കോഴിക്കോട് സര്‍വകലാശാലയില്‍ അടിയന്തിരാവസ്ഥ
പുതിയ വൈസ് ചാന്‍സിലര്‍ സ്ഥാനമേറ്റെടുത്തയുടനെ ഈ ജനാധിപത്യ സാഹചര്യത്തിന് കത്തി വെക്കുകയാണ് ആദ്യം ചെയ്തതെന്ന് സര്‍വ്വകലാശാലയിലെ അക്കാദമിക സമൂഹവും ജീവനക്കാരും ചൂണ്ടിക്കാട്ടുന്നു. സര്‍വ്വകലാശാലയില്‍ അനാശാസ്യം, മദ്യപാനം എന്നിവ നടക്കുന്നുവെന്ന് പ്രചരിപ്പിച്ച് വിദ്യാര്‍ത്ഥികളെ സംശയത്തിന്‍റെ നിഴലില്‍ നിറുത്തുകയെന്ന കുത്സിതമായ പദ്ധതി നടപ്പാക്കിക്കൊണ്ടാണ് പുതിയ പരിപാടികള്‍ക്ക് തുടക്കമിടുന്നതെന്ന് വിദ്യാര്‍ത്ഥി യൂണിയന്‍ ഭാരവാഹികള്‍ ആരോപിക്കുന്നു. അടിക്കാടുകള്‍ വെട്ടി നശിപ്പിക്കുവാനുള്ള സാഹചര്യം ഇങ്ങനെയാണ് ഒരുങ്ങിയത്.
സമാധാനം നിറഞ്ഞ സര്‍വ്വകലാശാല കാമ്പസ്സിനെ പൊലീസ് കേന്ദ്രമാക്കി മാറ്റുന്ന നയങ്ങളാണ് പിന്നീട് കൈക്കൊണ്ടത്. സര്‍വ്വകലാശാല ഹോസ്റ്റലില്‍ ആയുധങ്ങള്‍ സൂക്ഷിക്കുന്നുണ്ടെന്നാരോപിച്ച് പൊലീസിനെക്കൊണ്ട് റെയ്ഡ് നടത്തിച്ചു. അടിയന്തിരാവസ്ഥാ കാലത്തു പോലും ഉണ്ടായിട്ടില്ലാത്ത ഈ നടപടി അക്കാദമിക സമൂഹത്തെ മുഴുവന്‍ ഞെട്ടിച്ചു. ഹോസ്റ്റല്‍ വാര്‍ഡന്‍റെ അനുമതിയില്ലാതിയോ സാന്നിധ്യമോ ഇല്ലാതെയാണ് പൊലീസ് അതിക്രമം കാണിച്ചതെന്ന് വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടുന്നു. രണ്ട് വണ്ടി പൊലീസുകാര്‍ നടത്തിയ വ്യാപകമായ തെരച്ചിലിനൊടുവില്‍ അവര്‍ ഒന്നും കിട്ടാതെ മടങ്ങുകയായിരുന്നു.
ഇതില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയ 25ളം വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്യുകയും കേസെടുക്കുകയും ചെയ്തിരിക്കുകയാണിപ്പോള്‍. കാമ്പസ്സിനകത്ത് പ്രകടനവും സമരവും നടത്താനുള്ള വിദ്യാര്‍ത്ഥികളുടെ അടിസ്ഥാനപരമായ അവകാശത്തെയും സംഘടനാസ്വാതന്ത്ര്യത്തെയുമാണ് പൊലീസിനെ ഉപയോഗിച്ച് കവര്‍ന്നെടുത്തിരിക്കുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. ക്ലാസ് റൂമുകളിലോ പാര്‍ക്കിലോ പരിസരങ്ങളിലോ കൂട്ടമായി ഇരിക്കാന്‍ പോലും കഴിയാത്ത വിധം അപ്രഖ്യാപിത അടിയന്തിരാവസ്ഥയാണ് നിലനില്‍ക്കുന്നത്.
ഒരു ഹൈക്കോടതി വിധിയെയാണ് സര്‍വ്വകലാശാലാധികൃതര്‍ ആയുധമാക്കിയിരിക്കുന്നത്. പഠനം നടക്കുന്ന കെട്ടിടങ്ങളുടെ 200 മീറ്റര്‍ അകലെ മാത്രമേ പ്രകടനങ്ങളോ പരിപാടികളോ സംഘടിപ്പിക്കാവൂ എന്നാണ് ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവ്. എന്നാല്‍ ഇത് "സര്‍വ്വകലാശാലാ കാമ്പസ്സിന്‍റെ 200 മീറ്റര്‍ പുറത്ത്" എന്ന് സര്‍വ്വകലാശാലാധികൃതര്‍ ദുര്‍വ്യാഖ്യാനം ചെയ്യുകയായിരുന്നുവെന്ന് ആരോപണമുണ്ട്. സര്‍വ്വകലാശാലയില്‍ വൈസ് ചാന്‍സിലര്‍ക്കെതിരെ സംസാരിക്കുന്നവരെ അറസ്റ്റ് ചെയ്യാനുള്ള ഉത്തരവാണ് വാങ്ങിയിട്ടുള്ളത്. നിരവധി അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും പേരില്‍ പൊലീസ് കേസുകള്‍ നിലനില്‍ക്കുകയാണ്. വലിയ സംഘം പൊലീസുകാരുടെ അകമ്പടിയും ചാന്‍സിലര്‍ക്ക് കോടതി വിധിപ്രകാരം ലഭിക്കുന്നുണ്ട്. ഇതെല്ലാം ചേര്‍ന്ന് അടിയന്തിരാവസ്ഥാ സമാനമായ സാഹചര്യമാണ് കോഴിക്കോട് സര്‍വ്വകലാശാലയില്‍ സൃഷ്ടിച്ചിട്ടുള്ളത്. സിംഗിള്‍ ബഞ്ച് വിധിക്കെതിരെ വിദ്യാര്‍ത്ഥികള്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്.
സര്‍വ്വകലാശാലയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നു എന്നതിന് തെളിവുകളായി വളരെക്കാലം മുന്‍പ് ജീവനക്കാര്‍ നടത്തിയ സമരത്തില്‍ നടന്ന ചില അക്രമ സംഭവങ്ങളുടെ വീഡിയോകളും ചിത്രങ്ങളുമാണ് ഉപയോഗിച്ചതെന്ന് ആരോപണം നിലനില്‍ക്കുന്നു. ഇതെല്ലാം ചൂണ്ടിക്കാണിച്ചാണ് അപ്പീല്‍ പോയിട്ടുള്ളത്.
വിസിയുടെ ജനാധിരത്യവിരുദ്ധമായ നീക്കങ്ങള്‍ക്കെതിരെ മാര്‍ച്ച് മാസം അവസാന വാരത്തില്‍ സര്‍വ്വകലാശാല സംരക്ഷണ സമിതി മാര്‍ച് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെട്ട സിന്‍ഡിക്കേറ്റിനെ സസ്പെന്‍ഡ് ചെയ്യുകയും സെനറ്റിന്‍റെ തെരഞ്ഞെടുപ്പ് നടപടികളെ റദ്ദ് ചെയ്യുകയും കാമ്പസ്സില്‍ അടിയന്തിരാവസ്ഥാ സമാനമായ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തതിനെതിരെയാണ് മാര്‍ച്ചെന്ന് സമിതി ഭാരവാഹികള്‍ അറിയിച്ചു.
അടുത്ത പേജില്‍
സാംസ്കാരിക പ്രമുഖര്‍ പ്രതികരിക്കുന്നു.