കിഷന്റെ ഇഷ്ടങ്ങള്‍
സക്കാത്ത് നല്‍കാന്‍ വന്നു പത്രമുടമയായി എന്നതാണ് ജൂലായ് 27 ലെ ഫോളോ അപ്. ഫാരിസ് അബൂബക്കര്‍ എങ്ങനെയാണ് ദീപികയുടെ അധിപനായതെന്ന് വാര്‍ത്ത വെളിപ്പെടുത്തുന്നു.
ദീപികയുടെ ചെയര്‍മാനായ കാഞ്ഞിരപ്പളളി ബിഷപ്പ് മാര്‍ അറയ്ക്കലിന്റെ സുഹൃത്തായി കടന്നു വന്ന ഫാരിസ് പത്രത്തിന്റെ ഓഹരികള്‍ കരസ്ഥമാക്കിയതെങ്ങിനെയെന്ന് വിശദമായി മാതൃഭൂമി വെളിപ്പെടുത്തുന്നു. രൂപതകള്‍ വഴി പത്തുകോടി സമാഹരിച്ച് പത്രം തിരികെ വാങ്ങാന്‍ സഭ ആഗ്രഹിച്ചപ്പോള്‍ അല്‍മായരുടെ പണം തനിക്ക് വേണ്ടെന്ന ന്യായം പറഞ്ഞ് സഭയുടെ നീക്കം ഫാരിസ് തടഞ്ഞത്രേ.
വ്യവസായികളും രാഷ്ട്രീയ നേതാക്കളുമായി ഉറ്റ സൗഹൃദം സൂക്ഷിക്കുന്ന ഫാരിസിന്റെ ചിത്രം ആരുടെയും പക്കലില്ലെന്നും മാതൃഭൂമി ചൂണ്ടിക്കാട്ടുന്നു. ഫാരിസിന്റെ സ്ഥാപനങ്ങളിലോ വെബ് സൈറ്റിലോ അദ്ദേഹത്തിന്റെ ഫോട്ടോയില്ലാത്തത് ദുരൂഹമാണ്. മാത്രമല്ല ദീപികയില്‍ വച്ച് അദ്ദേഹത്തിന്റെ ചിത്രമെടുക്കാന്‍ ശ്രമിച്ച ഫോട്ടോഗ്രാഫര്‍ക്ക് കണക്കിന് കിട്ടിയെന്നും പത്രം വെളിപ്പെടുത്തുന്നു.
മാര്‍ വര്‍ക്കി വിതയത്തിലുമായി കരാര്‍ ഒപ്പിടുന്ന ചിത്രം മൊബൈല്‍ ഫോണില്‍ ഒരു വൈദികന്‍ എടുത്തിരുന്നെങ്കിലും അത് പിടിച്ചു വാങ്ങി നശിപ്പിക്കുകയായിരുന്നത്രേ. കാഞ്ഞിരപ്പളളി അതിരൂപതയുടെ കീഴിലുളള വിദ്യാഭ്യാസ സ്ഥാപനത്തിന് തറക്കല്ലിടുന്ന അത്ര വ്യക്തമല്ലാത്ത ചിത്രമാണ് ലഭ്യമായതെന്നും മാതൃഭൂമി ജൂലായ് 27 ന് വെളിപ്പെടുത്തി.
ഇങ്ങനെയൊരാള്‍ പാര്‍ട്ടി നേതാക്കളുടെ സുഹൃത്താകുന്നതില്‍ അണികള്‍ ആശങ്കാകുലരാണെന്നും പത്രം പറയുന്നു.