ഷുക്കൂര്‍ വധക്കേസിലെ പ്രതി തൂങ്ങിമരിച്ചു
രണ്ടുദിവസം മുമ്പ് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ രാവിലെ ബാത്ത്‌റൂമില്‍ കയറി ഇയാള്‍ പുറത്തിറങ്ങാത്തതിനെ തുടര്‍ന്ന് ഒപ്പമുണ്ടായിരുന്നവര്‍ നോക്കിയപ്പോഴാണ് ക്ലോസറ്റിനരികെയുളള ജനലില്‍ ഉടുമുണ്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഡി വൈ എഫ് ഐ മൊറാഴ വില്ലേജ് കമ്മിറ്റിയംഗമായ സരീഷ് ഷുക്കൂര്‍ വധക്കേസില്‍ ജാമ്യത്തിലിറങ്ങിയതായിരുന്നു. നേരത്തെ കളളുചെത്തു തൊഴിലാളിയായിരുന്ന ഇയാള്‍ ഇപ്പോള്‍ ഒഴക്രത്ത് ഓട്ടോറിക്ഷ തൊഴിലാളിയായി ജോലി ചെയ്തുവരികയായിരുന്നു. മൊറാഴയിലെ നാരായണന്‍- രോഹിണി ദമ്പതികളുടെ മകനാണ്.
ടി പി ചന്ദ്രശേഖരന്‍ വധം പോലെ സി പി എമ്മിനെ പ്രതിസന്ധിയിലാക്കിയ കൊലപാതകമാണ് അരിയില്‍ ഷുക്കൂറിന്റേത്. സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനും ടി വി രാജേഷ് എം എല്‍ എയും സഞ്ചരിച്ച കാറിന് നേരെ കല്ലെറിഞ്ഞെന്നാരോപിച്ച് സി പി എം പാര്‍ട്ടി കോടതിയുടെ നിര്‍ദ്ദേശ പ്രകാരം ഷുക്കൂറിനെ കുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്. തലശേരിയിലെ എന്‍ ഡി എഫ് ഫ്രവര്‍ത്തകന്‍ ഫസലിന്റെ വധത്തിലും സി പി എം നേതാക്കള്‍ അറസ്റ്റിലായിരുന്നു.
ഇതിനിടെ പയ്യോളിയിലെ ബി ജെപി പ്രവര്‍ത്തകന്‍ സി ടി മനോജ് കൊല്ലപ്പെട്ട കേസില്‍ അറസ്റ്റിലായ സി പി എം പ്രവര്‍ത്തകരില്‍ ആറുപേര്‍ തങ്ങള്‍ നിരപരാധികളാണെന്നും പാര്‍ട്ടി നിര്‍ദ്ദേശ പ്രകാരം പൊലീസിന് പിടികൊടുത്തതാണെന്നും വെളിപ്പെടുത്തിയതും സി പി എമ്മിന് കടുത്ത ആഘാതമാണുണ്ടാക്കിയത്. മനോജ് വധവുമായി ബന്ധപ്പെട്ട് 30ന് തുടങ്ങാനിരുന്ന വിചാരണ കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് കോടതി നിര്‍ത്തിവെച്ചതും സി പി എമ്മിന് തിരിച്ചടിയായി. പ്രതികളുടെ ബന്ധുക്കള്‍ നല്‍കിയ അപേക്ഷ പരിഗണിച്ച് ആഭ്യന്തരമന്ത്രി െ്രെകംബ്രാഞ്ച് അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇക്കാര്യം െ്രെകംബ്രാഞ്ച് കോടതിയെ അറിയിച്ചു. ഇതേത്തുടര്‍ന്നാണ് വിചാരണ നിര്‍ത്തിവയ്ക്കാന്‍ കോടതി ഉത്തരവിട്ടത്.
സി പി എം ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ നടത്തുന്ന കൊലപാതകങ്ങളില്‍ നിരപരാധികളായ പാര്‍ട്ടി പ്രവര്‍ത്തകരെ ജയിലേക്ക് അയച്ച് യഥാര്‍ത്ഥ അക്രമികളെ രക്ഷിക്കുകയാണെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് ഇതിനിടെയാണ് ഷുക്കൂര്‍ വധക്കേസിലെ പ്രതികളിലൊരാള്‍ തൂങ്ങിമരിച്ചിരിക്കുന്നത്. അരിയില്‍ അബ്ദുള്‍ ഷുക്കൂര്‍ വധക്കേസിലെ ഇരുപതാം പ്രതി സരീഷിന്റെ മരണം സംബന്ധിച്ച് സര്‍ക്കാര്‍ അടിയന്തിരമായി അന്വേഷണം നടത്തണമെന്ന് കെ എം ഷാജി എം എല്‍ എ ആവശ്യപ്പെട്ടു.
സരീഷിന്റെ മരണം ആത്മഹത്യയല്ലെന്നും ഷുക്കൂര്‍ വധക്കേസിലെ പ്രതികളുടെ മരണം ഇനിയും പ്രതീക്ഷിക്കാവുന്നതാണെന്നും കെ എം ഷാജി പറഞ്ഞു. ഐ പി സി 118 പോലുള്ള ദുര്‍ബലമായ വകുപ്പുകള്‍ ചേര്‍ത്ത് കൊലപാതക കേസിലെ പ്രതികളെ സ്വതന്ത്രമായി വിഹരിക്കാന്‍ വിട്ടാല്‍ കൊലപാതകങ്ങളും ആത്മഹത്യകളും ഇനിയും അരങ്ങേറുമെന്നും ഷാജി പറഞ്ഞു.