ഭാര്യ മരിച്ച അധ്യാപകനല്ല സാൻഡോവൽ; വൈറല്‍ ചിത്രത്തിന് പിന്നിലെ സത്യാവസ്ഥ ഇങ്ങനെ
മാസങ്ങള്‍ മാത്രം പ്രായം തോന്നിന്നുക്കുന്ന പിഞ്ച് കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് ക്ലാസ് എടുക്കുന്ന ഒരു അധ്യാപകന്‍റെ ദൃശ്യങ്ങള്‍ അടുത്തിടെ സാമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. പലിവിധത്തിലുള്ള അവകാശ വാദങ്ങളിലൂടെയായിരുന്നു ഈ ചിത്രത്തിന്‍റെ പ്രചാരണം. അമ്മയെ നഷ്ടമായ കുഞ്ഞിനേയും കൊണ്ട് കോളേജ് പ്രൊഫസര്‍ വിദ്യാര്‍ത്ഥികള്‍ക്കായി ക്ലാസ് എടുക്കുന്നു എന്നുള്ളതായിരുന്നു ചിത്രത്തോടപ്പമുണ്ടായിരുന്ന പ്രധാന പ്രചാരണം . പ്രമുഖര്‍ ഉള്‍പ്പടെ നിരവധിയാളുകള്‍ ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു.
പ്രസവത്തോടെ ഭാര്യ മരിച്ചതിനാല്‍ കൈക്കുഞ്ഞിനേയും കൊണ്ട് ക്ലാസ് എടുക്കുന്ന പ്രൊഫസര്‍ ജോലിയും കുഞ്ഞിനോടുള്ള ഉത്തരവാദിത്തവും ഒരുമിച്ച് നിറവേറ്റുന്നു എന്ന് പറഞ്ഞുകൊണ്ടായിരുന്നു പ്രചാരണം. എന്നാല്‍ ചിത്രത്തിന് പിന്നിലെ യാഥാര്‍ത്ഥ്യം ഇതൊന്നുമല്ല. തന്‍റെ വിദ്യാര്‍ത്ഥിയുടെ കുഞ്ഞിനെയാണ് മെക്സിക്കക്കാരനായ ഈ പ്രൊഫസര്‍ തോളിലേറ്റിയിരിക്കുന്നത്. വിദ്യാര്‍ത്ഥിക്ക് നോട്ട് എഴുതാനുള്ള സൗകര്യത്തിന് വേണ്ടി ക്ലാസ് എടുക്കുന്ന സമയം കുഞ്ഞിന്‍റെ പരിപാലനം കൂടി അദ്ദേഹം ഏറ്റെടുക്കുകയായിരുന്നു.
കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ചിത്രം കൂടിയാണ് ഇത്. 2016ൽ സിഎൻഎൻ സ്പാനിഷ് പ്രസിദ്ധീകരിച്ച വാർത്തയില്‍ ഇദ്ദേഹത്തെക്കുറിച്ച് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. മെക്സിക്കോയിലെ അകാപുൽകോയിലുള്ള ഇന്റർ അമേരിക്കൻ യൂനിവേഴ്സിറ്റി ഫോർ ഡെവലപ്മെന്‍റിലെ നിയമ വിഭാഗം പ്രഫസറായ മോയ്സസ് റെയ്സ് സാൻഡോവൽ ആണ് ചിത്രത്തിലുള്ളത്. നേരത്തെ ഫേസ്ബുക്കിലൂടെ പ്രഫസര്‍ തന്നെ ചിത്രത്തിന്‍റെ സത്യാവസ്ഥ വ്യക്തമാക്കി രംഗത്ത് വന്നിരുന്നു.
Fact Check
വാദം
അമ്മയെ നഷ്ടമായ കുഞ്ഞിനേയും കൊണ്ട് കോളേജ് പ്രൊഫസര്‍ വിദ്യാര്‍ത്ഥികള്‍ക്കായി ക്ലാസ് എടുക്കുന്നു
നിജസ്ഥിതി
തന്‍റെ വിദ്യാര്‍ത്ഥിയുടെ കുഞ്ഞിനെയാണ് മെക്സിക്കക്കാരനായ ഈ പ്രൊഫസര്‍ തോളിലേറ്റിയിരിക്കുന്നത്