കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയില്‍ സ്വദേശിവല്ക്കരണം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സൗദി അറേബ്യയില്‍ 25 മേഖലകളില്‍ കൂടി സൗദി പൗരന്മാരെ ജോലിക്കാരാക്കി നിയമിക്കണമെന്ന നിബന്ധന നടപ്പിലാക്കും. ഇതോടെ സൗദിയില്‍ അവിദഗ്ധ തൊഴില്‍ മേഖലയില്‍ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് മലയാളികള്‍ക്ക് ജോലി നഷ്ടമാവും.

നേരത്തെ സ്വദേശിവല്ക്കരണം നടപ്പാക്കിയ ട്രാവല്‍ ടൂറിസം, ഗതാഗതമേഖല സ്വര്‍ണ്ണവിപണി എന്നിവയ്ക്ക് പുറമെയുള്ള 25 ചില്ലറവില്പനമേഖലയിലാണ് ഇപ്പോള്‍ സ്വദേശിവല്ക്കരണം നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. തല്ക്കാലം ഈ മേഖലയിലെ 35 ശതമാനം തൊഴില്‍ സൗദി പൗരന്മാര്‍ക്ക് നല്കണമെന്നതാണ് സൗദി ഭരണകൂടത്തിന്റെ ആവശ്യം. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഈ 25 മേഖലകളില്‍ സ്വദേശിവല്ക്കരണം പൂര്‍ണ്ണമാക്കാനാണ് തീരുമാനം.

സൗദിയില്‍ റെഡിമെയ്ഡ് വസ്ത്രങ്ങള്‍, പാവകള്‍, ഫര്‍ണിച്ചര്‍, ഇലക്ട്രിക്കല്‍, വീട്ടുവസ്തുക്കള്‍, കാര്‍ ഷോറൂമുകള്‍, ഓട്ടോ സ്പേര്‍ പാര്‍ട്സ് എന്നിവ വില്ക്കുന്ന കടകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ജോലി നഷ്ടമാവും. മൊബൈല്‍ ഫോണ്‍ , പുസ്തകങ്ങള്‍, സ്റേഷനറി സാധനങ്ങള്‍ , പാദരക്ഷ, സുഗന്ധദ്രവ്യങ്ങള്‍, കാര്‍ അലങ്കാരം, പെയിന്റ്, തുന്നല്‍ സാമഗ്രികള്‍, മരവിപ്പിച്ച ചിക്കന്‍ എന്നിവ വില്ക്കുന്ന കടകളില്‍ ജോലി ചെയ്യുന്നവര്‍ക്കും നിയമം ബാധകമാവും.

ഫിബവരി 21മുതല്‍ ട്രാവല്‍, സ്വര്‍ണം, ഗതാഗതമേഖല എന്നിവിടങ്ങളില്‍ സ്വദേശിവല്ക്കരണനിബന്ധന കര്‍ശനമായി നടപ്പിലാക്കിത്തുടങ്ങി. ട്രാവല്‍ ഏജന്‍സികളും ആഭരണക്കടകളും റെയ്ഡ് ചെയ്ത് ഈ സ്വകാര്യമേഖലാ സ്ഥാപനങ്ങളിലെ 35 ശതമാനം ജീവനക്കാരും സൗദി പൗരന്മാരാണോ എന്ന് പരിശോധിച്ചുവരികയാണ് അധികൃതര്‍. ഇനി വൈകാതെ ചില്ലറ വില്പനരംഗത്തെ 25 മേഖലകളിലും സൗദിവല്ക്കരണം നടപ്പാക്കിത്തുടങ്ങും.

