ആനവണ്ടികളുടെ സിഎന്‍ജി സ്വപ്‌നം കിട്ടാമുന്തിരി
സര്‍ക്കാര്‍ പറയുന്ന മട്ടില്‍ സിഎന്‍ജിയില്‍ ഓടിയ്ക്കുകയാണെങ്കില്‍ത്തന്നെ കേരളത്തില്‍ സിഎന്‍ജി പ്ലാന്റ് പൂര്‍ത്തിയാക്കാന്‍ തന്നെ രണ്ടുവര്‍ഷത്തിലേറെ സമയമെടുക്കും. ഇക്കാലം വരെ ഇപ്പോള്‍ 130 കോടിയിലധികം നഷ്ടം നേരിടുകയും ദിവസേന സര്‍വ്വീസുകള്‍ റദ്ദാക്കുകയും ചെയ്യുന്ന കെഎസ്ആര്‍ടിസി നിലനില്‍ക്കുമോയെന്നകാര്യം തന്നെ സംശയമാണ്.
നേരത്തേ ഇതിനായി ശ്രമം നടത്തിയപ്പോള്‍ ഇതിന്റെ സാധ്യതകള്‍ പരിശോധിക്കാനായി ചെന്നൈ ആസ്ഥാനമായ കമ്പനിയെയാണ് നിയോഗിച്ചിരുന്നത്. ഗ്യാസ് പ്രത്യേക മര്‍ദ്ദത്തില്‍ നിറയ്ക്കാന്‍ കഴിയുന്ന ടാങ്ക് ബസില്‍ ഘടിപ്പിക്കണം, കൂടാതെ എന്‍ജിനിലെ പിസ്റ്റണ്‍ സംവിധാനത്തിലും മാറ്റം വരുത്തണം, ഒരു ബസ് സിഎന്‍ജിയില്‍ ഓടിയ്ക്കാനായി തയ്യാറാക്കുന്നത് രണ്ടരലക്ഷം രൂപയോളം ചെലവുവരും എന്നീ കാര്യങ്ങളെല്ലാം വ്യക്തമായതാണ്. ഇതിനെല്ലാംകൂടി കേന്ദ്രം വാഗ്ദാനം ചെയ്ത നൂറുകോടി എവിടെയും തികയില്ലെന്നുറപ്പാണ്.
കെഎസ്ആര്‍ടിസി വര്‍ക്ക്‌ഷോപ്പുകളില്‍ ഇതിനുള്ള സംവിധാനം ഇല്ലാത്തതിനാല്‍ സ്വകാര്യ ഏജന്‍സിയുടെ സഹായം തേടേണ്ടിവരും. ഇത് വന്‍ സാമ്പത്തികബാധ്യത വരുത്തുമെന്നകാര്യത്തില്‍ സംശയമില്ല. ഡീസല്‍ എന്‍ജിന്റെ ശക്തി സിഎന്‍ജി എന്‍ജിന് ഇല്ലാത്തതിനാല്‍ത്തന്നെ മലയോരമേഖലകളിലും മറ്റും സിഎന്‍ജി ബസ് ഓടിയ്ക്കുക ബുദ്ധിമുട്ടുള്ളകാര്യവുമായിരിക്കും.
നിലവില്‍ സര്‍വ്വീസ് നടത്തുന്ന 5870 ബസുകളില്‍ 625 ബസുകള്‍ മാത്രമേ സിഎന്‍ജി സംവിധാനത്തിലേയ്ക്ക് മാറ്റാന്‍ കഴിയുകയുള്ളു. ഇനി ബസുകള്‍ സിഎന്‍ജിയില്‍ ആക്കിയാല്‍ത്തന്നെ സിഎന്‍ജി നിറയ്ക്കാനുള്ള സ്റ്റേഷനുകളുടെ കാര്യവും ചിന്തിയ്ക്കണം. 50 സിഎന്‍ജി ഫില്ലിങ് സ്റ്റേഷനുകളെങ്കിലും തുടങ്ങേണ്ടിവരും. ഇത്തരത്തില്‍ ഒരു സ്റ്റേഷന് 3 കോടിയിലധികമാണ് ചെലവ് വരുക. കൂടാതെ, പ്രകൃതിവാതകത്തിന്റെ ലഭ്യത ഉറപ്പാക്കുകയും വേണം.
ഇപ്പോഴത്തെ ബസുകള്‍ സിഎന്‍ജിയില്‍ ഓടിയ്ക്കാന്‍ തയ്യാറാക്കുന്നതിലും നല്ലത്, പുതിയ ബസ് വരുമ്പോള്‍ സിഎന്‍ജിയില്‍ ഓടിക്കാന്‍ മുന്‍ഗണന നല്‍കുകയാണെന്ന് വദഗ്ധര്‍ പറയുന്നു. ഇതിനനുസരിച്ച് ഘട്ടംഘട്ടമായി പഴയ ബസുകള്‍ സിഎന്‍ജിയിലേക്ക് മാറ്റുകയും ചെയ്യാം. മലയോരപ്രദേശങ്ങളില്‍ ഓടിക്കാന്‍ പ്രത്യേക ബസുകളും തയ്യാറാക്കാം. എന്നാല്‍, ദീര്‍ഘകാലാടിസ്ഥാനത്തിലേ ഈ പദ്ധതി ആസൂത്രണംചെയ്യാനാവൂ. പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന കെഎസ്ആര്‍ടിസിയ്ക്ക് അടുത്തൊന്നും സ്വപ്‌നം കാണാന്‍ പോലും കഴിയാത്ത കാര്യങ്ങളാണിതെന്നതാണ് യാഥാര്‍ത്ഥ്യം.