ഏതാണ് ആ 'തീവ്രവാദികളുടെ' പത്രം?
കേരളത്തിലെ അഞ്ച് സംഘടനകള്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ നിരീക്ഷണത്തിലാണെന്നും അതില്‍ പത്ര-മാധ്യമസ്ഥാപനം നടത്തുന്ന ഒരു സംഘടനയുണ്ടെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരം. തിരുവനന്തപുരത്ത് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ റിസര്‍ച്ച് ആന്റ് ആക്ഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച തീവ്രവാദം ഉയര്‍ത്തുന്ന ഭീഷണി എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ ഏത് പത്രമാണ് ഇതെന്ന് വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായിട്ടില്ല. സംസ്ഥാന ആഭ്യന്തരവകുപ്പിന് ഇതേ കുറിച്ച് വ്യക്തമായ അറിവുണ്ടാകുമെങ്കിലും അവരും ഇതേ കുറിച്ച് ഇതുവരെ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
പ്രധാനമായും നാലു മുസ്ലീം സംഘടനകളാണ് കേരളത്തില്‍ പത്രം പ്രസിദ്ധീകരിക്കുന്നത്. എപി സുന്നി വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള സിറാജ്, ജമാത്തെ ഇസ്ലാമിക്ക് സ്വാധീനമുള്ള മാധ്യമം, ഹുസൈന്‍ മടവൂരിന്റെ കീഴിലുള്ള മുജാഹിദ് വിഭാഗം പുറത്തിറക്കുന്ന വര്‍ത്തമാനം, എന്‍ഡിഎഫിന്റെ തേജസ് എന്നിവയാണ് ഈ പത്രങ്ങള്‍. ഹിന്ദു ഐക്യവേദിയുടെയും ബിജെപിയുടെയും നേതൃത്വങ്ങളുടെ നിയന്ത്രണത്തിലുള്ള ജന്മഭൂമിയാണ് മറ്റൊരു പത്രം.
ഈ ലിസ്റ്റില്‍ നിന്ന് സിറാജിനെയും വര്‍ത്തമാനത്തെയും ആദ്യമേ തന്നെ ഒഴിവാക്കാമെന്ന് ഒറ്റനോട്ടത്തില്‍ പറയാം. കാരണം ഇവരെ പിന്തുണയ്ക്കുന്ന സംഘടനകള്‍ക്കൊന്നും തന്നെ തീവ്രവാദവുമായി കെട്ടുപിണഞ്ഞുകിടക്കുന്ന ഒരു പാരമ്പര്യം ഇല്ല എന്നതു തന്നെയാണ് ഇതിനു പ്രധാനകാരണം. ബാക്കിയുള്ളത് മാധ്യമവും തേജസ്സുമാണ്.
പൊതുവാര്‍ത്തകള്‍ പരിഗണിക്കുമ്പോള്‍ മനോരമയ്ക്കും മാതൃഭൂമിയ്ക്കും അപ്പുറമുള്ള വിശ്വാസം പടുത്തുയര്‍ത്താന്‍ 25 വര്‍ഷം കൊണ്ട് മാധ്യമത്തിന് സാധിച്ചിട്ടുണ്ട്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ സംഘടനാപരമായ പൊതുനയങ്ങള്‍ പത്രത്തില്‍ പ്രതിഫലിപ്പിക്കാന്‍ ശ്രമിക്കാറുണ്ടെങ്കിലും പൊതുവാര്‍ത്തകളില്‍ വെള്ളം ചേര്‍ക്കാതിരിക്കുകയെന്ന കര്‍ശന നിലപാട് മാധ്യമം സ്വീകരിക്കാറുണ്ട്. പക്ഷേ, പത്രം നടത്തുന്ന സംഘടനയെന്നാണ് മന്ത്രി പറഞ്ഞിട്ടുണ്ട്. അപ്പോള്‍ ജമാത്തെ ഇസ്ലാമിയാകുമോ?
