ഉമ്മന്‍ ചാണ്ടിയുടെ അന്‍പത് വര്‍ഷങ്ങള്‍!!! തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കിട്ടിയ ലോട്ടറി...?
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇപ്പോഴും പുതുപ്പള്ളിയിലെ എംഎല്‍എ ആണ്. എന്നാല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഔദ്യോഗിക ഉത്തരവാദിത്തങ്ങളുടെ കണക്ക് നോക്കിയാല്‍ കഴിഞ്ഞ നാല് വര്‍ഷമായി അദ്ദേഹം കേരളത്തിലില്ല. ആന്ധ്ര പ്രദേശിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറിയാണ് അദ്ദേഹം.
ചെന്നിത്തല, മുല്ലപ്പള്ളി, ഉമ്മന്‍ ചാണ്ടി പിന്നെ ശബരിനാഥനും!!! ഈ പോസ്റ്റുകള്‍ മുക്കുമോ അതോ തിരുത്തുമോ
കേരളം വീണ്ടും ഒരു തിരഞ്ഞെടുപ്പിലേക്ക് നീങ്ങാറാകുമ്പോഴേക്കും ഉമ്മന്‍ ചാണ്ടി വീണ്ടും കേരളത്തിലെ പ്രധാന ചര്‍ച്ചയായി മാറുകയാണ്. അദ്ദേഹത്തിന്റെ എംഎല്‍എ ജീവിതത്തിന് അരനൂറ്റാണ്ട് പൂര്‍ത്തിയാകുന്നത് ഈ സമയത്ത് തന്നെ ആയി എന്നതും പ്രത്യേകം ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്. ആരായിരിക്കും കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്ന ചര്‍ച്ചയില്‍ തന്റെ സ്ഥാനം അദ്ദേഹം നിര്‍ണയിച്ചുകൊണ്ടിരിക്കുകയാണിപ്പോള്‍. ഉമ്മന്‍ ചാണ്ടിയുടെ അമ്പത് വര്‍ഷങ്ങള്‍...
ഒരണ സമരത്തിലൂടെ
കേരളത്തിലെ ഇപ്പോഴത്തെ ഒട്ടുമിക്ക ഒന്നാം നിര കോണ്‍ഗ്രസ് നേതാക്കളേയും പോലെ ഉമ്മന്‍ ചാണ്ടിയും ഒരണ സമരത്തിലൂടെ രാഷ്ട്രീയത്തിലെത്തിയ ആളാണ്. അന്ന് കെഎസ് യുവിന്റെ സെന്റ് ജോര്‍ജ്ജ് സ്‌കൂളിലെ യൂണിറ്റ് പ്രസിഡന്റ് ആയിരുന്നു. പിന്നീട് വച്ചടി വച്ചടി കയറ്റമായിരുന്നു.
ആന്റണിയുടെ പിറകേ...
കെഎസ് യുവിന്റെ കോട്ടയം ജില്ലാ സെക്രട്ടറിയാകുന്നത് 1962-63 കാലത്താണ്. തൊട്ടടുത്ത വര്‍ഷം സംസ്ഥാന ജനറല്‍ സെക്രട്ടറിയായി. മൂന്ന് വര്‍ഷം കൊണ്ട് സംസ്ഥാന പ്രസിഡന്റും ആയി. ഇതിന് പികറേ യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷനും ആയി ഉമ്മന്‍ ചാണ്ടി.
കെഎസ് യു സംസ്ഥാന പ്രസിഡന്റ് പദവിയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പദവിയും ഉമ്മന്‍ ചാണ്ടി ഏറ്റെടുത്തത് എകെ ആന്റണിയുടെ കൈയ്യില്‍ നിന്നാണ് എന്ന ഒരു പ്രത്യേകത കൂടിയുണ്ട്.
ആദ്യത്തെ മത്സരം- 1970
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായ അതേ വര്‍ഷം തന്നെയാണ് ഉമ്മന്‍ ചാണ്ടി നിയമസഭ തിരഞ്ഞെടുപ്പിലെ തന്റെ കന്നിയങ്കത്തിന് ഇറങ്ങുന്നത്. അന്ന് പ്രായം വെറും 27 വയസ്സ് മാത്രം. പുതുപ്പള്ളിയിലെ സിറ്റിങ് എംഎല്‍എ ഇഎം ജോര്‍ജ്ജ് ആയിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥി. 1967 ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സില്‍ നിന്ന് സിപിഎം പിടിച്ചെടുത്ത മണ്ഡലം ആയിരുന്നു പുതുപ്പള്ളി.
ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം
ഉമ്മന്‍ ചാണ്ടിയുടെ തിരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാല്‍ , ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തില്‍ വിജയിച്ച ഏക തിരഞ്ഞെടുപ്പ് ആ കന്നി തിരഞ്ഞെടുപ്പായിരുന്നു. സിറ്റിങ് എംഎല്‍എ ആയ ഇഎം ജോര്‍ജ്ജിനെതിരെ അന്ന് 7,288 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു ഉമ്മന്‍ ചാണ്ടി വിജയിച്ചത്. അതിന് ശേഷം ഒറ്റത്തവണ മാത്രമേ ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷം പതിനായിരത്തില്‍ താഴെ വന്നിട്ടുള്ളു. അത് 1987 ല്‍ വിഎന്‍ വാസവനെതിരെ മത്സരിച്ചപ്പോള്‍ ആയിരുന്നു. അന്ന് 9,164 വോട്ടായിരുന്നു ഭൂരിപക്ഷം.
പുതുപ്പള്ളിയുടെ അര നൂറ്റാണ്ട്
അര നൂറ്റാണ്ടുകാലും ഒരു മണ്ഡലത്തെ തന്നെ പ്രതിനിധീകരിച്ച എംഎല്‍എമാര്‍ കേരള ചരിത്രത്തില്‍ അപൂര്‍വ്വത്തില്‍ അപൂര്‍വ്വമാണ്. പാലാ മണ്ഡലത്തില്‍ കെഎം മാണി അരനൂറ്റാണ്ട് തികച്ച ആളാണ്. അതുപോലെ 2020 ഓടെ ഉമ്മന്‍ ചാണ്ടി പുതുപ്പള്ളി മണ്ഡലത്തില്‍ അര നൂറ്റാണ്ട് തികയ്ക്കുകയാണ്. 1970 മുതല്‍ 2020 വരെയുള്ള അമ്പത് വര്‍ഷങ്ങള്‍...
34-ാം വയസ്സില്‍ മന്ത്രി
27-ാം വയസ്സില്‍ എംഎല്‍എ ആയ ഉമ്മന്‍ ചാണ്ടി 34-ാം വയസ്സില്‍ മന്ത്രിയുമായി. 1977 ല്‍ കരുണാകരന്‍ മന്ത്രിസഭയില്‍ തൊഴില്‍ മന്ത്രിയായിരുന്നു അദ്ദേഹം. തുടര്‍ന്ന് വന്ന ആന്റണി മന്ത്രിസഭയിലും ഇതേ പദവി നിലനിര്‍ത്തി. 1981 ഡിസംബര്‍ മുതല്‍ 1982 മാര്‍ച്ച് മാസം വരെ നാല് മാസക്കാലം ആഭ്യന്തര മന്ത്രിയായും പ്രവര്‍ത്തിച്ചു.
ആന്റണിയ്‌ക്കൊപ്പം, ഇടതിനൊപ്പം
പാര്‍ട്ടി സ്ഥാനങ്ങള്‍ പലതും എകെ ആന്റണിയുടെ പിറകേ കിട്ടിയ ആളാണ് ഉമ്മന്‍ ചാണ്ടി. കേരളത്തില്‍ കരുണാകരന്‍ - ആന്റണി ഗ്രൂപ്പുകളില്‍ കോണ്‍ഗ്രസ് പിരിഞ്ഞുനിന്നപ്പോള്‍ ഉമ്മന്‍ ചാണ്ടി ആന്റണിയ്‌ക്കൊപ്പമായിരുന്നു. ആന്റണി കോണ്‍ഗ്രസ് വിട്ട് ഇടതിനൊപ്പം നിന്നപ്പോള്‍ ഉമ്മന്‍ ചാണ്ടിയും കൂടെ നിന്നു. അധികം വൈകാതെ ആന്റണിയ്‌ക്കൊപ്പം തിരികെ കോണ്‍ഗ്രസ്സിലേക്ക് പോവുകയും ചെയ്തു.
