പാതിരാവില്‍ പൊടിപൊടിയ്ക്കുന്ന ഫര്‍ണിച്ചര്‍ കച്ചവടം
ഫര്‍ണിച്ചര്‍ വാങ്ങുക എന്നത് ഇടത്തരക്കാരെ സംബന്ധിച്ച് പോക്കറ്റ് താങ്ങുന്ന സംഭവമല്ല. വീട്ടില്‍ ഉണ്ടാക്കാമെന്നു കരുതിയാല്‍ അതും തഥൈവ. തടിയറുപ്പിയ്ക്കണം. മരപ്പണിക്കാരനെ തപ്പണം. നല്ല മോഡല്‍ വേണമെങ്കില്‍ വിരുതുളള പണിക്കാരന്‍ തന്നെ വേണം. എല്ലാം കൊണ്ടും ഓര്‍ക്കുമ്പോഴേ പോക്കറ്റില്‍ പിടിച്ചു പോകുന്ന ഒരാഗ്രഹമാണ് നല്ല ഫര്‍ണിച്ചര്‍ വാങ്ങണമെന്നോ, ഉണ്ടാക്കണോ എന്നത്.
ഇവര്‍ക്ക് ആശ്വാസമാവുകയാണ് പാതിരാക്കട. ഇവിടെ വിലപേശലും നടത്താം. മിടുക്കു പോലെ വില കുറച്ച് വാങ്ങിക്കൊണ്ടു പോകാം.
ഈടു നില്‍ക്കുമോ എന്ന ചോദ്യമാണ് എല്ലാവര്‍ക്കും ചോദിയ്ക്കാനുളളത്. 10 വര്‍ഷത്തിന്റെ ഉറപ്പാണ് നിര്‍മ്മാതാക്കള്‍ നല്‍കുന്നത്. രണ്ടോ മൂന്നോ പ്രാവശ്യം പെയിന്റു ചെയ്യാനും അവര്‍ ഉപദേശിയ്ക്കും. പിന്നെ ഉടനുപയോഗത്തിന് ഏറ്റവും നല്ല മാര്‍ഗവും.
നഗരത്തില്‍ ജോലി നേടിയും സ്ഥലം മാറിയും എത്തി ലോഡ്ജില്‍ അന്തിഉറങ്ങേണ്ടി വരുന്നവര്‍ക്ക് ഇത് ഏറെ സഹായകരമാവുന്നു. രണ്ടോ മൂന്നോ വര്‍ഷത്തിന് ശേഷം ആവശ്യം കഴിഞ്ഞ് ഉപേക്ഷിച്ചാലും നഷ്ടമില്ല. ലോഡ്ജില്‍ കിടക്കാനായി കട്ടിലും എഴുതാനായി മേശയും വാങ്ങുന്നവര്‍ കുറവല്ല.
പക്ഷേ ഇതിനും വില കഴിഞ്ഞ വര്‍ഷങ്ങളില്‍ വില കയറിപ്പോയെന്ന് സ്ഥിരമായി ലോഡ്ജുകളില്‍ താമസിയ്ക്കുന്നവര്‍ പറയും. അഞ്ചു വര്‍ഷം മുമ്പ് 100 രൂപയ്ക്ക് കിട്ടുമായിരുന്ന കട്ടിലിന് ഇപ്പോള്‍ 400 രൂപയെങ്കിലും കൊടുക്കണം.പ്ലാവ്, ആഞ്ഞിലി എന്നിവയുടെ വെളളത്തടിയാണ് ഫര്‍ണിച്ചര്‍ നിര്‍മ്മാണത്തിനുപയോഗിക്കുന്നത്. കാട്ടാക്കട, നെടുമങ്ങാട് എന്നിവിടങ്ങളില്‍ നിന്നും തടിയെത്തും. ഈതടിയുടെ വിലക്കുറവ് ഫര്‍ണിച്ചറിലും കാണാം. ഉദാഹരണത്തിന് വെളളത്തടിയുടെ റീപ്പറിന് നാലു രൂപ വിലയുളളപ്പോള്‍ നല്ല തടിയുടെ റീപ്പര്‍ 15 രൂപയാകും.
പുറമേ കാണാവുന്ന ഭാഗങ്ങള്‍ മാത്രമേ മിനുസപ്പെടുത്താറുളെളന്ന് പണിക്കാര്‍ പറയുന്നു. തടികള്‍ ബന്ധിപ്പിയ്ക്കാന്‍ ഇരുമ്പാണികള്‍ മാത്രമേ ഉപയോഗിക്കുകയുളളൂ. ഇതും പണിക്കൂലി കുറയ്ക്കാന്‍ സഹായിക്കും.
50 വര്‍ഷങ്ങള്‍ക്ക് മുമ്പ് 50 കുടുംബങ്ങള്‍ ചേര്‍ന്ന് തുടങ്ങിയതാണ് ഈ വ്യാപാരം. ഇപ്പോള്‍ മണക്കാട്, കുര്യാത്തി, അട്ടക്കുളങ്ങര, കിഴക്കേക്കോട്ട എന്നിവിടങ്ങളില്‍ ഉല്‍പാദന കേന്ദ്രങ്ങളുണ്ട്. പണി തീര്‍ന്നവ പുത്തരിക്കണ്ടത്തെ നടപ്പാതകളില്‍ വില്‍പനയ്ക്ക് സജ്ജമാകുന്നു.
താണ വരുമാനക്കാരായ കടയുടമകള്‍, തട്ടുകടക്കാര്‍, താല്‍ക്കാലികമായി കട തുടങ്ങുന്നവര്‍ അങ്ങനെ വിപുലമായ ഒരു ഉപഭോക്തൃ വൃന്ദം ഈ ഫര്‍ണിച്ചറുകള്‍ക്കുണ്ട്. ഓര്‍ഡര്‍ ലഭിച്ചാല്‍ അതിനനുസരിച്ചും ഉണ്ടാക്കിക്കൊടുക്കും.
എന്നാല്‍ പ്ലാസ്റിക്കും ഫൈബറും വന്നത് പാതിരാ ഫര്‍ണച്ചറുകാരെ ബാധിച്ചിട്ടുണ്ട്. ഇപ്പോള്‍ ഏറെപ്പേരും വാങ്ങുന്നത് ഇവയൊക്കെയാണെന്ന് വില്‍പനക്കാര്‍ പറയുന്നു.