രാഷ്ട്രീയ നേതാവും വഞ്ചിച്ചു: സിസ്റ്റര്‍ മേരി
സഭാവസ്ത്രം ഉപേക്ഷിച്ച് അനാഥ കുട്ടികളെ സംരക്ഷിച്ച് ശിഷ്ടകാലം കഴിച്ചു കൂട്ടാനാഗ്രഹിച്ച സിസ്റ്റര്‍ക്ക് നേരിടേണ്ടി വന്നത് പുതിയ വെല്ലുവിളികളാണ്. വയനാട്ടില്‍ അനാഥ മന്ദിരം തുടങ്ങിയെങ്കിലും അവരെ പട്ടിണി കൂടാതെ പരിപാലിക്കാന്‍ സിസ്റ്റര്‍ നന്നേ പാടുപെട്ടു.
ഓരോ ദിവസത്തേയും ഭക്ഷണത്തിനായി താന്‍ ശരിക്കും മറ്റുള്ളവരോട് യാചിക്കുകയായിരുന്നു. ഒരിക്കല്‍ പുല്‍പ്പള്ളി ആനപ്പാറയില്‍ രണ്ട് വൃദ്ധ സഹോദരിമാരെ കണ്ടുമുട്ടി. ആരും നോക്കാനില്ലാതെ ദുരിതപൂര്‍ണ്ണമായ ജീവിതം നയിക്കുന്ന അവരെ കണ്ടപ്പോള്‍ മനസ്സലിഞ്ഞു. അന്ന് ലഭിച്ച അരി കൊണ്ട് അവര്‍ക്ക് ഭക്ഷണം പാകം ചെയ്തു നല്‍കി. ശാന്തിസദനിലേയ്ക്ക് ക്ഷണിച്ചു.
അവരുടെ പേരില്‍ രണ്ടേക്കര്‍ ഭൂമിയുണ്ടായിരുന്നു. അത് ശാന്തിസദന്റെ പേരില്‍ എഴുതി തരാന്‍ തയ്യാറാണെന്ന് അവര്‍ അറിയിച്ചു. അനാഥ മന്ദിരത്തിന് അന്ന് സ്വന്തമായി ഭൂമി ഉണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ വൃദ്ധ സഹോദരിമാര്‍ ഭൂമി നല്‍കാമെന്ന് പറഞ്ഞപ്പോള്‍ സിസ്റ്റര്‍ക്കും സന്തോഷം.
അങ്ങനെ അവരുടെ വീട് സിസ്റ്റര്‍ മുന്‍കൈയെടുത്ത് നന്നാക്കി. ഇതിനായി ഒന്നരലക്ഷത്തോളം രൂപ ചെലവഴിച്ചു. എന്നാല്‍ ഇതിനിടയില്‍ വൃദ്ധ സഹോദരിമാരുടെ അകന്ന ബന്ധുവായ രാഷ്ട്രീയ നേതാവ് എതിര്‍പ്പുമായി രംഗത്തെത്തി. സിസ്റ്റര്‍ വൃദ്ധ സഹോദരിമാരെ മയക്കിയെടുത്ത് ഭൂമി സ്വന്തമാക്കിയെന്നായിരുന്നു ആരോപണം.
സിസ്റ്റര്‍ക്ക് വയനാട്ടില്‍ ഏക്കറുകണക്കിന് ഭൂമിയുണ്ടെന്നും അനാഥമന്ദിരത്തിന്റെ മറവില്‍ വന്‍ തട്ടിപ്പു നടത്തുകയാണെന്നും ഇയാള്‍ പറഞ്ഞു പരത്തി. പുല്‍പ്പള്ളിയില്‍ റോഡരികിലെ കണ്ണായസ്ഥലത്തുള്ള ഭൂമിയില്‍ നേതാവിനും ഒരു കണ്ണുണ്ടായിരുന്നുവെന്ന് സിസ്റ്റര്‍ പറയുന്നു. സിസ്റ്റര്‍ തട്ടിപ്പുകാരിയാണെന്ന് തെളിഞ്ഞ് ഭൂമി കൈമാറിയത് കോടതി റദ്ദാക്കിയാല്‍ തനിക്കു മെച്ചമുണ്ടാകുമെന്ന് അയാളും കണക്കു കൂട്ടി. വൃദ്ധ സ്ത്രീകളുടെ മക്കളും മറ്റു ബന്ധുക്കളും ഇയാള്‍ക്കൊപ്പം ചേര്‍ന്നു. അതോടെ സിസ്റ്റര്‍ പ്രതിക്കൂട്ടിലായി. തുടര്‍ന്ന് വിഷയം കോടതിയിലെത്തി.
