ലെന്നാണ്. എന്നാൽ അവ പറക്കും. എന്തുകൊണ്ടെന്നാൽ അവർക്ക് എയറോഡയനാമിക്സിനെക്കുറിച്ച് അറിയില്ല. 83ലെ ക്രിക്കറ്റ് ലോകക്കപ്പിൽ നമ്മൾ എവിടെയും ഉണ്ടാവില്ലെന്നായിരിക്കും വിദഗ്ധർ വിശ്വസിച്ചിരുന്നത്. കാലിൽ ബ്രേസുകളില്ലാതെ നടക്കാൻ കഴിയാതിരുന്ന അമേരിക്കൻ വനിതയാണ് ഒളിംമ്പിക്സിൽ നാല് സ്വർണ്ണ മെഡലുകൾ നേടിയ വിൽമ റുഡോൾഫ്. ഇവിടെ ഓടുന്നതിനെക്കുറിച്ച് ചോദ്യങ്ങളില്ല.
അരുണിമ സിൻഹ സാധാരണ ജീവിതം നയിക്കുമെന്നായിരിക്കും വേണമെങ്കിൽ വിദഗ്ധർ കരുതിയിരിക്കുക. എന്നാൽ അവർ എവറസ്റ്റ് കീഴടക്കി. കൊറോണ പ്രതിസന്ധിയും വ്യത്യസ്തമല്ല. കൊറോണക്കെതിരെ പോരാടി ഇന്ത്യൻ സമ്പദ് വ്യവസ്ഥ കരുത്തോടെ തിരിച്ചുവരുമെന്ന കാര്യത്തിൽ എനിക്ക് ഒരു സംശയവുമില്ലെന്നായിരുന്നു രത്തൻ ടാറ്റയുടേതെന്ന പേരിൽ പ്രചരിച്ച സന്ദേശം. ഈ സമയത്ത് വളരെ പ്രചോദനപരമായത് എന്ന തലക്കെട്ടോടെയാണ് പോസ്റ്റ് പ്രചരിച്ചത്. ആദ്യം ഇംഗ്ലീഷിൽ വന്ന പോസ്റ്റ് പിന്നീട് വിവിധ പ്രാദേശിക ഭാഷകളിലേക്ക് കൂടി തർജ്ജമ ചെയ്താണ് പ്രചരിച്ചിരുന്നത്.
ഈ പോസ്റ്റ് ഞാൻ എഴുതുകയോ പറയുകയോ ചെയ്തതല്ല. വാട്സ്ആപ്പ് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിലും പ്രചരിച്ച വാർത്ത പരിശോധിക്കാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. എനിക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ അതെന്റെ ഔദ്യോഗിക ചാനലുകളിൽ പറയും, നിങ്ങൾ സുരക്ഷിതരാണെന്നും ശ്രദ്ധിക്കുമെന്നും പ്രതീക്ഷിക്കുന്നുവെന്നുമാണ് രത്തൻ ടാറ്റ ട്വിറ്ററിൽ കുറിച്ചത്. വ്യാജവാർത്ത നമുക്കെല്ലാവർക്കും ദോഷകരമാണ്. വാർത്തകൾ എപ്പോഴും പരിശോധിച്ച് ഉറപ്പിക്കണമെന്നും അദ്ദേഹം ഇൻസ്റ്റഗ്രാമിലും കുറിച്ചു.