കൊക്കകോളയ്ക്കെതിരെ യുദ്ധം...
മുഖ്യമന്ത്രിമാര്‍ യോഗം ചേര്‍ന്ന് രൂപം നല്‍കിയ 2002ലെ ദേശീയ ജല നയം, കുടിവെളളം സ്വകാര്യവത്കരിക്കുന്നതിന് സമ്മതം നല്‍കിയ കാര്യം മേധ ചൂണ്ടിക്കാട്ടി. നാലു ലക്ഷം കോടി രൂപയുടെ കുടിവെളളക്കച്ചവടത്തിന് എട്ടു ബഹുരാഷ്ട്രക്കമ്പനികള്‍ ഉടന്‍ രംഗത്തിറങ്ങും.
അതിനാല്‍ കുടിവെളളത്തിനായുളള ഗ്രാമീണരുടെ പോരാട്ടത്തിന് രാഷ്ട്രീയ കക്ഷികളും ട്രേഡ് യൂണിയനുകളും മറ്റ് സാമൂഹ്യ സംഘടനകളും പിന്തുണ നല്‍കണമെന്ന് മേധ ആവശ്യപ്പെട്ടു.
300 ആദിവാസി കുടുംബങ്ങളുള്‍പ്പെടെ ആയിരത്തോളം ഗ്രാമീണ കുടുംബങ്ങള്‍ കഴിഞ്ഞ രണ്ടു മാസമായി ഫാക്ടറിയ്ക്കെതിരെ സമര രംഗത്താണ്. 10 കി. മീ. ചുറ്റളവിലുളള ഭൂഗര്‍ഭ ജല സ്ത്രോതസ് ഫാക്ടറിയുടെ പ്രവര്‍ത്തനം മൂലം വറ്റിപ്പോയെന്ന് ഇവര്‍ ആരോപിക്കുന്നു.
60 കുഴല്‍കിണറുകളില്‍ നിന്നാണ് ഫാക്ടറിയ്ക്കാവശ്യമായ വെളളം എടുക്കുന്നത്. 15 ലക്ഷം ലിറ്റര്‍ വെളളം പ്രതിദിനം വേണ്ടി വരും. 300 മുതല്‍ 600 മീറ്റര്‍ വരെ ആഴമുളള കുഴല്‍കിണറുകളാണിവ.
അമിതമായ ജല വിനിയോഗം കാരണം ഈ പ്രദേശങ്ങളിലെ കിണറുകളും കുളങ്ങളും വറ്റിയതായി ഗ്രാമീണര്‍ ആരോപിക്കുന്നു. നെല്‍വയലുകളിലെ ജലസംഭരണികളും വറ്റിപ്പോയതു കാരണം കൃഷിയും തകര്‍ന്നു.
എന്നാല്‍ കമ്പനി ഈ ആരോപണങ്ങള്‍ നിഷേധിക്കുന്നു. നിക്ഷിപ്ത താല്‍പര്യക്കാരാണ് സമരത്തിനു പിന്നിലെന്നാണ് അവരുടെ ആരോപണം.
വേനല്‍ക്കാലത്തു പോലും പ്രതിദിനം 50 കിലോ ലിറ്റര്‍ ജലം മാത്രമേ തങ്ങള്‍ ഉപയോഗിക്കുന്നുളളൂവെന്ന് കമ്പനി വൃത്തങ്ങള്‍ പറയുന്നു.
കേരളത്തിലെ കൊക്കകോളയുടെ പ്രധാന ബോട്ടിലിംഗ് പ്ലാന്റായ പ്ലാച്ചിമട പ്ലാന്റിനെ തകര്‍ക്കാനാണ് ഈ ആരോപണങ്ങള്‍. ഫാക്ടറി ജീവനക്കാരും വിതരണക്കാരുമുള്‍പ്പെടെ 5,000 കുടുംബങ്ങള്‍ ഈ പ്ലാന്റിനെ ആശ്രയിച്ച് ജീവിക്കുന്നുണ്ടെന്ന് കമ്പനി ഓര്‍മ്മിപ്പിച്ചു.
വ്യവസായികളെ കേരളത്തിലേക്ക് കൊണ്ടുവരാനുള്ള സര്‍ക്കാരിന്റെ തുറന്നസമീപനത്തിന് വെല്ലുവിളിയാണ് ഈ സമരം. ഈ സമരത്തില്‍ സര്‍ക്കാര്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. സ്വതന്ത്രമായി പണം മുടക്കാന്‍ കഴിയാത്ത ഒരു സംസ്ഥാനമായി ഈ സമരത്തോടെ കേരളം ഒരിയ്ക്കല്‍ കൂടി വ്യവസായികളുടെ മനസ്സില്‍ സ്ഥാനം പിടിച്ചേക്കും.