45 മിനിറ്റിൽ അഞ്ച് ലക്ഷം രൂപ വരെ വായ്പ? വിശദീകരണവുമായി എസ്ബിഐ, പ്രചരിച്ചത് വ്യാജവാർത്തയോ?
ദില്ലി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിൽ പ്രചരിക്കുന്ന വാർത്തയിൽ വിശദീകരണവുമായി ബാങ്ക്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ എമർജൻസി ലോൺ പദ്ധതി ആരംഭിച്ചിട്ടുണ്ടെന്ന തരത്തിലുള്ള വാർത്തകളാണ് വ്യാപകമായി പ്രചരിച്ചത്. 45 മിനിറ്റിൽ ബാങ്ക് അഞ്ച് ലക്ഷം രൂപ വരെ വായ്പ നൽകുമെന്നുമായിരുന്നു പുറത്തുവന്ന വാർത്ത. ഈ റിപ്പോർട്ടുകൾ തള്ളിക്കളഞ്ഞ് ഞായറാഴ്ചയാണ് എസ്ബിഐ രംഗത്തെത്തിയത്. നിലവിൽ എസ്ബിഐ അത്തരത്തിലൊരു വായ്പയും അവതരിപ്പിക്കുന്നില്ലെന്നും ബാങ്ക് വ്യക്തമാക്കി. ഇത്തരത്തിലുള്ള അഭ്യൂഹങ്ങളിൽ വിശ്വസിക്കേണ്ടതില്ലെന്നാണ് ഉപയോക്താക്കളോട് പറയാനുള്ളതെന്നും ബാങ്ക് കൂട്ടിച്ചേർത്തു. യോനോ ആപ്പ് വഴി എസ്ബിഐ എമർജൻസി വായ്പാ പദ്ധതി ലഭ്യമാക്കുന്നതായുള്ള പ്രഖ്യാപനം നടത്തിയെന്ന തരത്തിൽ ചില മാധ്യമങ്ങളിൽ റിപ്പോർട്ട് വന്നതോടെയാണ് ബാങ്കിന്റെ വിശദീകരണം.
എസ്ബിഐയുടെ യോനോ ആപ്പ് വഴി ബാങ്ക് 45 മിനിറ്റിൽ അഞ്ച് ലക്ഷം രൂപ വരെ വായ്പ നൽകുന്നുവെന്ന തരത്തിലാണ് വാർത്ത പുറത്തുവന്നത്. വായ്പയുടെ പലിശനിരക്ക് 10.5 ശതമാനം മാത്രമായിരിക്കുമെന്നും ആറ് മാസം കഴിഞ്ഞ് മാത്രേ ഇഎംഐ ആരംഭിക്കുകയുള്ളൂവെന്നുമാണ് പുറത്തുവന്ന വാർത്ത. യോനോ ആപ്പിനെ അടിസ്ഥാനമാക്കിയാണ് മാധ്യമങ്ങൾ വാർത്ത നൽകിയത്. മറ്റ് ബാങ്കുകൾ നൽകുന്ന വ്യക്തിഗത വായ്പകളെക്കാൾ പലിശനിരക്ക് കുറവാണെന്നും മാധ്യമറിപ്പോർട്ടുകളിൽ ചൂണ്ടിക്കാണിച്ചിരുന്നു.

കൊറോണ വൈറസ് പ്രതിസന്ധിക്കിടെ സാമ്പത്തിക പ്രശ്നങ്ങലുള്ള എസ്ബിഐയുടെ ശമ്പളമുള്ള ഉപയോക്താക്കൾക്കായി ഉടൻ തന്നെ പ്രീ അപ്രൂവ്ഡ് പഴ്സണൽ ലോൺ അവതരിപ്പിക്കുമെന്ന് എസ്ബിഐ ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ലോൺ ആരംഭിച്ച ശേഷം ഇത് സംബന്ധിച്ച് മാധ്യമങ്ങളുമായി ആശയവിനിനയം നടത്തുമെന്നും ബാങ്ക് കൂട്ടിച്ചേർത്തു. കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി രാജ്യം മൂന്നാഘട്ട ലോക്ക്ഡൌണിലാണ് ഇപ്പോഴുള്ളത്. ഇത് സമ്പദ് വ്യവസ്ഥ സ്തംഭിച്ച് പോകുന്നതിനും വഴിയൊരുക്കിയിരുന്നു.












Click it and Unblock the Notifications