അന്യ സംസ്ഥാന തൊഴിലാളികള്‍ ബംഗ്ലാദേശികളോ?
കേരളമാണ് ഇവരുടെ 'ഗള്‍ഫ്'. 500ഉം 600ഉം രൂപ കൂലിയും എല്ലാ വിശ്രമങ്ങളുമടക്കം എട്ടുമണിക്കൂര്‍ ജോലിയും ചെയ്യുന്ന തൊഴിലാളികള്‍ക്കു പകരം രാത്രിയും പകലുമില്ലാതെ കഷ്ടപ്പെടാന്‍ തയ്യാറുള്ള 'വിദേശികളെ' കുറഞ്ഞ വേതനത്തിന് നിയമിക്കാനും മലയാളികള്‍ ഏറെ മിടുക്കു കാട്ടുന്നുണ്ട്. തൊഴിലാളി പ്രസ്ഥാനത്തിന്റെ സമുന്നത നേതാക്കളുടെ പല കമ്പനികളിലും ഇന്ന് ഉത്തരേന്ത്യക്കാര്‍ മാത്രമാണ് ജോലി ചെയ്യുന്നത്. ഇവര്‍ എവിടെ നിന്നു വരുന്നു എന്നു പോലും പലരും അന്വേഷിക്കുന്നില്ല.
ഭൂരിഭാഗം പേരും പ്രത്യേക മതവിഭാഗത്തില്‍ പെട്ടവരായതിനാല്‍ എത്തുന്ന സ്ഥലത്തെ ആരാധാനാലയങ്ങളും അതുമായി ബന്ധപ്പെട്ട കമ്മിറ്റികളുമായും എളുപ്പത്തില്‍ ഇഴുകി ചേരും. സാവധാനം ചുറ്റുപാടുമായി ബന്ധം സ്ഥാപിച്ചെടുക്കുന്ന ഇവര്‍ സൂത്രത്തില്‍ പ്രാദേശികമായ തിരിച്ചറിയല്‍ രേഖകള്‍ സ്വന്തമാക്കും. ആ പ്രദേശത്തു നിന്നു തന്നെ വിവാഹം കഴിയ്ക്കുന്നതോടു കൂടി അവര്‍ അംഗീകരിക്കപ്പെടുകയാണ് ചെയ്യുന്നത്.
സാധാരണകുടിയേറ്റക്കാര്‍ക്കൊപ്പം കൊലയാളികളും കള്ളന്മാരും തീവ്രവാദികളും ഇത്തരത്തില്‍ നുഴഞ്ഞുകയറുന്നുണ്ട്. നിലവില്‍ ഡ്രൈവിങ് ലൈസന്‍സോ ഇലക്ഷന്‍ ഐഡികാര്‍ഡോ ആണ് രേഖയായി പോലിസ് സ്‌റ്റേഷനുകളിലും ജോലി സ്ഥലത്തും ആവശ്യപ്പെടുന്നത്. ഇത്തരം രേഖകളുടെ ആധികാരികത പരിശോധിക്കാന്‍ കേന്ദ്രീകൃതമായ ഒരു സംവിധാനവും നിലവിലില്ല. കൃത്രിമമായി ഉണ്ടാക്കിയതോ കൈക്കൂലി കൊടുത്ത് വാങ്ങിയതോ ആയ തിരിച്ചറിയല്‍ രേഖകളാണ് പലരുടെയും കൈവശമുള്ളത്.
ഉത്തരേന്ത്യയില്‍ നിന്നെന്ന വ്യാജേന കുറഞ്ഞ കൂലിക്ക് ആളുകളെയിറക്കി ലാഭം കൊയ്യുന്നവര്‍ ഇതിന്റെ റിസ്‌കും ഏറ്റെടുക്കാന്‍ തയ്യാറാകണം. തിരിച്ചറിയല്‍ രേഖയായി പാസ്‌പോര്‍ട്ടോ ആധാര്‍ കാര്‍ഡോ പാന്‍കാര്‍ഡോ ആവശ്യപ്പെടണം. ഈ മൂന്നു രേഖകളും കേന്ദ്രീകൃതമായി തന്നെ പരിശോധിക്കാനുള്ള സംവിധാനമുണ്ട്. വ്യാജന്മാരെ എളുപ്പത്തില്‍ തിരിച്ചറിയാനും സാധിക്കും. ആധാറില്‍ വിരലടയാളമുള്ളതിനാല്‍ കഴിയുന്നതും അതിന് പ്രാമുഖ്യം കൊടുക്കുകയാണ് വേണ്ടത്. ഇന്ത്യയില്‍ താമസിക്കുന്ന ഏതൊരാള്‍ക്കും(പൗരനല്ലെങ്കില്‍ പോലും) ആധാര്‍ കാര്‍ഡ് എടുക്കാനുള്ള സൗകര്യമുണ്ട്.
കേരളത്തില്‍ ഈയിടെയുണ്ടായ പല അക്രമസംഭവങ്ങളിലും കൈയടയാളങ്ങള്‍ ലഭിച്ചിട്ടും പോലിസിന് കാര്യമായൊന്നും ചെയ്യാന്‍ കഴിയാതിരുന്നത് ഇതോടൊപ്പം കൂട്ടിവായിക്കണം. രാജ്യത്തിന്റെ സുരക്ഷയ്‌ക്കെന്ന പോലെ തന്നെ ഇത്തരം തൊഴിലാളികളെ ചൂഷണം ചെയ്യാതിരിക്കാനും സര്‍ക്കാര്‍ ഭാഗത്തുനിന്നുള്ള നിരീക്ഷണവും ഇടപെടലും അത്യാവശ്യമാണ്.