കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതിവേഗ റെയില്‍പ്പാത: ജനകീയസമരം റെഡി

Google Oneindia Malayalam News

Speed Train
തിരുവനന്തപുരത്ത് നിന്നും മംഗലാപുരം വരെയുള്ള നിര്‍ദ്ദിഷ്ട അതിവേഗ റെയില്‍പ്പാതയ്‌ക്കെതിരെ പ്രാദേശിക തലത്തില്‍ ജനങ്ങള്‍ സംഘടിക്കുന്നു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ഇതിനകം വിവിധ സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും അതിവേഗ റെയില്‍പാതയ്‌ക്കെതിരെ രംഗത്തെത്തിക്കഴിഞ്ഞു. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും പദ്ധതിക്കെതിരെയുള്ള പ്രചാരണങ്ങളും പ്രതിഷേധങ്ങളും ഇപ്പോള്‍തന്നെ ശക്തമാണ്. കോട്ടയം ജില്ലയില്‍ നടന്ന സര്‍വ്വേ നടപടികള്‍ ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്നു. ഇതിനിടെ കടുത്തുരുത്തിയിലും പരിസരത്തും അതിവേഗ റെയില്‍ പാതയ്ക്കായി രാത്രികാലങ്ങളില്‍ സ്ഥലം അടയാളപ്പെടുത്തുന്ന നടപടി വിവാദമായിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് ഇതുമായി ബന്ധമില്ലെന്നും പദ്ധതിക്കെതിരെ ജനരോഷം തിരിച്ചുവിടാന്‍ സാമൂഹ്യവിരുദ്ധര്‍ ചെയ്തതായിരിക്കാം ഇതെന്നുമാണ് ഡി എം ആര്‍ സി അധികൃതര്‍ വ്യക്തമാക്കിയത്. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.

പദ്ധതിക്കായി വന്‍തോതില്‍ ഭൂമി ഏറ്റെടുക്കേണ്ടി വരുമെന്ന ആശങ്കയാണ് വിവിധ ജില്ലകളില്‍ പദ്ധതിക്കെതിരെ നിലകൊള്ളാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്ന ഘടകം. പ്രാദേശിക തലങ്ങളില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ വൈകാതെ സംസ്ഥാനതലത്തില്‍ തന്നെ സംഘടിതരൂപത്തിലെത്തും. തീവ്ര ഇടതുപക്ഷ സംഘടനകളാണ് പ്രതിഷേധങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേയ്ക്കുള്ള 630 കിലോമീറ്റര്‍ ദൂരം 156 മിനുട്ടുകള്‍ കൊണ്ട് ചെന്നെത്താവുന്ന രൂപത്തില്‍ ബുള്ളറ്റ് ട്രെയിനുകളാണ് നിര്‍ദ്ദിഷ്ട അതിവേഗ റെയില്‍പാതയിലൂടെ സഞ്ചരിക്കുക.

മെട്രോ റെയില്‍ മാതൃകയില്‍ ഉയരമുള്ള തൂണുകളില്‍ സ്ഥാപിച്ച് മേല്‍പ്പാലത്തിലൂടെയായിരിക്കും അതിവേഗ റെയില്‍പാതയുടെ ഒട്ടുമുക്കാല്‍ ഭാഗവും കടന്നുപോവുക. നഗരങ്ങളില്‍ ടണലുകള്‍ നിര്‍മ്മിച്ച് നഗരത്തിരക്കിന് ഭംഗമുണ്ടാകാത്ത തരത്തിലായിരിക്കും ഇതിന്റെ നിര്‍മ്മാണമെന്നാണ് അറിയുന്നത്. സുരക്ഷിതവും സൗകര്യപ്രദവുമായി അതിവേഗം സംസ്ഥാനത്തെ പ്രധാന പട്ടണങ്ങളില്‍ എത്തുന്നതിനാണ് ഹൈ സ്പീഡ് റെയില്‍വേ കോറിഡോര്‍ എന്ന് പേരിട്ടിരിക്കുന്ന ഈ പാത നിര്‍മിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച കേരള ഹൈ സ്പീഡ് റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിനാണ് പദ്ധതിയുടെ ചുമതല. സംസ്ഥാന വ്യവസായ വികസന വകുപ്പ് കോര്‍പ്പറേഷനെയാണ് നോഡല്‍ ഏജന്‍സിയായി തിരഞ്ഞെടുത്തിരിക്കുന്നത്. ഡെല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനെ സാധ്യതാപഠനത്തിനും നിയോഗിച്ചിട്ടുണ്ട്.

25 മീറ്റര്‍ അകലങ്ങളില്‍ ഓരോ തൂണുകള്‍ സ്ഥാപിച്ച് അതിനു മുകളില്‍ കൂടിയുള്ള പാലത്തിലൂടെയാണ് ട്രെയിനുകള്‍ സഞ്ചരിക്കുക. തിരക്കുള്ള പട്ടണങ്ങളിലും നഗരങ്ങളിലും ടണലുകള്‍ സ്ഥാപിക്കാനാണ് പദ്ധതി. മണിക്കൂറില്‍ 350 കിലോമീറ്റര്‍ വേഗത്തില്‍ പോകുന്ന വിധമുള്ള ട്രാക്കുകളാണ് ഡിസൈന്‍ ചെയ്യുന്നത്. ഡല്‍ഹി മെട്രോ റെയില്‍വെയിലേത് പോലെ സ്റ്റാന്‍ഡേര്‍ഡ് ഗേജിലുള്ള രണ്ട് സമാന്തര ട്രാക്കുകളാണ് ഉണ്ടാവുക. സംസ്ഥാന സര്‍ക്കാറും സ്വകാര്യസംരംഭകരും ഒന്നിച്ചുള്ള കൂട്ടുസംരംഭമാണ് പദ്ധതിക്ക് മുതല്‍ മുടക്കുക. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ്, മംഗലാപുരം എന്നീ ഒമ്പത് സ്റ്റഷനുകളാണ് ആദ്യ ഘട്ടത്തില്‍ ഉണ്ടാവുക. രണ്ടാം ഘട്ടത്തില്‍ തലശ്ശേരി, വളാഞ്ചേരി, ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലും സ്റ്റേഷനുകള്‍ സ്ഥാപിക്കും.

