മഴവില്ലഴകിൽ പ്രണയറിപ്പബ്ലിക്... ഇനി ക്രിമിനലല്ല എന്ന നെഞ്ച് തകർക്കുന്ന ആ പ്രസ്താവന; അനുപമ എഴുതുന്നു
ആധുനിക രാഷ്ട്ര സങ്കല്‍പ്പത്തില്‍, മഹാരഥരായ രാഷ്ട്രീയജ്ഞാനികള്‍ നിര്‍മ്മിച്ചെടുത്താണ് ഇന്ത്യന്‍ റിപ്പബ്ലിക്കിനെ. ജനാധിപത്യം, സോഷ്യലിസം, സ്വാതന്ത്ര്യം എന്നിവയിലൂന്നി സമത്വമെന്ന വലിയ ആശയത്തിനെ വരച്ചിടുകയായിരുന്നു ഇന്ത്യന്‍ ഭരണഘടനയും, ഭരണഘടനയിലൂടെ നിലവില്‍വന്ന ഇന്ത്യ എന്ന രാഷ്ട്രവും. ആ ആശയത്തിന്റെ പൂര്‍ണതയിലേക്ക് വലിയൊരു ചുവടുവയ്പ്പ് സെപ്റ്റംബര്‍ ആറ്, 2018ന് നമ്മള് നടത്തി. ആര്‍ട്ടിക്കിള്‍ 377 എന്ന കരിനിയമം ഇല്ലാതെയായതായി ഇന്ത്യയുടെ പരമോന്നത നീതിപീഠം വിധിച്ചു. വലിയൊരു വിഭാഗം പ്രണയികള്‍ -മനുഷ്യര്‍- ക്രിമിനലുകള്‍ അല്ലാതെയായി. ലൈംഗികസ്വത്വ തെരഞ്ഞെടുപ്പ് കുറ്റമല്ലാതെയായി. ചരിത്രപരമായ അനീതിയോട് രാഷ്ട്രം മാപ്പ് ചോദിച്ചു. പ്രണയറിപ്പബ്ലിക് മഴവില്ലഴക് ചൂടി.
ഒമ്പതെന്നും ചാന്തുപൊട്ടെന്നും പരിഹസിച്ചതിന്.. ജീവിക്കുന്നവരോടും മരിച്ചവരോടും മാപ്പ് പറയുക!
ഞാനൊരു സ്വവർഗാനുരാഗിയാണ്.. പക്ഷെ ഞാനിന്നൊരു ക്രിമിനലല്ല... ഹൃദയസ്പർശിയായ കുറിപ്പ് വായിക്കാം...
ചുരുങ്ങിയത് ഒരു നൂറ്റാണ്ടെങ്കിലും അന്തരം ഉണ്ടാകും ഇന്ത്യന്‍ റിപ്പബ്ലിക്കും പച്ചയായ ഇന്ത്യയും തമ്മില്‍. ഇന്നും പെണ്‍ഭ്രൂണഹത്യ നടക്കുന്ന, ദളിതരെ മറുചിന്തയില്ലാതെ തച്ചുകൊല്ലുന്ന, അസ്പൃശ്യത നിലനില്‍ക്കുന്ന, ആര്‍ത്തവ അശുദ്ധി നിലനില്കുന്ന, ജാതിമതിലുകളുള്ള ഒരു ദേശമാണ് ഇന്ത്യ. എന്നാല്‍ ഭരണഘടനയിലൂന്നിയ ഇന്ത്യന്‍ റിപ്പബ്ലിക് ശാസ്ത്രാവബോധം നിര്‍ദേശകതത്വത്തില്‍ പറയുന്ന, സോഷ്യലിസം ലക്ഷ്യമാക്കുന്ന, തുല്യനീതി-തുല്യാവകാശം മൗലിക അവകാശമാക്കുന്ന് ഒരു ആധുനിക രാഷ്ട്രമാണ്. ഒരുപക്ഷേ ഇന്‍ ഗോഡ് വീ ട്രസ്റ്റ് എന്ന് പറയുന്ന അമേരിക്കന്‍ ഭരണഘടനയേക്കാളും എത്രയോ കാതം മുന്‍പിലുള്ള, ഇന്‍ സയന്‍സ് ആന്‍ഡ് ഡമോക്രാറ്റിക് ഗവേണന്‍സ് വീ ട്രസ്റ്റ് എന്ന് പറയുന്ന ഒന്ന്..! ഈ അന്തരത്തെ വീണ്ടും ഒരുപടി കൂടി ഉയര്‍ത്തുകയാണ് വാസ്തവത്തില്‍ സെപ്റ്റംബര്‍ ആറിലെ വിധി. എല്‍ജിബിറ്റിക്ലുഐപ്ലസ് വിഭാഗത്തെ മനുഷ്യരായിപ്പോലും കാണാത്ത ഒരു വലിയ വിഭാഗം ജനതയുടെ പരമോന്നത നീതിപീഠമാണ് ചരിത്രപരമായ ആ അനീതി തിരുത്തിക്കുറിക്കാന്‍ തയ്യാറാവുന്നത്.
