മായാനദി നിങ്ങളെ അഡ്രസ് ചെയ്യുന്നില്ല.. നിങ്ങളിത് കാണാതിരിക്കുന്നതാണ് നല്ലത്... സല്യൂട്ട് ആഷിഖ് അബു!!
നിലപാടുള്ള സിനിമാക്കാരനാണ് ആഷിഖ് അബു. നടിയെ ആക്രമിച്ച കേസ് മുതൽ ഇപ്പോൾ പാർവതിക്കെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന ആക്രമണം വരെ ഏത് കാര്യത്തിലും തനിക്ക് ശരിയെന്ന നിലപാട് പറയാനും അതിൽ ഉറച്ച് നിൽക്കാനും ആഷിഖ് അബു കാണിക്കുന്ന ധൈര്യം അപാരമാണ്. ഒരു സിനിമാക്കാരനാണ്, വിട്ടുവീഴ്ച ചെയ്തായാലും പടം ഓടിക്കണം എന്ന ചിന്തയൊന്നും ആഷിഖ് അബുവിനില്ല.
റിപ്പോർട്ടർ ചാനലിലെ ക്ലോസ് എൻകൗണ്ടറിൽ ആഷിഖ് അബു സംസാരിക്കുന്നതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുന്നത്. ഫെമിനിസ്റ്റുകളോട് ദേഷ്യമുള്ളവരോട് തന്റെ സിനിമ കാണൂ എന്ന് അപ്പീൽ ചെയ്യാൻ താനില്ല എന്നാണ് ആഷിഖ് അബു പറയുന്നത്. കഴിഞ്ഞില്ല, സദാചാരക്കാര്‍ തന്റെ സിനിമ കാണരുത് എന്നാണ് ആഗ്രഹമെന്ന് വരെ തുറന്നടിക്കാൻ വരെ ആഷിഖ് അബുവിന് പറ്റുന്നുണ്ട്.
അവരൊന്നും കാണണ്ട
ഫെമിനിസ്റ്റ്കളോട് ദേഷ്യമുള്ളവരോട് ഈ സിനിമയെ വെറുതേ വിടൂ എന്ന് ഒരിക്കലും ഞാന്‍ അപ്പീല്‍ ചെയ്യില്ല എന്നാണ് ആഷിഖ് അബു റിപ്പോര്‍ട്ടർ ചാനലിലെ അഭിമുഖത്തിൽ പറഞ്ഞത്. അവരെയൊന്നും ഈ സിനിമ അഡ്രസ്സ് ചെയ്യുന്നില്ല അവര് കാണാതിരിക്കുന്നതാണ് നല്ലത് - ധൈര്യപൂർവ്വം ആഷിഖ് അബു പറയുന്നു.
സദാചാരക്കാരും വേണ്ട
സദാചാരക്കാര്‍ ഒന്നും ഈ സിനിമ കാണരുത്. വെറുപ്പ് താരതമ്യേനെ കുറഞ്ഞ അത്യാവശ്യം കരുണയുള്ള പ്രണയമുള്ള ആള്‍ക്കാര്‍ കണ്ടാല്‍ മതി ഈ സിനിമ . എല്ലാവരുടെയും അംഗീകാരവും കയ്യടിയും പൈസയും ഒന്നും ഈ സിനിമയ്ക്ക് ആവശ്യമില്ല. സിനിമ നിർമിച്ചിരിക്കുന്നതും തങ്ങൾ തന്നെയാണ് അതുകൊണ്ട് ആരോടും ബാധ്യതയില്ല എന്നും ആഷിഖ് അബു പറയുന്നുണ്ട്.
ന്യൂനപക്ഷങ്ങളാണ്
സോഷ്യൽ മീഡിയയിൽ ആളുകളെ തെറിപറയുന്നതും വിദ്വേഷം വളർത്തുന്നതുമെല്ലാം ചുരുങ്ങിയ ശതമാനം ആളുകളാണ്. ഏതെങ്കിലും സ്ത്രീയുടെ വാളിൽ പോയി ചീത്ത വിളിക്കുന്ന ആരും എന്റെ സൗഹദവലയത്തിലില്ല. അവർ വളരെ കുറഞ്ഞ ആളുകളാണ്. അവരുടെ ഫ്രസ്ട്രേഷൻ കൊണ്ടാണ്. എന്നാൽ ജീവിതത്തിന്റെ ബ്രൈറ്റായ ഒരു വശം തങ്ങൾക്കുണ്ട്. തങ്ങൾ ഈ പോസിറ്റീവായ വശം മാത്രം കാണുന്നു. ഇതാണ് വ്യത്യാസം.
സോഷ്യൽ മീഡിയയിൽ വൈറൽ
സിനിമ എന്നത് വളരെ ശക്തമായ ഒരു മാധ്യമമാണ്. അത് സ്ക്രീനില്‍ ഒരു താരം തലകുത്തി മറിയുന്നതല്ല അതിന്‍റെ ചരിത്രം അറിയുന്നവര്‍ക്ക് അത് മനസിലാകും. സ്വന്തം സിനിമ റിലീസിന് വിട്ടിട്ട് മലയാള കൊമേര്‍ഷ്യല്‍ സിനിമാ ചരിത്രത്തില്‍ ഒരു സംവിധായന് പോലും സ്വീകരിക്കാന്‍ കഴിയാതിരുന്ന ആര്‍ജവമുള്ള നിലപാടുകളുമായി ആഷിക് അബു റിപ്പോര്‍ട്ടര്‍ ചാനലില്‍ - ഈ വീഡിയോ പങ്കുവെച്ചുകൊണ്ട് രശ്മി നായർ പറയുന്നതിങ്ങനെ.