കേരളത്തില്‍ വനം കയ്യേറാന്‍ മുന്‍ പ്രധാനമന്ത്രിയും...2
ആദിവാസി കുട്ടികളുടെ വിദ്യാഭ്യാസവും ക്ഷേമവുമാണ് നിയമാവലിയനുസരിച്ച് ട്രസ്റിന്റെ ലക്ഷ്യം. 15 ഏക്കറോളം ഭൂമിയില്‍ കുടിലുകള്‍ കെട്ടി ആദിവാസി കുട്ടികള്‍ക്ക് വിദ്യാഭ്യാസവും താമസസൗകര്യവും നല്‍കി. അക്കാലത്ത് വ്യാപകമായി അനുമോദിക്കപ്പെട്ട നടപടിയായിരുന്നു ഇത്. മാദ്ധ്യമങ്ങളും രാഷ്ട്രീയ നേതാക്കളും ചന്ദ്രശേഖറിനെ വാനോളം പുകഴ്ത്തി.
എന്നാല്‍ മാദ്ധ്യമങ്ങള്‍ക്ക് ആദിവാസിക്ഷേമത്തില്‍ താല്‍പര്യം നഷ്ടപ്പെട്ടതോടെ കാര്യങ്ങള്‍ പതിയെ മാറിത്തുടങ്ങി. ആദിവാസി ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് പ്രശസ്തിയുടെ വെളളിവെളിച്ചം നഷ്ടപ്പെട്ടു തുടങ്ങി. സാവധാനം ആദിവാസികള്‍ കുടിയിറക്കപ്പെട്ടു. തുടര്‍ന്ന് അവ പൊളിച്ചു നീക്കി.
കുടിലുകള്‍ നിന്ന സ്ഥലത്ത് ഇന്ന് ആധുനിക സൗകര്യങ്ങളോടു കൂടിയ ഒരു അവധിക്കാല വിശ്രമ കേന്ദ്രം നിലകൊളളുന്നു. കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ നിന്നും ഒരു മണിക്കൂര്‍ കൊണ്ട് ഇവിടെയെത്താം. വിഐപികളുടെ ഇഷ്ട കേന്ദ്രമാണ് ഇപ്പോള്‍ ഇവിടം. 2002 ജനവരി മദ്ധ്യത്തില്‍ അല്‍പകാലം ചന്ദ്രശേഖര്‍ ഈ ഉല്ലാസകേന്ദ്രത്തില്‍ വിശ്രമത്തിനെത്തിയിരുന്നു. ഹെഗ്ഡെയും വല്ലപ്പോഴുമൊക്കെ വരാറുണ്ട്.
ആദ്യകാലത്ത് കാര്യമായ കൃഷി ഒന്നും ഇല്ലായിരുന്ന അഗളിയിലെ ഈ ഭൂമി ട്രസ്റ് ഏറ്റെടുത്തതോടെ നല്ല കൃഷി സ്ഥലമായി മാറി. തെങ്ങും കവുങ്ങും ഒക്കെ പിടിപ്പിച്ചിരിയ്ക്കുകയാണ് ഈ തോട്ടത്തില്‍.
ചന്ദ്രശേഖര്‍ സ്ഥാപിച്ച ദില്ലിയ്ക്കടുത്തുള്ള ഭോണ്ട്സിയിലെ ആശ്രമവും വിവാദമായിരിക്കുകയാണ്. കോടതിയുടെ നിശിതമായ വിമര്‍ശനത്തെ തുടര്‍ന്ന് യുവതുര്‍ക്കിയും ട്രസ്റംഗങ്ങളും ഉടന്‍ അവിടെ നിന്നും പടിയിറങ്ങും. 300 ാളം ഏക്കര്‍ പഞ്ചായത്ത് ഭൂമിയാണ് ഭോണ്ട്സിയില്‍ ചന്ദ്രശേഖര്‍ സ്വന്തമാക്കിയത്. ആ പടിയിറങ്ങലിന്റെ വേളയില്‍ തന്നെ അഗളിയില്‍ നിന്നും മറ്റൊരു വിവാദം ഉടലെടുക്കുകയാണ്.
1977നു ശേഷമുളള എല്ലാ കയ്യേറ്റക്കാരെയും വനഭൂമിയില്‍ നിന്നും ഒഴിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുയാണ്. 1983ല്‍ ചന്ദ്രശേഖറിന്റെ ട്രസ്റ് ഈ ആദിവാസി ഭൂമി സ്വന്തമാക്കിയപ്പോള്‍ തന്നെ വിവാദവും തലപൊക്കിയിരുന്നു. എന്നാല്‍ അത് പില്‍ക്കാലത്ത് ഒന്നുമാകാതെ പോയെങ്കിലും ഇപ്പോഴും തര്‍ക്കവും കേസും നിലനില്‍ക്കുന്നുണ്ട്.
ആദിവാസികളുടെ പരമ്പരാഗത ഭൂമിയാണെന്ന് അവകാശപ്പെട്ടുകൊണ്ട് ആദിവാസി സംഘടനകളും മനുഷ്യാവകാശ പ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു. രേഖകള്‍ പ്രകാരം ഈ ഭൂമിയുടെ അവകാശി ചന്ദ്രശേഖറും അദ്ദേഹത്തിന്റെ ട്രസ്റുമാണ്. എന്നാല്‍ അത് കൈക്കലാക്കിയ മാര്‍ഗത്തെക്കുറിച്ച് ഒട്ടേറെ ദുരൂഹതകള്‍ നിലനില്‍ക്കുന്നുണ്ട്.
ആദിവാസി ക്ഷേമത്തിന്റെ പേരില്‍ ഒരുങ്ങിയിറങ്ങുന്ന രാഷ്ട്രീയക്കാരന്റെ തനിനിറമാണ് ചന്ദ്രശേഖറിന്റെ ട്രസ്റും അതിന്റെ പേരില്‍ ഇപ്പോള്‍ ഉയര്‍ന്നു നില്‍ക്കുന്ന അവധിക്കാല വിശ്രമ കേന്ദ്രവും. സ്ഥാപിതമായ ലക്ഷ്യങ്ങള്‍ക്കായി അവധൂതന്‍മാരുടെ വേഷം കെട്ടിയിറങ്ങിയവരാരും ആദിവാസികളെ രക്ഷിച്ചിട്ടില്ല. മതികെട്ടാന്‍ വിവാദത്തിന്റെ ആദ്യ അദ്ധ്യായങ്ങള്‍ നല്‍കുന്ന ഗുണപാഠവും അതു തന്നെ.
2