ഇന്ത്യ എന്ന സങ്കല്പവും യാഥാര്‍ത്ഥ്യവും
ഇന്ത്യ എന്ന സങ്കല്‍പ്പവും അതിനെ പ്രതിനിധാനം ചെയ്യുന്ന ചില മൂര്‍ത്തസന്ദര്‍ഭങ്ങളും ഒരു യാഥാര്‍ഥ്യമാണ്. അത് ഈ സംഘപരിവാര്‍ കാലഘട്ടത്തില്‍പ്പോലും ഇടയ്ക്കിടെ പൊട്ടിപ്പുറപ്പെടാറുമുണ്ട്. അതൊരുപക്ഷേ സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്ന്, വേരുറച്ച് ഒരു ഭൗതികശക്തിയായി പ്രവര്‍ത്തിക്കാന്‍ കാലതാമസം എടുത്തേക്കും. ഒരുപക്ഷേ, പിന്നോട്ട് എന്ന് നിസ്സംശയം പറയാവുന്ന തിരിച്ചടികള്‍ നേരിട്ടേക്കും. ചരിത്രത്തെ സമഗ്രമായി മനസിലാക്കുന്നവര്‍ക്ക് പക്ഷേ മാറ്റം, കാലത്തിന്റെ അനിവാര്യതയാണ്.
നെഞ്ച് തകര്‍ക്കുന്ന ആ പ്രസ്താവന
പലതരം പ്രതികരണങ്ങളാണ് ആര്‍ട്ടിക്കിള്‍ 377 പിന്‍വലിക്കുന്നതോടെ പുറത്തുവരുന്നത്. പലതും നിഷേധാത്മകമാണ്. അങ്ങേയറ്റം റിഗ്രസീവാണ്. പകയില്‍, വെറുപ്പില്‍ നമ്മളെ ഭയപ്പെടുത്തുന്നതാണ്. എന്നാല്‍ പലതും കണ്ണുനനയിപ്പിക്കുന്നതുമാണ്. എല്‍ജിബിറ്റിക്യുപ്ലസ് സമൂഹത്തിന്റെ പ്രതികരണം, ഇനി ക്രിമിനലല്ല എന്ന നെഞ്ച് തകര്‍ക്കുന്ന പ്രസ്താവനയായിരുന്നു. മനുഷ്യനെന്ന പദവിയില്‍ അഹങ്കരിക്കുന്ന ആരുടെയും തലതാഴ്ത്തുന്ന പ്രതികരണങ്ങളാണ് രണ്ടും. ഒന്ന് അപമാനഭാരം കൊണ്ടും, മറ്റൊന്ന് കുറ്റബോധം കൊണ്ടും. ആഘോഷിക്കേണ്ട അവസരമാണ്.
