സിപിഎം വീണ്ടും മൂഷിക സ്ത്രീ ആകുന്നു
മൂഷിക സ്ത്രീ വീണ്ടും മൂഷിക സ്ത്രീ ആയ കഥയെ ഓര്‍മിപ്പിക്കുന്നതാണ് ഇപ്പോള്‍ സിപിഎമ്മില്‍ നടക്കുന്ന സംഭവ വികാസങ്ങള്‍. സെക്രട്ടേറിയറ്റ് ഉപരോധത്തില്‍ പതിനായിരങ്ങളെ പങ്കെടുപ്പിച്ച് ശക്തി തെളിച്ച പാര്‍ട്ടി വീണ്ടും വിഭാഗീയതയുടെ പടുകുഴിയിലേക്ക് ചാടുകയാണ് എന്നാണ് ലാവലിന്‍ കേസിന്റെ വിസ്താരവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.
സെക്രട്ടേറിയറ്റ് ഉപരോധത്തില്‍ ഒറ്റക്കെട്ടായി അണിനിരന്ന വിഎസ് അച്യുതാനന്ദനും പിണറായി വിജയനും വീണ്ടും ചേരിപ്പോര് തുടങ്ങുന്നതിന്റെ ലക്ഷണങ്ങളാണ് ലാവലിന്‍ കേസില്‍ പിണറായിയുടെ വക്കീല്‍ പറഞ്ഞ കാര്യങ്ങളും വിഎസിന്റെ പ്രതികരണവും ഒക്കെ സൂചിപ്പിക്കുന്നത്.
പിണറായിയെ ലാവലിന്‍ കേസില്‍ പ്രതിയാക്കിയത് അദ്ദേഹത്തിന്റെ രാഷ്ട്രീയ ഉയര്‍ച്ചക്ക് തടയിടാനാണെന്നാണ് അദ്ദേഹത്തിന്റെ വക്കീല്‍ എംകെ ദാമോദരന്‍ കോടതിയില്‍ ആരോപണം ഉന്നയിച്ചത്. എന്ത് കൊണ്ട് അതിന് മുമ്പ് വൈദ്യുതി മന്ത്രി ആയിരുന്ന ജി കാര്‍ത്തികേയനെ പ്രതിയാക്കിയില്ലെന്നും പിണറായിക്ക് ശേഷം വന്ന എസ് ശര്‍മയെ പ്രതിയാക്കിയില്ലെന്നും അഭിഭാഷകന്‍ ചോദിക്കുന്നുണ്ട്.
കാര്‍ത്തികേയനെ പ്രതിയാക്കാത്തതില്‍ പിണറായിക്കുള്ള അമര്‍ഷം ന്യായീകരിക്കപ്പെടാവുന്നതാണ്. എന്നാല്‍ എസ് ശര്‍മയുടെ കാര്യം അങ്ങനെ ആണോ. സ്വന്തം പാര്‍ട്ടിക്കാരനല്ലേ ശര്‍മ?
ഇവിടെയാണ് വീണ്ടും വിഭാഗീയത മണക്കുന്നത്. ഇപ്പോള്‍ അത്ര ശക്തമല്ലെങ്കിലും വിഎസ് പക്ഷം എന്ന് വിളിക്കുന്ന വിഭാഗത്തിന്റെ ശക്തനായ പോരാളി ആയിരുന്നു എസ് ശര്‍മ. ലാവലില്‍ ഇടപാടില്‍ സുബൈദ കമ്മിറ്റിയെ നിയോഗിച്ച് ശര്‍മ വിദഗ്ധമായി ഒഴിഞ്ഞുമാറുകയായിരുന്നു എന്നാണ് പിണറായിക്ക് വേണ്ടി അഭിഭാഷകന്‍ വാദിച്ചത്. ലാവലിന്‍ കമ്പനിയുമായുള്ള കരാര്‍ നടപ്പാക്കുന്നതില്‍ ശര്‍മ വീഴ്ച വരുത്തിയിട്ടുണ്ടെന്നും അഭിഭാഷകന്‍ ആരോപിക്കുന്നുണ്ട്.
സോളാര്‍ കേസില്‍ നിയമ യുദ്ധം നടത്താന്‍ പാര്‍ട്ടി ഒറ്റക്കെട്ടായി വിഎസിന് അനുമതി നല്‍കിയ സാഹചര്യത്തിലാണ് കോടതിയുടെ പരിഗണനയിലിരിക്കുന്ന മറ്റൊരു കേസില്‍ വിഭാഗീതയുടെ പുതിയ പോര്‍മുഖം തുറക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
ലാവലിന്‍ ഇടപാടില്‍ ബാലാന്ദന്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് പ്രാധാന്യം അര്‍ഹിക്കുന്നതല്ലെന്നും കാര്യമായ പഠനം നടത്താതെ ഉള്ളതാണെന്നുമാണ് പിണറായിയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്. എന്നാല്‍ ഇതിനെതിരെ പിന്നീട് വിഎസ് തന്നെ രംഗത്ത് വന്നു. ബാലാനന്ദന്‍ കമ്മീഷന്‍ വിശദമായി കപഠനം നടത്തി തന്നെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നായിരുന്നു വിഎസിന്റെ പ്രതികരണം. ഇത് യഥാര്‍ത്ഥത്തില്‍ പിണറായിയുടെ വാദങ്ങളെ ഖണ്ഡിക്കുന്നതും അദ്ദേഹത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതും ആണ്.
ഒരുകാലത്ത് വിഎസ് പക്ഷത്തെ ശക്തനായിരുന്ന പിണറായി വിജയന്‍ വിഎസിന്റെ ആശീര്‍വാദത്തോടെയാണ് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി ആകുന്നത്. പിണറായി വൈദ്യുതി മന്ത്രി ആയിരിക്കുമ്പോള്‍ വിഎസ് അദ്ദേഹത്തോടൊപ്പം തന്നെ ആയിരുന്നു. എന്നാല്‍ ആ സമയം ബാലാന്ദന്‍ വിഎസിന്റെ എതിര്‍പക്ഷക്കാരനായിരുന്നു.
പിന്നീട് പാര്‍ട്ടിയിലെ ശക്തി കേന്ദ്രങ്ങള്‍ മാറിമറിഞ്ഞപ്പോള്‍ പിണറായി വി എസിന്റെ എതിര്‍പക്ഷത്തായി. പാര്‍ട്ടി കയ്യടക്കാനുള്ള ഇരുപക്ഷത്തിന്റേയും മത്സരങ്ങളുടെ ഭാഗമായാണ് വിഎസ് ലാവലിന്‍ കേസ് ഉയര്‍ത്തിക്കൊണ്ടുവന്നതും.
സെക്രട്ടേറിയറ്റ് ഉപരോധത്തോടെ പാര്‍ട്ടിയില്‍ ഉണ്ടായ ഊര്‍ജ്ജത്തേയും സമവായത്തേയും തകര്‍ക്കാന്‍ മാത്രം ശക്തിയുള്ളതാണ് പുതിയ ആരോപണ പ്രത്യാരോപണങ്ങള്‍. മുഖ്യമന്ത്രിയുടെ രാജിക്ക് വേണ്ടിയുള്ള സമരം തുടരാന്‍ ദില്ലിയില്‍ ചേര്‍ന്ന കേന്ദ്ര കമ്മിറ്റി യോഗം അനുമതി നല്‍കിയിട്ടുണ്ട്. എന്തായാലും പുതിയ സാഹചര്യത്തില്‍ എന്ത് സംഭവിക്കുമെന്ന് കാത്തിരുന്നു കാണാം.