തന്റെ പേരില്‍ ഭൂമിയൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും ശാന്തിസദന്റെ പേരിലാണ് ഭൂമിയെന്നും സിസ്റ്റര്‍ കോടതിയെ അറിയിച്ചു. കേസില്‍ തന്റെ നിരപരാധിത്വം ബോധ്യപ്പെട്ട കോടതി വീടുപണിയാനായി ചെലവഴിച്ച തുക മടക്കി നല്‍കാന്‍ ഉത്തരവിട്ടു. എന്നാല്‍ തന്റെ പേരില്‍ കേസു കൊടുക്കാന്‍ ഉത്സാഹിച്ച രാഷ്ട്രീയ നേതാവ് പണം മടക്കി നല്‍കാന്‍ തയ്യാറായിരുന്നില്ല.
ഒടുവില്‍ സ്ഥലം ലേലത്തിന് വയ്ക്കാന്‍ കോടതി ഉത്തരവിട്ടു. അല്പം ബുദ്ധിമുട്ടിയെങ്കിലും പണം തിരികെ ലഭിച്ചു. ആ പണവും ശാന്തിസദന്റെ പേരിലാണ് നിക്ഷേപിച്ചതെന്ന് പറഞ്ഞ സിസ്റ്റര്‍ തന്റെ പേരില്‍ ഒറ്റ ബാങ്ക് അക്കൗണ്ട് പോലുമില്ലെന്നും വ്യക്തമാക്കി. ''എന്റെ സ്വത്ത് അനാഥ മന്ദിരത്തിലെ കുട്ടികളാണ്. അവരുടെ പേരിലാണ് എന്റെ സമ്പാദ്യമത്രയും'' സിസ്റ്റര്‍ പറയുന്നു.
ഭൂമി തന്റെ കയ്യില്‍ നിന്നു തിരികെ വാങ്ങിച്ച വൃദ്ധ സഹോദരിമാരുടെ മക്കളൊന്നും പിന്നീടവരെ തിരിഞ്ഞു നോക്കിയില്ലെന്നും സിസ്റ്റര്‍ ഓര്‍മ്മിക്കുന്നു. അവരില്‍ ഒരാള്‍ മരിച്ചു. മറ്റേയാള്‍ ഇപ്പോഴും നരകയാതന അനുഭവിച്ച് കഴിയുകയാണെന്നും സിസ്റ്റര്‍ ദുഖത്തോടെ പറഞ്ഞു.
അനാഥ മന്ദിരം നല്ല നിലയില്‍ കൊണ്ടു പോകാന്‍ ഒത്തിരി കഷ്ടപ്പാടുകള്‍ അനുഭവിച്ച സിസ്റ്റര്‍ക്ക് താന്‍ വളര്‍ത്തി വലുതാക്കിയ കുട്ടികളില്‍ പലരും നല്ല നിലയില്‍ എത്തിക്കാണുമ്പോള്‍ സന്തോഷമാണ്. അവരില്‍ പലരും വന്ന വഴി മറക്കാത്തവരാണ്. അതുകൊണ്ടു തന്നെ അനാഥ മന്ദിരത്തിന് തങ്ങളാല്‍ കഴിയുന്ന സഹായം ചെയ്യാന്‍ മടിക്കാറുമില്ല. ഇത്തരത്തില്‍ പലരും സഹായിക്കാനുള്ളതു കൊണ്ടാണ് ശാന്തിഭവന്‍ ഇന്ന് നിലനിന്നു പോവുന്നതെന്നും സിസ്റ്റര്‍ പറയുന്നു.
അടുത്ത പേജില്‍
ഇനിയും ക്രൂശിച്ചാല്‍ സഭയെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തും