എപ്പോഴാണ് നീതി നടപ്പാവുക
വിക്റ്റോറിയന്‍ സദാചാരത്തെ ഒരല്‍പ്പം കൂടി കുടഞ്ഞുകളയാന്‍ നമ്മള് നിര്‍ബന്ധിതരായി എന്നത് ചെറിയ നേട്ടമല്ല. ഇനിയും ഒരുപാട് വലിയ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന ഒരു ചുവടുവയ്പ് തന്നെയാണത്. ആഘോഷിക്കുക തന്നെ വേണം. ഒപ്പം, ഒന്നോര്‍ക്കണം. ജുഡീഷ്യറിക്ക് നടപ്പാക്കാനാവുന്നത് നിയമം മാത്രമാണ്. നീതി നടപ്പാവുന്നത്, ഒരു നിയമത്തിന്റെ സ്റ്റേക്ക്ഹോള്‍ഡര്‍മാര്‍ക്ക് ആ നിയമം നടപ്പായി എന്ന ബോധം ഉണ്ടാവുമ്പോഴാണ്. അവരുടെ നീതിബോധത്തെ തൃപ്തിപ്പെടുത്തിയാല്‍ മാത്രമേ നീതിയെന്ന സങ്കല്‍പ്പം പൂര്‍ണതയിലെത്തൂ. സ്വന്തം ലൈംഗിക-ലിംഗ സ്വത്വം കൊണ്ട് ഒരു മനുഷ്യനെങ്കിലും വിവേചനം അനുഭവപ്പെടുന്നുണ്ടെങ്കില്‍, അതിന് പരിഹാരം ഉണ്ടാവണം. അതിന് ഇനിയും എത്ര നാള് കാത്തിരിക്കേണ്ടിവരും എന്ന് നമ്മുടെ സമൂഹം തന്നെ വിധിക്കണം.
ആരുടെ സദാചാരം?
സമൂഹത്തിന്റെ സദാചാരത്തേയല്ല, ഭരണഘടനയുടെ സദാചാരത്തെയാണ് തങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതെന്ന് വിധിന്യായത്തിലൂടെ പരമോന്നത നീതിപീഠം വീണ്ടും ഉറപ്പിക്കുന്നു. യക്കൂബ് മേമനെ തൂക്കുകയറിന് വിട്ടുകൊടുത്തത് സമൂഹമനസാക്ഷിയെ തൃപ്തിപ്പെടുത്താനെന്ന് ഉറപ്പിച്ച കോടതിതന്നെയാണ് ഇത് പറയുന്നതെന്ന വസ്തുത മറക്കുകയല്ല. പക്ഷേ ചരിത്രം ചിലപ്പോഴൊക്കെ അതിന്റെ തേരുരുണ്ട് ചതഞ്ഞരഞ്ഞ ജനതയ്ക്ക് മുന്നില്‍ ഒരു റീത്ത് വയ്ക്കും. ആ നിമിഷം മൗനമായി നോക്കി നില്ക്കുക എന്നതാണ് ചരിത്രപരതയില്‍ വസ്തുതകളെ പഠിക്കാനും, എന്നാല്‍ ഒരു മാറ്റത്തിനായി ചുവടുവയ്ക്കാന്‍ തയ്യാറാകാനും ശ്രമിക്കുന്ന ഒരു മനുഷ്യന് ചെയ്യാവുന്നത്.
മനോഹര നിമിഷങ്ങള്‍
ഇത് അത്തരം ഒരു നിമിഷമാണ്. ചെയ്തുകൂട്ടിയ ദ്രോഹങ്ങള്‍ക്ക് പ്രായശ്ചിത്തം ചെയ്യുന്ന ഒരു നിമിഷം. അതൊരിക്കലും ഒരു പരിഹാരമല്ല. മറിച്ച് പരിഹാരം ചെയ്യാനുള്ള ഒരു സന്നദ്ധതയാണ്. ചെയ്തുപോയ തെറ്റിനെ തിരിച്ചറിവാണ്. ഇതൊരു ചരിത്രമുഹൂര്‍ത്തമാണ്. റിപ്പബ്ലികിന്റെ മോണോക്രോം വര്‍ണ്ണങ്ങള്‍ ടെക്നിക്കളര്‍ മഴവില്ല് അണിഞ്ഞ ദിവസം. ഈ നിമിഷം നമുക്കായി കാത്തുവച്ച് കാലത്തിന്, നന്ദി.