കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലെ ആണുങ്ങളും 'പര്‍ദ്ദ'യിടേണ്ടേ?

  • By സമദ് മേത്തര്‍
Google Oneindia Malayalam News

അടുത്തിടെ സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉന്നയിച്ച ഒരു വിഷയത്തെ അക്ഷരാര്‍ത്ഥത്തില്‍ കണ്ടില്ലെന്ന് നടിക്കുകയായിരുന്നു കേരളത്തിലെ മാധ്യമങ്ങളും സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകരും എഴുത്തുകാരും രാഷ്ട്രീയ പ്രവര്‍ത്തകരുമൊക്കെ. സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങളെ ചെറുക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി സി പി എം സംഘടിപ്പിച്ച സെമിനാര്‍ കോഴിക്കോട്ട് ഉദ്ഘാടനം ചെയ്യുമ്പോഴാണ് കേരളം ആഴത്തില്‍ ചര്‍ച്ച ചെയ്യേണ്ട ഒരു സംഗതി പിണറായി സധൈര്യം വ്യക്തമാക്കിയത്.

Pardas

സ്ത്രീകള്‍ എന്ത് ധരിക്കണം, എങ്ങനെ നടക്കണം എന്നൊക്കെ തീരുമാനിക്കുന്ന ചില വര്‍ഗീയ സംഘടനകളുടെ ശ്രമങ്ങള്‍ എതിര്‍ക്കപ്പെടേണ്ടതാണെന്നാണ് പിണറായി വിജയന്‍ പറഞ്ഞത്. സ്ത്രീകള്‍ എന്ത് ധരിക്കണമെന്ന് തീരുമാനിക്കുന്നതിനുള്ള സ്വാതന്ത്ര്യം ചില തീവ്രവാദ സംഘടനകള്‍ ഏറ്റെടുക്കുകയും അത് സമുദായം അനുസരിക്കേണ്ടിവരികയും ചെയ്യുന്ന ദുരവസ്ഥയിലേക്കും അക്രമത്തിലേക്കും മതത്തിന്റെയും സമുദായത്തിന്റെയും പേരില്‍ നടക്കുന്ന കൊള്ളരുതായ്മകളിലേക്കുമാണ് പിണറായി യഥാര്‍ത്ഥത്തില്‍ വിരല്‍ ചൂണ്ടിയത്.

കേരളത്തിലെ സ്ത്രീ സംഘടനകളോ മറ്റ് വിപ്ലവ പ്രസ്ഥാനങ്ങളോ ഫെമിനിസ്റ്റുകളോ പോലും കാണിക്കാത്ത ചങ്കൂറ്റം പിണറായി കാണിച്ചതില്‍ അദ്ദേഹത്തെ അഭിനന്ദിക്കുക തന്നെയാണ് വേണ്ടത്. പിണറായി വിജയന്‍ ഉന്നയിച്ച അതീവ ഗൗരവതരമായ ഇക്കാര്യം ഒരു ചര്‍ച്ചയ്ക്കുള്ള സാധ്യത പോലും അവശേഷിപ്പിക്കാതെ മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ അവഗണിച്ചതും തള്ളിക്കളഞ്ഞതും നമ്മുടെ ജനാധിപത്യ-പൗരാവകാശ മേഖലകളുടെ ച്യുതിയെയും അതുവഴി നടക്കുന്ന സാമുദായിക പ്രീണനങ്ങളെയുമാണ് വെളിവാക്കുന്നത്.

പിണറായി വിജയന്‍ ഉദ്ദേശിച്ചത് മുസ്ലീം സമുദായത്തിനുള്ളില്‍ സ്ത്രീകള്‍ക്കിടയില്‍ നടക്കുന്ന പര്‍ദ്ദവത്ക്കരണത്തെക്കുറിച്ചാണോ അതോ മറ്റ് സമുദായങ്ങളിലും മതങ്ങളിലും നടക്കുന്ന സമാനസംഭവങ്ങളെക്കുറിച്ചാണോ എന്ന കാര്യം വ്യക്തമല്ലായിരുന്നു എന്ന് വേണമെങ്കില്‍ ഇതില്‍ എതിര്‍പ്പുള്ളവര്‍ക്ക് വാദിക്കാം. പര്‍ദ്ദ എന്ന വാക്ക് ഉപയോഗിച്ചില്ലെങ്കില്‍ തന്നെയും കേരളീയ സാഹചര്യം പരിശോധിക്കുമ്പോള്‍ സ്ത്രീകളുടെ വസ്ത്രധാരണത്തിലും പൊതുസമൂഹത്തില്‍ സ്ത്രീകളുയെ ഇടപഴകലിനും അതിര്‍ത്തി നിശ്ചയിച്ച് തീവ്രസ്വഭാവമുള്ള ചില സമുദായസംഘടനകള്‍ പ്രകടമായി രംഗത്തുള്ളത് മുസ്ലീം സമുദായത്തിലാണ്.

