മഠത്തില്‍ നിന്നും രക്ഷപെട്ടത് ആണ്‍വേഷത്തില്‍
മഠത്തില്‍ തുടരുന്നത് ജീവന് ഭീഷണിയാണെന്ന ഘട്ടം വന്നപ്പോള്‍ അവിടെ നിന്ന് ഒളിച്ചോടുകയല്ലാതെ മറ്റുമാര്‍ഗ്ഗമുണ്ടായിരുന്നില്ല. കോഴിക്കോട് ചേവായൂര്‍ കോണ്‍വെന്റില്‍ നിന്നിരുന്ന സമയം. അടുത്ത വീട്ടിലെ ചെറുപ്പക്കാരന്‍ പയ്യന്‍ മഠത്തില്‍ രാത്രി വൈകുവോളവും നിന്ന് സംസാരിക്കുന്നത് തന്റെ ശ്രദ്ധയില്‍പ്പെട്ടു. എന്തിനാണ് അന്യപുരുഷന്‍മാരെ രാത്രിവൈകുവോളം മഠത്തില്‍ കഴിയാന്‍ അനുവദിക്കുന്നതെന്ന് ചോദിച്ചു. ഇതിനെ ചൊല്ലി മറ്റു സിസ്റ്റര്‍മാരുമായി വഴക്കുണ്ടായി.
മഠത്തിലെ കന്യാസ്ത്രീകള്‍ മറ്റു സ്ത്രീകളുമായി അല്പം കൂടുതല്‍ സമയം സംസാരിച്ചാലുടന്‍ വാളെടുക്കുന്ന ഇവര്‍ എന്തുകൊണ്ട് രാപകല്‍ ഭേദമേന്യ പുരുഷന്‍മാര്‍ മഠത്തില്‍ വരുന്നതിനെ ചോദ്യം ചെയ്യുന്നില്ല എന്ന് സിസ്റ്റര്‍ ചോദിക്കുന്നു. കോണ്‍വെന്റില്‍ നടന്ന പല തെറ്റായ പ്രവര്‍ത്തികളേയും താന്‍ ചോദ്യം ചെയ്തിട്ടുണ്ട്.
സ്വഭാവികമായും സഭയ്ക്ക് തന്നോട് ദേഷ്യം തോന്നാം. ഒടുവില്‍ തന്നെ കൊല്ലാനാണ് തീരുമാനമെന്നറിഞ്ഞു. മഠത്തില്‍ നില്‍ക്കാന്‍ താത്പര്യമുണ്ടായിരുന്നില്ല. താന്‍ ആഗ്രഹിച്ചിരുന്ന പോലെ മറ്റുള്ളവരെ സേവിച്ച് അവരുടെ കണ്ണീരൊപ്പാന്‍ കഴിയുന്ന ഒരു ജീവിതമായിരുന്നില്ല അവിടത്തേത്. മരിക്കാനും തയ്യാറായിരുന്നില്ല. അന്നു രാത്രി തന്നെ മഠത്തില്‍ നിന്ന് പോരാന്‍ തീരുമാനിച്ചു.
രാത്രിയില്‍ ഒറ്റയ്‌ക്കൊരു സ്ത്രീ അതും കന്യാസ്ത്രീ വേഷത്തില്‍ പുറത്തിറങ്ങി സഞ്ചരിക്കുന്നത് സുരക്ഷിതമല്ലെന്ന് തോന്നി. അതുകൊണ്ട് അടുത്തുള്ള വീട്ടിലുണ്ടായിരുന്ന ആളോട് ഷര്‍ട്ടും പാന്റും വാങ്ങി ധരിച്ചാണ് മഠത്തില്‍ നിന്ന് പുറത്തു കടന്നത്. തുടര്‍ന്ന് രണ്ടു ദിവസം മെഡിക്കല്‍ കോളേജിനടുത്തുള്ള സുഹൃത്തിന്റെ വീട്ടില്‍ തങ്ങി.
ഇതിനിടയില്‍ സിസ്റ്റര്‍ മരിച്ചുവെന്നായിരുന്നു മഠത്തിലെ സംസാരം. കൊന്ന് റെയില്‍വേ ട്രാക്കില്‍ തള്ളിയെന്നു വരെ പലരും പറഞ്ഞു. പിന്നീട് കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിയിലെ അകന്ന ബന്ധുവിന്റെ വീട്ടിലെത്തി. എന്തായാലും പാലായിലേയ്ക്ക് തിരിച്ചു പോകാന്‍ കഴിയില്ല. മഠത്തില്‍ നിന്ന് ചാടിപ്പോന്ന ഒരാളെ ബന്ധുക്കളാരും സംരക്ഷിക്കില്ല. എന്നാല്‍ അപ്പോഴും അനാഥ മക്കളുടെ അമ്മയാവണമെന്ന ആഗ്രഹം തന്റെയുള്ളില്‍ ഉറങ്ങിക്കിടന്നിരുന്നു.
അനാഥമന്ദിരം തുടങ്ങുന്നതിനെ കുറിച്ചാലോചിച്ചു. വയനാട്ടിലെ കല്ലോടി പളളിയില്‍ അന്നുണ്ടായിരുന്ന അച്ചനെ തനിക്ക് പരിചയമുണ്ടായിരുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ തത്പരനായിരുന്നു അദ്ദേഹം. അച്ചനെ കാണാനായി വയനാട്ടിലെത്തി. അച്ചനെ കാണാന്‍ സാധിച്ചില്ലെങ്കിലും വയനാട്ടില്‍ അനാഥ മക്കളെ സംരക്ഷിക്കാനായി പാണ്ടിക്കടവില്‍ ഒരു സ്ഥാപനം തുടങ്ങാന്‍ സാധിച്ചു.
പാണ്ടിക്കടവില്‍ നിന്ന് വയനാട്ടിലെ വിവിധസ്ഥലങ്ങളിലേയ്ക്ക് മാറേണ്ടി വന്നിട്ടും ശാന്തിസദനില്ലാതൊരു ജീവിതം സിസ്റ്റര്‍ക്ക് ചിന്തിക്കാനാവുമായിരുന്നില്ല. അനാഥമക്കളെ സംരക്ഷിക്കാന്‍ ഇറങ്ങിപുറപ്പെട്ട സിസ്റ്റര്‍ക്ക് ഇതിനോടകം പലതവണ കോടതി കയറിയിറങ്ങേണ്ടതായും വന്നു.
അടുത്ത ദിവസം
രാഷ്ട്രീയ നേതാവും വഞ്ചിച്ചു: സിസ്റ്റര്‍ മേരി ചാണ്ടി