അമേരിക്കയുടെ കൊവിഡ് വാക്സിന്‍ സ്വീകരിക്കരുതെന്ന് ഒബാമ ആഫ്രിക്കയോട് ആവശ്യപ്പെട്ടതായി വ്യാജ പ്രചാരണം
കൊറോണ വൈറസിനെതിരായി അമേരിക്കയിൽ നിന്നും യൂറോപ്പിൽ നിന്നും വരുന്ന വാക്സിനുകൾ സ്വീകരിക്കരുതെന്ന് മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ ആഫ്രിക്കന്‍ വംശജരോട് അപേക്ഷിച്ചതായി വ്യാജപ്രചാരണം. 'അമേരിക്കയിൽ നിന്നും യൂറോപ്പിൽ നിന്നും വരുന്ന വാക്സിനുകൾ സ്വീകരിക്കരുതെന്ന് ബരാക് ഒബാമ ആഫ്രിക്കക്കാരോട് ആവശ്യപ്പെടുന്നു'- എന്നാണ് ട്വിറ്ററില്‍ ഉള്‍പ്പടെ സന്ദേശിച്ച പ്രചാരണത്തില്‍ പറയുന്നത്. 'വെള്ളക്കാർ ആഫ്രിക്കക്കാരോട് ചെയ്യാൻ ആഗ്രഹിക്കുന്ന ഈ ദുഷ്പ്രവൃത്തിയെ ഞാൻ അപലപിച്ചില്ലെങ്കിൽ ഞാനും അതില്‍ ഒരു പങ്കാളിയാകും, ഒന്നാമതായി ഞാൻ അമേരിക്കയിലാണ് ജനിച്ചത്, പക്ഷെ ഞാൻ ആഫ്രിക്കൻ രക്തമാണ്'-എന്നും ബറാക് ഒബാമ പറഞ്ഞതായി ട്വിറ്ററിലെ സന്ദേശത്തില്‍ അവകാശപ്പെടുന്നു.
എന്നാല്‍ തികച്ചും അടിസ്ഥാന രഹതിമായ ഒരു സന്ദേശമാണ് ഇത്. വാക്സിൻ എടുക്കരുതെന്ന് ഒബാമ ആഫ്രിക്കക്കാരോട് എന്നല്ല, ആരോടും ആവശ്യപ്പെട്ടതായി ഒരിടത്തും റിപ്പോര്‍ട്ട് ഇല്ല. കഴിഞ്ഞ വർഷവും സമാനമായ സന്ദേശ പ്രചരിച്ചപ്പോള്‍ ഒബാമയുടെ വക്താവ് കാറ്റി ഹിൽ ഇക്കാര്യത്തില്‍ വ്യക്തത വരുത്തി രംഗത്ത് വന്നിരുന്നു. ബരാക് ഒബാമ വാക്സിനേഷനെ അനുകൂലിക്കുന്ന വ്യക്തിയാണെന്നായിരുന്നു കാറ്റി ഹിൽ അറിയിച്ചത്.
കോവിഡ് കേസുകളുടെ എണ്ണം വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്, പ്രതിരോധ കുത്തിവയ്പ്പ് നടത്തുക എന്നുള്ളതാണ് നമുക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം. വാക്സിൻ വ്യാപകമായി ലഭ്യമാകുന്നതുവരെ, സാമൂഹികമായി അകലം പാലിക്കുന്നതും മാസ്ക് ധരിക്കുന്നതും യഥാർത്ഥത്തിൽ കൂടുതൽ ജീവൻ രക്ഷിക്കുകയും ആരോഗ്യ പ്രവർത്തകരുടെ സമ്മർദ്ദം ലഘൂകരിക്കുകയും ചെയ്യുമെന്നും ബരാക് ഒബാമ കഴിഞ്ഞ ഡിസംബറില്‍ ട്വിറ്ററില്‍ കുറിച്ചിരുന്നു.
Recommended Video
Fact Check
വാദം
കൊറോണ വൈറസിനെതിരായി അമേരിക്കയിൽ നിന്നും യൂറോപ്പിൽ നിന്നും വരുന്ന വാക്സിനുകൾ സ്വീകരിക്കരുതെന്ന് മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ ആഫ്രിക്കന്‍ വംശജരോട് അപേക്ഷിച്ചു.
നിജസ്ഥിതി
ഇത്തരത്തില്‍ ഒരു പ്രസ്താവനയും ഒബാമയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല