റൗഫിന്റെ അറസ്റ്റിന്റെ പിന്നിലെ നാടകം
മുസ്ലീംലീഗ് പ്രാദേശിക നേതാവും കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ ജബ്ബാര്‍ഹാജിയെ ഭീഷണിപ്പെടുത്തുകയും കൈയേറ്റം ചെയ്യുകയും ചെയ്തു എന്ന കേസിലാണ് റൗഫിനെ മലപ്പുറം ഡിവൈഎസ്പി എസ് അഭിലാഷിന്റെ കസ്റ്റഡിയില്‍ വിട്ടത്.
കൈയേറ്റത്തിന് ഇരയായിയെന്ന് പരാതി നല്‍കിയ ജബ്ബാര്‍ ഹാജി ആശൂപത്രിയില്‍ അഡ്മിറ്റ് ആവുകയോ വൂണ്ട് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയോ ചെയ്തിട്ടില്ല. മര്‍ദ്ദനമേറ്റിട്ടുണ്ടെങ്കില്‍ എന്തുകൊണ്ട് മെഡിക്കല്‍ ട്രീറ്റ്‌മെന്റിന് തയ്യാറായില്ല എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാന്‍ ലീഗ് നേതൃത്വത്തിന് കഴിയുന്നുമില്ല.
റൗഫിന്റെ ഭൂമിയിലെ ചെങ്കല്ല് ഖനനുവമായി ബന്ധപ്പെട്ട തര്‍ക്കം പരിഹരിക്കാനുള്ള ചര്‍ച്ചയില്‍ ലീഗിന്റെ കൊണ്ടോട്ടിയിലെ പ്രാദേശിക നേതാക്കളും പങ്കെടുത്തിരുന്നു. ഇതിനിടയിലാണ് കുഞ്ഞാലിക്കുട്ടിക്കെതിരായ ഐസ്‌ക്രീം കേസ് ഒതുക്കി തീര്‍ക്കണമെന്ന ആവശ്യവുമായി ചില ലീഗ് പ്രാദേശിക നേതാക്കള്‍ റൗഫുമായി രഹസ്യചര്‍ച്ച നടത്തിയത്.
എന്നാല്‍ റൗഫ് ആകട്ടെ ഈ സംഭാഷണങ്ങള്‍ രഹസ്യക്യാമറ ഉപയോഗിച്ച് പകര്‍ത്തിയിരുന്നു. പല ദിവസങ്ങളിലായി നടന്ന കൂടിക്കാഴ്ചകളും ചര്‍ച്ചകളും ഈ വിധത്തില്‍ ഒളിക്യാമറയില്‍ പകര്‍ത്തി. അവസാനദിവസം നടന്ന സംഭാഷണത്തിനിടയില്‍ കൂട്ടത്തിലുള്ള ഒരാള്‍ ക്യാമറ കണ്ടെത്തുകയും തര്‍ക്കമാവുകയും ചെയ്തു. തങ്ങള്‍ നടത്തിയ സന്ധി സംഭാഷണം പുറത്താവുമെന്ന് മനസ്സിലാക്കിയപ്പോഴാണ് ലീഗ് നേതാക്കള്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെ മര്‍ദ്ദിച്ചതായി കേസുണ്ടാക്കി അറസ്റ്റ് ചെയ്യിച്ചതെന്ന് റൗഫുമായി അടുത്ത കേന്ദ്രങ്ങള്‍ വണ്‍ഇന്ത്യയോട് വെളിപ്പെടുത്തി.
ഐസ്‌ക്രീം കേസ് ഒത്തുതീര്‍പ്പുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങള്‍ റൗഫിന്റെ കൈവശം ഉണ്ടെന്നതിനാല്‍ ജാമ്യം ലഭിക്കാത്ത വിധത്തിലുള്ള ഉന്നതതല രാഷ്ട്രീയസമ്മര്‍ദ്ദമാണ് ഇപ്പോള്‍ അരങ്ങേറുന്നത്. തീവ്രവാദം ഉള്‍പ്പെടെയുള്ള കേസുകള്‍ ചുമത്തി റൗഫിന് ജാമ്യം നിഷേധിക്കാനുള്ള നീക്കം നടക്കുന്നതായും അറിയുന്നു.
ഇതിനിടയിലാണ് നേരത്തെ റെക്കോഡ് ചെയ്ത രേഖകള്‍ കണ്ടെടുക്കാനുള്ള ഊര്‍ജ്ജിത ശ്രമങ്ങള്‍ നടക്കുന്നത്. അതേ സമയം റൗഫിനോടൊപ്പമുള്ളവര്‍ ആ രേഖകള്‍ വിശ്വസ്ത കേന്ദ്രങ്ങളിലേക്ക് മാറ്റിയെന്നാണ് സൂചന.