സദാചാരസംഹിതകളുടെ പേരില്‍ കയ്യേറ്റങ്ങള്‍ക്ക് വരെ മുതിരുന്ന തരത്തിലേക്ക് ഇത്തരം സംഘടനകളുടെ പ്രവര്‍ത്തനം കേരളത്തില്‍ വളര്‍ന്നിട്ടുമുണ്ട്. നമ്മുടെ പെണ്ണുങ്ങളെപ്പറ്റിയും അവര്‍ ഉടുക്കുന്നതിനെപ്പറ്റിയും പറയാന്‍ ഈ പിണറായി ആരാടാ എന്നായിരിക്കും ഈ വിഷയം ഒരു ചര്‍ച്ചയായാല്‍ ഉണ്ടാകുന്ന ഇവരുടെ ആദ്യപ്രതികരണം. 'ഓന്‍ ഓന്റെ വീട്ടിലെയും പാര്‍ട്ടിയിലെയും പെണ്ണുങ്ങളുടെ കാര്യം നോക്കിയാല്‍ മതി, ഇവിടുത്തെ കാര്യം നോക്കാന്‍ ഞങ്ങളുണ്ട്' എന്നതായിരിക്കും തുടര്‍ന്നുള്ള മറുപടി. എന്നാല്‍ ജനാധിപത്യസമൂഹത്തില്‍ ഉത്തരവാദിത്വപ്പെട്ട സഘടന എന്ന നിലയില്‍ പിണറായി ഉള്‍പ്പെടെ ആര്‍ക്കും ഇത്തരത്തിലുള്ള പ്രതിലോമകരമായ പ്രവര്‍ത്തനങ്ങളെ എതിര്‍ക്കാനും തുറന്നുകാട്ടാനും അവകാശവും ബാധ്യതയുമുണ്ട്. ഉത്തരവാദിത്വപ്പെട്ടവര്‍ വേണ്ടസമയത്ത് വേണ്ടത് ചെയ്യാത്തതിലുള്ള തട്ടുകേട് നമ്മുടെ സമൂഹം പല നിലയ്ക്കും അനുഭവിക്കുന്നുമുണ്ട്.

സമുദായത്തില്‍ സ്ത്രീ എന്ത് ധരിക്കണം, എങ്ങനെ ജീവിക്കണം എന്ന് സമുദായസംഘടനകള്‍ തീരുമാനിക്കുകയും അലിഖിതമായ നിര്‍ദ്ദേശം നടപ്പിലാക്കുകയും ചെയ്യുന്നുണ്ടെന്നതിന് തര്‍ക്കമില്ല. മുസ്ലീം സമുദായത്തിലെ പരിഷ്‌കരണവാദികളായ ജമാഅത്തെ ഇസ്ലാമിയും കുറെക്കൂടി തീവ്രനിലപാട് സ്വീകരിച്ച എന്‍ ഡി എഫുമൊക്കെയാണ് ഇതിന്റെ ഉത്സാഹക്കാര്‍. ഈ നീക്കത്തെ താലിബാനിസം എന്ന് വിളിക്കാനാവില്ലെങ്കിലും പോക്ക് ഏതാണ്ട് അതിലേക്ക് തന്നെയാണ്. സദാചാരവാദികളുടെയും സ്ത്രീകളെ പര്‍ദ്ദയും ബുര്‍ഖയും ധരിപ്പിക്കാന്‍ ഉത്സാഹിക്കുന്നവരുടെയും നീതീകരണങ്ങള്‍ സാധാരണ ഗതിയില്‍ ഉമ്മ-പെങ്ങന്മാരുടെ മാനം കാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ ആണായിട്ടെന്ത് കാര്യമെന്ത് എന്നായിക്കും.

സ്വന്തം ഉമ്മപെങ്ങന്മാരെക്കുറിച്ചും അവരുടെ സദാചാരത്തെക്കുറിച്ചും ഊറ്റം കൊള്ളുന്നവരില്‍ പലരും സ്വസമുദായത്തിലെയും പുറത്തെയും അന്യസ്ത്രീകള്‍ മറ്റൊരാളുടെ ഉമ്മയും പെങ്ങളുമാണ് എന്ന കാര്യം തീര്‍ച്ചയായും മറക്കുന്നുമുണ്ട്. സമുദായത്തിലെ സ്ത്രീകള്‍ അവരുടെ സ്വന്തമിഷ്ടപ്രകാരമാണ് പര്‍ദ്ദ ധരിക്കുന്നതെങ്കില്‍, സമുദായത്തിലെ പുരുഷന്മാര്‍ എന്തുകൊണ്ടാണ് അറബി പുരുഷന്മാര്‍ ധരിക്കുന്ന തോബെ ഉപയോഗിക്കാത്തത്?

