ആദ്യ ഭാരത് രത്‌ന സച്ചിനല്ല, ധ്യാന്‍ ചന്ദിന്
ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കറെ ഭാരത് രത്‌നമണിയിക്കുന്നതിനുവേണ്ടി മുറവിളി കൂട്ടുന്നവര്‍ കാണാതെ പോവുന്ന ചില കാര്യങ്ങളുണ്ട്. ഹോക്കിയെന്നത് ഇന്ത്യയുടെ ദേശീയ വിനോദമാണ്. ക്രിക്കറ്റ് ലോകത്തില്‍ തന്നെ പത്തോളം രാജ്യങ്ങള്‍ കളിയ്ക്കുന്ന ഒരു 'കൊച്ചുകളി'യും. ഹോക്കിയില്‍ ഇന്ത്യ തുടര്‍ച്ചയായി മൂന്നു തവണ ഒളിംപിക്‌സില്‍ സ്വര്‍ണമെഡല്‍ നേടിയത് ഈ സൂപ്പര്‍താരത്തിന്റെ ചിറകിലേറിയായിരുന്നു. ക്രിക്കറ്റെന്നത് ഏഷ്യന്‍ ഗെയിംസില്‍ പോലും ഉള്‍പ്പെടുത്തി തുടങ്ങിയിട്ടില്ലെന്ന കാര്യം വിസ്മരിക്കരുത്.
ഇന്ത്യന്‍ കരസേനയിലെ ലാന്‍സ് കോര്‍പ്പറല്‍ ആയിരുന്ന ധ്യാന്‍ചന്ദിന് ജര്‍മന്‍ ഏകാധിപതി അഡോള്‍ഫ് ഹിറ്റ്‌ലര്‍ മേജര്‍ പദവി നല്‍കി സ്വന്തം രാജ്യത്തേക്ക് ക്ഷണിച്ചിരുന്നുവെന്ന് പറഞ്ഞാല്‍ ആ പ്രതിഭയുടെ ശക്തി മനസ്സിലാവും. വിയന്നയില്‍ ആരാധകര്‍ ചേര്‍ന്ന് ധ്യാന്‍ ചന്ദിന്റെ പടുകൂറ്റന്‍ പ്രതിമയുണ്ടാക്കിയപ്പോള്‍ അതിന് നാലുകൈകളുണ്ടായിരുന്നു. കാരണം രണ്ടു കൈകള്‍ കൊണ്ട് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളല്ല ഈ അദ്ഭുതതാരം ചെയ്യുന്നതെന്ന് അവര്‍ വിശ്വസിച്ചിരുന്നു. ഒരു പടിഞ്ഞാറന്‍ രാജ്യത്തിനെതിരേയുള്ള മല്‍സരത്തില്‍ തുടര്‍ച്ചയായി ഗോള്‍ നേടിയ ധ്യാന്‍ ചന്ദ് മാന്ത്രികവടി ഉപയോഗിച്ചാണ് കളിക്കുന്നതെന്ന് എതിര്‍ കളിക്കാര്‍ പരാതി പറഞ്ഞപ്പോള്‍ അവര്‍ക്ക് സ്വന്തം സ്റ്റിക്ക് നല്‍കി മറ്റൊരു സ്റ്റിക്കു കൊണ്ട് ഗോള്‍വേട്ട തുടര്‍ന്ന ധ്യാന്‍ ചന്ദ് എന്നും ഇന്ത്യയുടെ ആവേശമാണ്.
കായികതാരങ്ങള്‍ക്കു കൂടി ഭാരത് രത്‌ന നല്‍കാനുള്ള നിയമഭേദഗതി നിലവില്‍ വന്നതോടെ ഇത്തവണത്തെ പുരസ്‌കാരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍േേക്കാ ധ്യാന്‍ ചന്ദിനോ ആയിരിക്കുമെന്ന അഭ്യൂഹം ശക്തമായിട്ടുണ്ട്. തീര്‍ച്ചയായും ഈ പരമോന്നത ബഹുമതി നല്‍കാന്‍ കായികമേഖലയെ പരിഗണിക്കുയ്ക്കുന്നുണ്ടെങ്കില്‍ അതില്‍ ആദ്യത്തെ പേര് ധ്യാന്‍ ചന്ദ് എന്നു തന്നെയായിരിക്കണം. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പുരസ്‌കാരത്തിന് അര്‍ഹനല്ല എന്ന് ഇതു കൊണ്ട് അര്‍ത്ഥമാക്കുന്നില്ല. ഒരു പക്ഷേ, നമ്മുടെ സര്‍ക്കാര്‍ രണ്ടു പേര്‍ക്കും അവാര്‍ഡ് പ്രഖ്യാപിച്ച് രക്ഷപ്പെടാന്‍ സാധ്യതയുണ്ട്.