ഡിസംബറിന്റെ ഭീതിയില്‍ കണ്ണൂര്‍
ഡിസംബര്‍ ഒന്നിന് ജയകൃഷ്ണന്‍ ബലിദാന്‍ ദിനം. 25,000ത്തോളം പേര്‍ പങ്കെടുക്കുന്ന റാലിയോടെയാണ് ബിജെപി ഈ ദിനം ആചരിക്കുന്നത്. ഈ ഡിസംബറിലും അനിഷ്ടസംഭവങ്ങളുണ്ടായേക്കാമെന്നാണ് പൊലീസിന് കിട്ടിയ മുന്നറിയിപ്പ്. നവംബറിന്റെ അവസാന ദിനങ്ങളില്‍ മുന്‍കരുതലുകളിലൂടെ ജാഗരൂകരാവുകയായിരുന്നു പൊലീസ്. അക്രമം എവിടെയും ഏതുനേരവും സംഭവിക്കാം. കണ്ണൂരിന്റെ അക്രമരാഷ്ട്രീയത്തിന്റെ ചരിത്രം അങ്ങനെയാണ്.
ഡിസംബര്‍ ഒന്ന് മുതല്‍ ആറ് വരെ കണ്ണൂരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ് പൊലീസ്. ആളുകള്‍ ഒത്തുചേരാനോ ജില്ലാ കളക്ടറുടെ അനുവാദം കൂടാതെ പ്രകടനങ്ങള്‍ നടത്താനോ പാടില്ല. കണ്ണൂരുകാര്‍ക്ക് ഇതൊന്നും പുതിയ സംഭവമല്ല. രാഷ്ട്രീയകുടിപക അപ്രഖ്യാപിതമായ നിരോധനാജ്ഞയുടെ പ്രതീതിയുള്ള എത്രയോ ദിവസങ്ങള്‍ അവര്‍ക്ക് സമ്മാനിച്ചിരിക്കുന്നു.
കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി കണ്ണൂരുകാര്‍ പുതുവര്‍ഷത്തെ വരവേല്‍ക്കുന്നത് രക്തം പുരണ്ട വിറങ്ങലിച്ച ഡിസംബര്‍ പിന്നിട്ടാണ്. അക്രമങ്ങളുടെ തുടര്‍ച്ചയില്‍ വെട്ടേല്‍ക്കുന്നതും കൊല്ലപ്പെടുന്നതും ആരൊക്കെയാവാമെന്ന് നിശ്ചയമില്ല. വെട്ടും കൊലയും ആവര്‍ത്തിക്കുന്ന ദിനങ്ങള്‍ പിന്നിട്ട് പിന്നെ വെടിനിര്‍ത്തല്‍. ഇതിനിടയില്‍ ചില കുടുംബങ്ങള്‍ തോരാത്ത കണ്ണീരിലാഴ്ന്ന് കഴിഞ്ഞിരിക്കും.
1999 ഡിസംബര്‍ ഒന്നിന് യുവമോര്‍ച്ച നേതാവും അധ്യാപകനുമായ ജയകൃഷ്ണനെ മൊകേരി ഈസ്റ് യുപി സ്കൂളില്‍ കയറി അക്രമികള്‍ വെട്ടിക്കൊന്ന സംഭവത്തോടെയാണ് ഡിസംബര്‍ കണ്ണൂരുകാര്‍ക്ക് ഭീതിയുടെ മാസമായത്. ഏഴു പേരാണ് ആ ഡിസംബറില്‍ അക്രമരാഷ്ട്രീയത്തിന്റെ കൊലക്കത്തിക്കിരയായത്.
കഴിഞ്ഞ വര്‍ഷം ജയകൃഷ്ണന്റെ ചരമവാര്‍ഷികദിനത്തില്‍ ഉണ്ടായ അക്രമസംഭവങ്ങള്‍ മറ്റൊരു കൊലപാതക പരമ്പരയ്ക്ക് തുടക്കമിടുകയായിരുന്നു. ഡിസംബര്‍ ഒന്നിന്പാനൂരിന്റെ പരിസരപ്രദേശങ്ങളില്‍ നിരന്തരം ബോംബാക്രമണമുണ്ടായി. പാനൂരിനടുത്ത് വെച്ച് സിപിഎം നേതാവ് ഇ. പി. ജയരാജന്റെ കാറിന് നേര്‍ക്കും ബോംബാക്രമണമുണ്ടായി.
ഡിസംബര്‍ മൂന്നിന് രാത്രി കുത്തുപറമ്പിനടുത്തുള്ള വട്ടിപ്രത്ത് മുന്‍ ബിജെപി പ്രവര്‍ത്തകനായ ഒരാളെ അക്രമിസംഘം വെട്ടിക്കൊന്നു. പിറ്റേന്ന് രാവിലെ തന്നെ ബിജെപി പകരം വീട്ടി. പരസ്പരം വെട്ടിനിരത്തി ആ ഡിസംബറില്‍ ആര്‍എസ്എസുകാരും സിപിമ്മുകാരും ഇല്ലാതാക്കിയത് ആറ് ജീവന്‍. മൂന്ന് സിപിഎമ്മുകാരും മൂന്ന് ബിജെപിക്കാരും.
1