പരിശോധന നടത്തിയതിന് ശേഷം വിദേശികളായ ജീവനക്കാരെ കസ്റഡിയിലെടുക്കുകയും തല മൊട്ടയടിക്കുകയും ചെയ്ത സംഭവങ്ങളുണ്ടായിട്ടുണ്ട്. ഇത്തരം അതിക്രമങ്ങള്‍ അവസാനിപ്പിക്കുന്നതിന് ഭരണാധികാരികള്‍ ഇടപെടണമെന്ന് തൊഴിലുടമകള്‍ ആവശ്യപ്പെടുന്നുണ്ട്. മാത്രമല്ല, തൊഴിലാളികളെ പിടിയ്ക്കുന്നതിന് പകരം തൊഴിലുടമകളെ പിടിയ്ക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

ഈ പ്രശ്നവുമായി ബന്ധപ്പെട്ട് സൗദി അധികൃതരുമായി ചര്‍ച്ച നടത്താന്‍ ഇന്ത്യന്‍ എംബസിയോ കേരളത്തിന്റെ നോര്‍ക്ക വകുപ്പോ ഇതുവരെ ശ്രമിച്ചിട്ടില്ല. തൊഴിലാളികളെ പുനരധിവസിപ്പിക്കാനുള്ള ശ്രമങ്ങളും ഇവരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.

സൗദിയിലെ 2800 ട്രാവല്‍ ഏജന്‍സികളിലെ 85 ശതമാനം ജീവനക്കാരും ഇന്ത്യക്കാരാണ്. ഇതില്‍ നല്ലൊരു വിഭാഗം മലയാളികളാണ്. സമീപഭാവിയില്‍തന്നെ ട്രാവല്‍ ഏജന്‍സികളില്‍ ജോലി ചെയ്യുന്ന ഒന്നര ലക്ഷത്തോളം പേര്‍ക്ക് നാട്ടിലേക്ക് മടങ്ങേണ്ടിവരും.

അതേ സമയം സൗദിവത്കരണ പരിപാടി നടപ്പാക്കിത്തുടങ്ങിയെങ്കിലും ഈ മേഖലകളില്‍ തൊഴിലാളികളെ നിയമിക്കുന്നത് ഇന്ത്യയിലെ റിക്രൂട്ടിംഗ് ഏജന്‍സികള്‍ തുടരുകയാണ്. തൊഴില്‍ വകുപ്പ് തൊഴില്‍ വിസകള്‍ അനുവദിക്കുന്നത് നിര്‍ത്തിയിട്ടുമില്ല.

25 മേഖലകളില്‍ തൊഴിലുടമകള്‍ സൗദിവത്കരണ പരിപാടി മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഘട്ടങ്ങളായി നടപ്പിലാക്കണമെന്നാണ് നിബന്ധന. ആദ്യവര്‍ഷം ഓരോ കടയിലും ഒരു സൗദിക്കാരനെയെങ്കിലും ജോലിക്കാരനായി നിയമിക്കണം. രണ്ടാം വര്‍ഷം സൗദിക്കാരായ ജോലിക്കാര്‍ 50 ശതമാനമായിരിക്കണം. മൂന്നാമത്തെ വര്‍ഷത്തോടെ എല്ലാ തൊഴിലാളികളും സൗദിക്കാരായിരിക്കണം. 20 വര്‍ഷത്തിനുള്ളില്‍ സൗദിക്കാര്‍ക്കായി 23 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിപാടി നടപ്പിലാക്കുന്നത്. ഇപ്പോള്‍ സൗദിയില്‍ ഉള്ള 70 ലക്ഷം വിദേശത്തൊഴിലാളികളുടെ എണ്ണം അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ 60 ലക്ഷമാക്കി താഴ്ത്താനാണ് ശ്രമം. 2013ഓടെ ആകെയുള്ള സൗദിപൗരന്മാരുടെ 20 ശതമാനം മാത്രമാക്കി വിദേശത്തൊഴിലാളികളെ നിയന്ത്രിക്കാനാണ് ശ്രമം. സൗദിപൗരന്മാര്‍ക്കിടയില്‍ തൊഴിലില്ലായ്മ വര്‍ധിച്ചതോടെയാണ് സ്വദേശിവല്ക്കരണം നിര്‍ബന്ധമാക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X