പര്‍ദ്ദ ധരിക്കുന്ന നാട്ടിലെ വിശ്വാസികളായ പുരുഷന്മാര്‍ ധരിയ്ക്കുന്ന വേഷമാണ് തോബെ എന്ന നീളന്‍ കുപ്പായം. എന്താണ് തോബെ ഉപയോഗിക്കുന്നതില്‍ നിന്നു മുസ്ലീം സമുദായത്തിലെ പുരുഷനെ പിന്നോക്കം കൊണ്ടുപോകുന്നതിലുള്ള കാര്യം. സ്ത്രീ മത മൂല്യങ്ങളുടെ പേരില്‍ എല്ലാം മറച്ചുനടക്കുമ്പോള്‍ അതേ മൂല്യങ്ങള്‍ 'യഥാര്‍ത്ഥ വിശ്വാസി'കളെന്ന് ഊറ്റം കൊള്ളുന്ന പുരുഷന്മാര്‍ക്ക് ബാധകമല്ലേ? മലയാളിയുടെ ഗള്‍ഫ് പ്രവാസത്തിന്റെ ബാക്കി പത്രം കൂടിയാണ് ഈ പര്‍ദ്ദവത്ക്കരണമെന്ന് സാമാന്യമായി പറയാം. ഗള്‍ഫ് രാജ്യങ്ങളില്‍ പണിയെടുക്കുന്നത് അധികവും പുരുഷന്മാരാണ്. എന്നിട്ടും എന്താണ് അറബിയുടെ വസ്ത്രം കേരളത്തില്‍ ധരിക്കാന്‍ ഇവര്‍ ഇഷ്ടപ്പെടാത്തത്?

യഥാര്‍ത്ഥത്തില്‍ ഈ വിഷയത്തില്‍ കുറെക്കൂടി മാന്യമായ സമീപനം പുലര്‍ത്തിയത് മുസ്ലീം സമുദായത്തിലെ യാഥാസ്ഥിതികരായ മതപണ്ഡിതര്‍ തന്നെയാണ്. സുന്നി വിഭാഗത്തിലെ ഇരു സംഘടനകളിലെയും പണ്ഡിതരില്‍ ചിലര്‍ അറബികള്‍ ധരിക്കുന്ന തരം നീളന്‍ വസ്ത്രം ധരിച്ചാണ് നടപ്പ്. ഇത് ആ സമൂഹത്തില്‍ ദിവ്യപരിവേഷത്തിന് വേണ്ടിയൊക്കെയാണെങ്കില്‍ തന്നെയും നീളന്‍ കുപ്പായവും ശിരോവസ്ത്രവും ഇവര്‍ ധരിക്കുന്നുണ്ട്. മാത്രമല്ല സുന്നി വിഭാഗത്തിലെ സ്ത്രീകള്‍ മറ്റ് പരിഷ്‌കരണ സംഘടനകളിലെ സ്ത്രീകളുടെ അത്ര പര്‍ദ്ദ ധരിക്കാന്‍ നിര്‍ബന്ധിതരുമല്ല.

കേരളത്തില്‍ പര്‍ദ്ദ മതചിഹ്നത്തെക്കാളുപരി സ്ത്രീയുടെ 'സുരക്ഷ' ലാക്കാക്കിയുള്ളതാണ്. എന്ത് സുരക്ഷയാണെന്നതിന് തര്‍ക്കത്തിന്റെ കാര്യമില്ല, ലൈംഗിക സുരക്ഷ തന്നെ. പര്‍ദ്ദ ധരിച്ച സ്ത്രീ പരപുരുഷന്റെ ലൈംഗീകാക്രമണത്തില്‍ നിന്ന് രക്ഷപ്പെടുമെന്നത് അരക്ഷിതനും സംശയാലുവുമായ പുരുഷന്റെ ആശ്വാസം മാത്രമാണ്. എന്നാല്‍ കേരളത്തിലെ സ്ത്രീകള്‍ സ്വന്തം വീട്ടില്‍ നിന്ന് നേരിടുന്ന ശരീരിക-മാനസിക-ലൈംഗീക പീഡനങ്ങളെ താരതമ്യപ്പെടുത്തിയാല്‍ വീടിന് പുറത്ത് അതിന്റെ നൂറിലൊന്നുപോലുമുണ്ടാകില്ല.

അടുത്ത പേജില്‍ വായിക്കുക

പര്‍ദ്ദ സ്ത്രീ-പുരുഷ ഭേദമില്ലാത്ത അറബ് വസ്ത്രംപര്‍ദ്ദ സ്ത്രീ-പുരുഷ ഭേദമില്ലാത്ത അറബ് വസ്ത്രം

English summary
Why muslim women wear Parda or Hijab ? Is they blindly following the Arab culture? In arab countries not only women, but men too used to cover themselves completely in loose clothes to protect themselves
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X