അതിവേഗ റെയില്‍ പാത സ്ഥാപിക്കുന്നതിന്റെ ഭാഗമായി സര്‍വ്വേ പ്രവത്തനങ്ങള്‍ ആരംഭിച്ചതോടെയാണ് വിവിധ പ്രദേശങ്ങളില്‍ പദ്ധതിക്കെതിരെ ആളുകള്‍ സംഘടിച്ചുതുടങ്ങിയത്. പദ്ധതി നടപ്പിലാക്കിയാല്‍ പതിനായിരക്കണക്കിന് ആളുകളുടെ കിടപ്പാടം നഷ്ടപ്പെടുമെന്നും വന്‍തോതില്‍ ഭൂമി നഷ്ടപ്പെടുമെന്നുമുള്ള ആശങ്കയിലാണ് അതിവേഗറെയില്‍ പദ്ധതിക്കെതിരെ ആളുകള്‍ സംഘടിച്ചിരിക്കുന്നത്. മലപ്പുറം ജില്ലയില്‍ ജനവാസം ഏറ്റവും കൂടിയ മേഖലകളിലൂടെയാണ് അതിവേഗ റെയില്‍പാതയ്ക്കായി സര്‍വ്വേ നടത്തുന്നത്. സര്‍വ്വേ നടത്തിയ സ്ഥലങ്ങളിലെല്ലാം എച്ച് എസ് ആര്‍ സി (ഹൈ സ്പീഡ് റെയില്‍വേ കോറിഡോര്‍)എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. പദ്ധതിക്കായി സ്ഥലം അടയാളപ്പെടുത്തിയപ്പോള്‍ പലയിടങ്ങളിലും രാത്രിയില്‍ രഹസ്യമായാണ് സ്ഥലം അടയാളപ്പെടുത്തിയെന്നാണ് പ്രതിഷേധക്കാര്‍ ആരോപിക്കുന്നത്.

വടക്കന്‍ കേരളത്തില്‍ ഏറെ ജനസാന്ദ്രതയുള്ള ദേശീയപാത 17ന് സമാന്തരമായാണ് സര്‍വ്വേ നടത്തുന്നത്. ഒട്ടേറെ വീടുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരാധനാലയങ്ങളും സര്‍വ്വേ നടത്തിയ ഭാഗങ്ങളിലുണ്ട്. 13 മീറ്റര്‍ വീതിയിലാണ് ഭൂമി ഏറ്റെടുക്കുകയെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നെങ്കിലും പലയിടങ്ങളിലും നൂറു മീറ്ററിനും മുകളില്‍ സര്‍വ്വേ നടത്തി അടയാളപ്പെടുത്തിയിട്ടുണ്ട്. റെയില്‍വേ സ്റ്റേഷനുകള്‍ സ്ഥാപിക്കാനുദ്ദേശിക്കുന്ന പ്രദേശങ്ങളില്‍ കൂടുതല്‍ ഭൂമി ഏറ്റെടുക്കുന്നുണ്ട്.

പദ്ധതി സംബന്ധിച്ച് ജനങ്ങളുടെ ആശങ്കയകറ്റാന്‍ അധികൃതര്‍ സത്വര നടപടി സ്വീകരിക്കണമെന്ന് കോഴിക്കോട് തൊണ്ടയാട് ചേര്‍ന്ന ജനകീയ പ്രതിരോധസമിതി യോഗം ആവശ്യപ്പെട്ടു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടേയും സാമൂഹ്യ-സാംസ്‌കാരിക-പാരിസ്ഥിതിക സംഘടനകളുടേയും പ്രതിനിധികളും പദ്ധതി ബാധിക്കാവുന്ന പ്രദേശത്തെ ജനങ്ങളും ചേര്‍ന്നാണ് കോഴിക്കോട്ട് ജനകീയ പ്രതിരോധ സമിതി രൂപീകരിച്ചിട്ടുള്ളത്. പ്രശ്‌നം അധികൃതരുടെ മുന്നില്‍ അവതരിപ്പിക്കാനും അനുകൂല നടപടി ഉണ്ടാകാത്ത പക്ഷം പ്രത്യക്ഷ സമരപരിപാടികള്‍ ആരംഭിക്കുന്നതിനും യോഗം തീരുമാനിച്ചു. ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി വിപുലമായ ജനകീയ കണ്‍വെന്‍ഷന്‍ വിളിച്ചു ചേര്‍ക്കാനും ജനകീയ പ്രതിരോധസമിതി തീരുമാനിച്ചിട്ടുണ്ട്.

English summary
Survey work for the proposed high-speed rail corridor from Kasaragod to Thiruvananthapuram is under way. But at the same time action committees forming against this,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X