മുഖ്യമന്ത്രി ജയിച്ചു; സിപിഎം തോറ്റു
കേരളം കണ്ട ഏറ്റവും വലിയ സമരത്തിന് നേതൃത്വം നല്‍കിയ ഇടതുപക്ഷം ആവശ്യങ്ങള്‍ മുഴുവന്‍ നേടിയെടുക്കാതെ ആ സമരത്തില്‍ നിന്ന് പിന്‍മാറി. സോളാര്‍ അഴിമതി കേസില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുക എന്ന തന്ത്രപരമായ നിലപാടിലൂടെ മുഖ്യമന്ത്രി സമരത്തെ യഥാര്‍ത്ഥത്തില്‍ തോല്‍പിക്കുകയാണ് ചെയ്തത്.
മുഖ്യമന്ത്രി രാജിവക്കാതെ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞ സിപിഎമ്മും ഇടത് പക്ഷവും സെക്രട്ടേറിയറ്റ് ഉപരോധം അവസാനിപ്പിച്ചു. സമരത്തിന്റെ ആദ്യദിവസം തന്നെ സെക്രട്ടേറിയറ്റ് പൂര്‍ണയും ഉപരോധിക്കാതെ സമരത്തില്‍ ഇടത് പക്ഷം അയവ് കാട്ടി. സമരം അക്രമാസക്തമാകാതിരിക്കാനുള്ള നടപടിയായിരുന്നു ഇതെന്ന് ഇടത് പക്ഷം പറഞ്ഞെങ്കിലും അത് സത്യത്തില്‍ സര്‍ക്കാരിനോടുള്ള മൃദുസപീനത്തിന്റെ ഭാഗമായിരുന്നില്ലേ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.
സമരം ഒരു ഘട്ടത്തിലും പാര്‍ട്ടിയുടേയും ഇടത് മുന്നണിയുടേയും കൈയ്യില്‍ നിന്ന് പോകരുതെന്ന് ഉറപ്പിച്ച മട്ടായിരുന്നു തുടക്കം മുതലേ. ഒരു തരത്തിലും അക്രമാസക്തമാക്കാതെ നോക്കാന്‍ പിണായി വിജയന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ബദ്ധശ്രദ്ധരായി എപ്പോഴും ഉണ്ടായിരുന്നു. ഉപരോധത്തിന്റെ രണ്ടാം ദിവസം ക്ലിഫ് ഹൗസില്‍ യുഡിഎഫ് യോഗം ചേരുമ്പോള്‍ ഒരു പ്രകോപനവും ഉണ്ടാക്കാതെ സമരക്കാര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ വെറുതേയിരുന്നു.
എല്ലാം മുന്‍കൂട്ടി തീരുമാനിച്ചതുപോലെയാണ് നടന്നത്. മുഖ്യമന്ത്രിക്ക് രാജിവക്കേണ്ടി വന്നില്ല, ഇടത് സമരത്തിന്റെ പ്രധാന ആവശ്യം അംഗീകരിക്കപ്പെട്ടു. പക്ഷേ സമരം ചെയ്ത പ്രവര്‍ത്തകര്‍ക്കപ്പുറത്ത് സമരത്തിന് ഒരുക്കങ്ങള്‍ നടത്താന്‍ അഹോരാത്രം പ്രയത്‌നിച്ച സാധാരണ പ്രവര്‍ത്തകരോട് സിപിഎം എങ്ങനെ മറുപടി പറയും എന്ന് കണ്ടറിയേണ്ടി വരും. ഉമ്മന്‍ ചാണ്ടിയുടെ രാജിക്ക് വേണ്ടി പ്രക്ഷോഭം തുടരുമെന്ന് പറയുമ്പോഴും ഇത്രമേല്‍ ശക്തമായ ഒരു സാഹചര്യത്തെ ഫലപ്രദമായി ഉപയയോഗിക്കാന്‍ കഴിയാതെ പോയ പാര്‍ട്ടിയായിട്ടായിരുക്കും ഒരു പക്ഷേ ഭാവിയില്‍ സിപിഎമ്മിനെ ചരിത്രം വിലയിരുത്തുക.