ഇവിടെയാണ് കോഴിക്കോട് ടാഗോര്‍ സെന്റിനറി ഹാളില്‍ നടന്ന മാധ്യമത്തിന്റെ രജത ജൂബിലി ആഘോഷങ്ങള്‍ പ്രസക്തമാകുന്നത്. കേന്ദ്രവാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അംബികാ സോണി, എംപിമാരായ എംകെ രാഘവന്‍, എംഐ ഷാനവാസ് അടക്കം ഒട്ടേറെ പേര്‍ ഈ ആഘോഷപരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. തീര്‍ച്ചയായും തീവ്രവാദ ബന്ധത്തില്‍ അന്വേഷണം നടക്കുന്ന പത്രം മാധ്യമമാണെങ്കില്‍ അംബികാ സോണി പങ്കെടുക്കില്ലെന്ന് ഉറപ്പാണ്. കാരണം ഏത് പത്രത്തിനെതിരേയാണ് അന്വേഷണം നടക്കുന്നതെ കേന്ദ്രവും കേരളവും ഭരിയ്ക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിക്ക് നന്നായി അറിയാം. രണ്ടിടത്തും ആഭ്യന്തരം അവരുടെ കൈയിലാണ്.
ബാക്കിയുള്ളത് തേജസ്സാണ്? ഈ പത്രം നടത്തുന്നവരാണോ അന്വേഷണം നേരിടുന്നതെന്ന ചോദിക്കുന്നവര്‍ വളരെ കുറവായിരിക്കും. ഭൂരിഭാഗം പേരും ഇവരായിരിക്കും എന്നു പറയാനാണ് സാധ്യത. കാരണം നേരത്തെ എന്‍ഡിഎഫ് എന്നും ഇപ്പോള്‍ പോപ്പുലര്‍ ഫ്രണ്ടെന്നും അറിയപ്പെടുന്ന സംഘടനയുടെയും എസ്ഡിപിഐയുടെയും സജീവപ്രവര്‍ത്തകരാണ് ഈ പത്രത്തിനു പിന്നിലുള്ളത്. നിരവധി തീവ്രവാദ കേസുകളുമായി ബന്ധപ്പെട്ട് കേള്‍ക്കുന്ന പേരാണ് എന്‍ഡിഎഫ്. നിരോധിത സംഘടനയായ സിമിയുടെ മുന്‍ പ്രവര്‍ത്തകരും പത്രവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്.
പലപ്പോഴും പത്രവും ഇത്തരം കേസുകളിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടിരുന്നു. തൊടുപുഴ ന്യുമാന്‍ കോളെജിലെ അധ്യാപകന്റെ കൈവെട്ടിയ കേസുമായി ബന്ധപ്പെട്ട് തേജസ് എംഡി ഉസ്മാനെ പോലിസ് ചോദ്യം ചെയ്തിരുന്നു. ചെന്നൈയിലെ യു.എസ് എംബസി തയ്യാറാക്കിയ രഹസ്യ കേബിളില്‍ കേരളത്തില്‍ അതിവേഗം വളരുന്ന തീവ്രവാദസംഘടനയാണ് എന്‍.ഡി.എഫ് എന്നു വിശേഷിപ്പിച്ചിരുന്നു.-വിക്കി ലീക്ക്‌സ് പുറത്തുവിട്ട രേഖകളാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ജന്മഭൂമിയുടെ കാര്യം പരിഗണിക്കുകയാണെങ്കില്‍ പലപ്പോഴും തീവ്രനിലപാടുള്ള വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുമെങ്കിലും അതിനു പിറകില്‍ പ്രവര്‍ത്തിക്കുന്നവരെ തീവ്രവാദ കേസുകളുമായി കൂട്ടിയിണക്കിയ വാര്‍ത്തകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. ഏതായാലും മുകളില്‍ പറഞ്ഞ ഏതെങ്കിലും ഒരു പത്രമാകാനാണ് സാധ്യത.