ധനമന്ത്രി, പാമോലിന്‍ കേസ്
1991 ലെ കരുണാകരന്‍ മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്നു കെ കരുണാകരന്‍. ഈ കാലത്താണ് പ്രമാദമായ പാമോലിന്‍ കേസ് ഉണ്ടാകുന്നത്. പിന്നീട് ഈ കേസിന്റെ പുനരന്വേഷണത്തില്‍ ഉമ്മന്‍ ചാണ്ടിയെ കൂടി ഉള്‍പ്പെടുത്താന്‍ കോടതി വിധി വന്നിരുന്നു. എന്തായാലും ഈ മന്ത്രിസഭയില്‍ ഉമ്മന്‍ ചാണ്ടി കാലാവധി തികച്ചില്ല. എംഎ കുട്ടപ്പന്റെ രാജ്യസഭ സീറ്റ് വിവാദത്തില്‍ അദ്ദേഹം മന്ത്രിസ്ഥാനം രാജിവച്ചു.
ചാരക്കേസ്
ചാരക്കേസില്‍ ഉമ്മന്‍ ചാണ്ടി നേരിട്ട് ഒരു കണ്ണിയല്ലെങ്കിലും ചാരക്കേസ് പരാമര്‍ശിക്കുമ്പോള്‍ അദ്ദേഹത്തിന്റെ പേര് പറയാതിരിക്കാന്‍ പറ്റില്ല. കെ കരുണാകരനെതിരെ കോണ്‍ഗ്രസ്സിലെ ഗ്രൂപ്പ് വഴക്കാണ് ചാരക്കേസ് എന്ന ഇല്ലാ കേസിന്റെ പിറകില്‍ പ്രവര്‍ത്തിച്ചത് എന്നാണ് ആക്ഷേപം. അന്ന് എതിര്‍ ഗ്രൂപ്പിനെ മുന്നില്‍ നിന്ന് നയിച്ചത് ഉമ്മന്‍ ചാണ്ടി ആയിരുന്നു. കരുണാകരന്‍ മന്ത്രിസഭയില്‍ നിന്ന് അദ്ദേഹം രാജിവച്ച് നില്‍ക്കുന്ന സമയം കൂടി ആയിരുന്നു അത്.
മുഖ്യമന്ത്രിയാകാന്‍...
വകുപ്പുകള്‍ പലതും കൈയ്യാളിയിരുന്നെങ്കിലും മുഖ്യമന്ത്രി സ്ഥാനത്ത് എത്താന്‍ അദ്ദേഹത്തിന് അതുവരെ കഴിഞ്ഞിരുന്നില്ല. 2001 ല്‍ എകെ ആന്റണി മുഖ്യമന്ത്രിയായപ്പോള്‍ ഉമ്മന്‍ ചാണ്ടി യുഡിഎഫ് കണ്‍വീനര്‍ ആയി. 2004 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫും കോണ്‍ഗ്രസ്സും തകര്‍ന്നടിഞ്ഞപ്പോള്‍ അതിന്റെ ധാര്‍മിക ഉത്തരവാദിത്തം എകെ ആന്റണിയ്ക്ക് ഏറ്റെടുക്കേണ്ടി വന്നു. അതിന്റെ പേരില്‍ രാജിവയ്‌ക്കേണ്ടിയും വന്നു.
ഉമ്മന്‍ ചാണ്ടിയുടെ സ്ഥാനാരോഹണം
അതുവരെ ആന്റണിയുടെ സ്വന്തം ആളായിരുന്നു ഉമ്മന്‍ ചാണ്ടി. തിരഞ്ഞെടുപ്പില്‍ തോറ്റമ്പിയപ്പോള്‍ യുഡിഎഫ് കണ്‍വീനറും ആയിരുന്നു. പക്ഷേ, ആന്റണിയ്ക്ക് പകരം മുഖ്യമന്ത്രിക്കസേരെ കൈയ്യാളിയതും ഉമ്മന്‍ ചാണ്ടി തന്നെ. അങ്ങനെ ഏതാണ്ട് ഒന്നര വര്‍ഷക്കാലം ആദ്യ ടേമില്‍ മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കാന്‍ ഉമ്മന്‍ ചാണ്ടിക്കായി.
