കോഴിക്കോട് സര്‍വ്വകലാശാലയില്‍ അടിയന്തിരാവസ്ഥ?
തെരഞ്ഞെടുക്കപ്പെട്ട ഒരു സിന്‍ഡിക്കേറ്റ് ഉണ്ടായിരുന്നു എന്നതാണ് 'കശുവണ്ടി പദ്ധതി' ചര്‍ച്ച ചെയ്യപ്പെടുവാനും വിവാദമാകാനും കാരണമായത്. എന്നാല്‍ കഴിഞ്ഞ ഭരണമാറ്റത്തോടനുബന്ധിച്ച് സര്‍വ്വകലാശാലയില്‍ അധികാരത്തില്‍ വന്ന പുതിയ നോമിനേറ്റഡ് സിന്‍ഡിക്കേറ്റഡിന് തീരുമാനമെടുക്കാന്‍ കാര്യമായൊന്നും ആലോചിക്കേണ്ടതായി വന്നില്ല; അത് നടപ്പാക്കാന്‍ ആരെയും കാത്തുനില്‍ക്കേണ്ടതായും വന്നില്ല. ചില ബിസിനസ്സുകാരും രാഷ്ട്രീയ നേതാക്കളുമാണ് നാമനിര്‍ദ്ദേശം ചെയ്ത് രൂപീകരിച്ച സിന്‍ഡിക്കേറ്റിലുള്ളതെന്ന് വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടുന്നു. ഇവരില്‍ രണ്ടു പേര്‍ക്കു മാത്രമാണ് അധ്യാപനവുമായി എന്തെങ്കിലും ബന്ധമുള്ളത്. എന്തായാലും പ്രതിഷേധങ്ങളെ കാര്യങ്ങള്‍ വകവെക്കാതെ തകൃതിയായി നടക്കുന്നു. സര്‍വ്വകലാശാലാ കാമ്പസ്സിലെ ജൈവവൈവിധ്യം നിറഞ്ഞ അടിക്കാടുകള്‍ വെട്ടി തീയിട്ടു നശിപ്പിച്ച് അവിടെ കപ്പ (പൂളക്കിഴങ്ങ്) നട്ടു വളര്‍ത്തുക എന്ന എന്ന സിന്‍ഡിക്കേറ്റ് തീരുമാനം അതീവവേഗത്തിലാണ് നടപ്പാക്കി വരുന്നത്. വൈസ് ചാന്‍സിലര്‍ അഗ്രോണമിസ്റ്റായ ഡോ. എം അബ്ദുള്‍ സലാമും സിന്‍ഡിക്കേറ്റില്‍ അംഗമായ ഒരു റിട്ടയേര്‍ഡ് കൃഷി ഓഫീസറും ചേര്‍ന്ന് ഏതിനം കപ്പയാണ് നടേണ്ടതെന്ന ആലോചനയിലാണെന്ന് കേള്‍ക്കുന്നു.
'ഹരിതവല്‍ക്കരണം' എന്നാണ് അഗ്രോണമിസ്റ്റ് ഡോ അബ്ദുള്‍ സലാം തുടങ്ങിവെച്ച കാടുവെട്ടിത്തെളിക്കലിന്‍റെ പേര്. കാടുവെട്ടിത്തെളിച്ച് ഹരിതവല്‍ക്കരണം നടത്തുന്ന നടപടി അടിസ്ഥാനപരമായി യുക്തിരഹിതമാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. നടന്നിട്ടുള്ള പഠനങ്ങളനുസരിച്ച്, മനുഷ്യവാസമുള്ള സ്ഥലത്ത് സ്വാഭാവിക ആവാസ വ്യവസ്ഥയില്‍ നിലനില്‍ക്കുന്ന സംസ്ഥാനത്തെ വലിയ പ്രദേശങ്ങളിലൊന്നാണ് കാമ്പസിലുള്ളത്. ഔഷധ ഗുണമുള്ള 35 അപൂര്‍വ സസ്യവര്‍ഗങ്ങളും 124 അപൂര്‍വ പക്ഷിവര്‍ഗങ്ങളും കാമ്പസിലുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 14 ഇനം ദേശാടനപ്പക്ഷികളുമുള്‍പ്പെടും. സര്‍വ്വകലാശാലയിലെ സസ്യസമ്പത്തിന്‍റെ പ്രാധാന്യം ചൂണ്ടിക്കാട്ടുന്ന പഠനങ്ങളും ലേഖനങ്ങളും നിരവധി പുറത്തു വന്നിട്ടുണ്ട്. കോഴിക്കോട് സര്‍വ്വകലാശാലയിലെ ബോട്ടണി അധ്യാപകനായിരുന്ന പ്രശസ്ത സസ്യശാസ്ത്രജ്ഞന്‍ ഡോ. കെ എസ് മണിലാലിന്‍റെ "ഫ്ലോറ ഓഫ് കാലിക്കറ്റ്" എന്ന ഗ്രന്ഥത്തില്‍ കോഴിക്കോട് സര്‍വകലാശാലയിലെ സസ്യവൈവിധ്യത്തിന്‍റെ അപൂര്‍വ്വത ചൂണ്ടിക്കാണിക്കുന്നുണ്ട്.
ഹരിതവല്‍ക്കരണ പദ്ധതിക്കു ശേഷം ഈ സസ്യവൈവിധ്യത്തിന്‍റെ ആവാസവ്യവസ്ഥ ഗുരുതരമായി തകര്‍ക്കപ്പെട്ടിരിക്കുകയാണ്.
തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. എന്നാല്‍ പരിസ്ഥിതി പ്രാധാന്യമുള്ള സ്ഥലങ്ങളില്‍ തൊഴിലുറപ്പ് പദ്ധതി പ്രകാരം അടിക്കാട് വെട്ടുന്നതും മറ്റും നിയമവിരുദ്ധമാണ്. ഇത്തരം കാര്യങ്ങളിലുള്ള തൊഴിലാളികളുടെ അജ്ഞതയെ മുതലെടുത്ത് അവരെക്കൊണ്ട് നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിക്കുകയാണ് സിന്‍ഡിക്കറ്റ് ചെയ്യുന്നതെന്നാണ് വിദ്യാര്‍ത്ഥികളും പരിസ്ഥിതിപ്രവര്‍ത്തകരും ചൂണ്ടിക്കാട്ടുന്നത്.
ജെസിബി അടക്കമുള്ള സന്നാഹങ്ങള്‍ ഉപയോഗിച്ചാണ് നശീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. സസ്യങ്ങള്‍ വേരോടെ പിഴുതുമാറ്റി മണ്ണൊലിപ്പിന് ആക്കം കൂട്ടുന്ന നടപടിയാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇത് സൃഷ്ടിക്കാവുന്ന പാരിസ്ഥിതിക ആഘാതം വളരെ വലുതാണ്. നിലവില്‍ കാമ്പസ്സിനു ചുറ്റുമുള്ള പ്രദേശം ശുദ്ധജലലഭ്യത കൊണ്ട് അനുഗ്രഹീതമാണ്. അടിക്കാടുകള്‍ വെട്ടി മാറ്റുന്നതോടെ വലിയൊരു ജലസ്രോതസ്സ് ഇല്ലായ്മ ചെയ്യുന്നു എന്നതിനോടൊപ്പം അങ്ങോട്ട് വെള്ളം ചെലുത്തേണ്ട പദ്ധതികള്‍ ആരംഭിക്കുകയും ചെയ്യുന്നു. ചുറ്റുമുള്ള പ്രദേശത്തെ മുഴുവന്‍ വരള്‍ച്ചയിലാഴ്ത്തുന്ന ഒരു പദ്ധതിക്കാണ് ഒരു അവിദഗ്ധനായ കൃഷി ഓഫീസറുടെ സഹായത്തോടെ സര്‍വ്വകലാശാല രൂപം കൊടുത്തിരിക്കുന്നത്.
കാമ്പസ്സിലെ എഴുപത്തോഞ്ചോളം ഏക്കറിലെ സസ്യ സമ്പത്ത് ഏറെക്കുറെ നശിപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. പരിസ്ഥിതിക്ക് ഏറെ ദോഷമുണ്ടാക്കുന്നതെന്ന് പരിസ്ഥിതി പഠനങ്ങള്‍ എമ്പാടും ചൂണ്ടിക്കാട്ടിയിട്ടുള്ള അക്കേഷ്യാ മരങ്ങളില്‍ ഒന്നിനു പോലും കേടുവരുത്താതെയാണ് ഹരിതവല്‍ക്കരണം പദ്ധതി നടപ്പാക്കുന്നതെന്നും ശ്രദ്ധേയമാണ്. ബയോമാസ് എന്ന പദ്ധതിയുടെ ഭാഗമായി ബോട്ടണി ഡിപ്പാര്‍ട്ട്മെന്‍റ് നട്ടുവളര്‍ത്തിയ സസ്യങ്ങള്‍ ഉള്‍പ്പെടുന്ന വലിയൊരു ഭാഗം കൂടി ഈ അഗ്രോണമിയന്‍ കൊലവെറിയില്‍ ഇല്ലാതായിട്ടുണ്ട്.
വിഷയത്തില്‍ ആശങ്കാകുലരായ പരിസ്ഥിതി പ്രവര്‍ത്തകര്‍ സര്‍വ്വകലാശാല അധികൃതരുമായി നേരിട്ട് ചര്‍ച്ചയ്ക്ക് ചെന്നു. അടിക്കാട് വെട്ടുന്നതിന്‍റെ കാരണമായി അധികൃതര്‍ വിശദീകരിച്ച കാര്യം കേട്ട് അവര്‍ അന്ധാളിച്ചു. അടിക്കാടിന്‍റെ മറവില്‍ അനാശാസ്യം നടക്കുന്നുണ്ട്! സദാചാരഭ്രാന്തിന്‍റെ അങ്ങേത്തലയിലെത്തിയ വാക്കുകള്‍ കേരളത്തിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നിന്‍റെ തലപ്പത്തിരിക്കുന്നവരില്‍ നിന്ന് കേട്ടതിന്‍റെ അന്ധാളിപ്പ് മാറ്റി വെച്ച് അവര്‍ ചോദിച്ചു: അടിക്കാടുകള്‍ വെട്ടിത്തെളിക്കുകയാണോ ഇതിന്‍റെ പരിഹാരം? ഈ ചോദ്യത്തിന് ഇപ്പോഴും ഉത്തരം കിട്ടിയിട്ടില്ല. ഇതായിരിക്കണം ഒരു പക്ഷേ സാധ്യമായ 'അഗ്രോണമി'.
അടുത്ത പേജില്‍
കോഴിക്കോട് സര്‍വകലാശാലയില്‍ അടിയന്തിരാവസ്ഥ