പ്രതിപക്ഷ നേതാവ്
2006 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫും കോണ്‍ഗ്രസും പച്ചതൊട്ടില്ല. ഭരണം നഷ്ടപ്പെട്ടതോടെ ഉമ്മന്‍ ചാണ്ടി പ്രതിപക്ഷ നേതാവായി. അപ്പോഴേക്കും എകെ ആന്റണി കേരള രാഷ്ട്രീയം വിട്ട് ദേശീയ രാഷ്ട്രീയത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. അഞ്ച് വര്‍ഷം ഉമ്മന്‍ ചാണ്ടി പ്രതിപക്ഷ നേതാവായി.
അഞ്ച് വര്‍ഷം തികച്ചു
2011 ലെ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് കഷ്ടിച്ച് അധികാരത്തില്‍ എത്തുകയായിരുന്നു. കെപിസിസി പ്രസിഡന്റ് ആയിരുന്ന രമേശ് ചെന്നിത്തലയും വിജയിച്ച് എംഎല്‍എ ആയിരുന്നുവെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി ഉമ്മന്‍ ചാണ്ടിയ്ക്ക് വലിയ മത്സരം ഒന്നും നേരിടേണ്ടി വന്നില്ല. വിജിലന്‍സും ആഭ്യന്തരവും ഒക്കെ ആദ്യം ഭരിച്ചെങ്കിലും പിന്നീട് അതെല്ലാം വിട്ടുകൊടുക്കേണ്ടി വന്നു എന്നതും ചരിത്രം.
വിവാദകാലം
ഉമ്മന്‍ ചാണ്ടിയുടെ ജീവിതത്തിലെ ഏറ്റവും വലിയ വിവാദകാലം ആയിരുന്നു മുഖ്യമന്ത്രിക്കാലം. സോളാറും ടൈറ്റാനിയവും ഉള്‍പ്പെടെ കേസുകളും ആരോപണങ്ങളും നിറഞ്ഞുനിന്ന കാലം. സോളാര്‍ കേസില്‍ ലൈംഗികാരോപണം പോലും നേരിടേണ്ടിവന്നു. സോളാര്‍ കമ്മീഷന് മുന്നില്‍ 14 മണിക്കൂറോളം വിചാരണയ്ക്കും ഹാജരാകേണ്ടി വന്നു.
പ്രതിപക്ഷ നേതാവാകാന്‍ നിന്നില്ല
2016 ലെ തിരഞ്ഞെടുപ്പില്‍ വീണ്ടും കോണ്‍ഗ്രസ്സും യുഡിഎഫും പരാജയപ്പെട്ടു. എന്നാല്‍ ഇത്തവണ പ്രതിപക്ഷ നേതാവിന്റെ സ്ഥാനം ഏറ്റെടുക്കാന്‍ ഉമ്മന്‍ ചാണ്ടി തയ്യാറായില്ല. തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തായിരുന്നു അത് എന്നാണ് പറയുന്നത്. അതിന് ശേഷം അദ്ദേഹം എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിതനാവുകയും ആന്ധ്ര പ്രദേശിന്റെ ചുമതല വഹിക്കുകയും ചെയ്തു.
Recommended Video
അമ്പതാം വാര്‍ഷികം വന്ന സമയം
നിയമസഭ തിരഞ്ഞെടുപ്പ് അടുത്തതോടെ കേരളത്തില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരാകും എന്ന ചോദ്യവും ഉയര്‍ന്നുതുടങ്ങി. കൃത്യസമയത്ത് ഉമ്മന്‍ ചാണ്ടിയുടെ എംഎല്‍എ സ്ഥാനത്തിന്റെ അമ്പതാം വാര്‍ഷികവും എത്തി. ഇപ്പോള്‍ കേരളത്തിലെ മാധ്യമങ്ങള്‍ രാഷ്ട്രീയത്തിനപ്പുറത്തേക്ക് ഏറ്റവും അധികം ആഘോഷിക്കുന്ന രാഷ്ട്രീയ നേതാവായി ഉമ്മന്‍ ചാണ്ടി മാറുകയും ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ സര്‍വ്വേയില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിണറായി വിജയന്‍ കഴിഞ്ഞാല്‍ ഏറ്റവും അധികം ആളുകള്‍ പിന്തുണച്ചതും ഉമ്മന്‍ ചാണ്ടിയെ ആയിരുന്നു.
'ഉമ്മൻചാണ്ടി സാർ ഞങ്ങളെ ചിരിപ്പിക്കരുത്, എന്തിന് ഇങ്ങനെ സ്വയം പരിഹാസ്യനാകണം?