ശശിമാര്‍ പണികൊടുക്കുന്ന സിപിഎം...! ലൈംഗികാരോപണത്തില്‍ രണ്ടാമത്തെ ശശി; അന്ന് നാണംകെട്ടു, ഇന്നോ...
തിരുവനന്തപുരം: ഒരുകാലത്ത് സിപിഎമ്മിലെ ശക്തികേന്ദ്രങ്ങളില്‍ ഒന്നായി വളര്‍ന്ന ആളാണ് പി ശശി. ഇകെ നായനാര്‍ മുഖ്യമന്ത്രി ആയിരിക്കെ അദ്ദേഹത്തിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി ആയിരുന്നു. പിന്നീട് സിപിഎമ്മിന്റെ കോട്ടയായ കണ്ണൂരിന്റെ ജില്ലാ സെക്രട്ടറിയും.
പികെ ശശിക്കെതിരായ പരാതിയില്‍ സിപിഎമ്മില്‍ ഭിന്നിപ്പ്... പരാതി ലഭിച്ചെന്നും ഇല്ലെന്നും നേതാക്കള്‍
എംഎല്‍എയുടെ ക്രൂരത മണ്ണാര്‍ക്കാട് ഓഫീസില്‍; ഉന്നത പദവിയും പണവും വാഗ്ദാനം, ഫോണിലൂടെയും
എന്നാല്‍ പി ശശി സിപിഎമ്മിനുണ്ടാക്കിയ നാണക്കേട് ചെറുതായിരുന്നില്ല. ഇപ്പോഴും അതിന്റെ ദുരാരോപണങ്ങളില്‍ നിന്ന് സിപിഎം മുക്തമായിട്ടില്ല. കണ്ണൂരിലെ ഡിവൈഎഫ്‌ഐ നേതാവിന്റെ ഭാര്യയും പാര്‍ട്ടിയുടെ തന്നെ മറ്റൊരു നേതാവിന്റെ മകളും ആയിരുന്നു പി ശശിയില്‍ നിന്ന് മോശം പെരുമാറ്റം അനുഭവിക്കേണ്ടി വന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
മുള്ളുകൊണ്ട് എടുക്കേണ്ടത് തൂമ്പ കൊടുത്ത് എടുത്തു എന്നത് പോലെ ആയിരുന്നു അന്ന് കാര്യങ്ങള്‍ നടന്നത്. പിണറായി വിജയന്‍ ആയിരുന്നു സംസ്ഥാന സെക്രട്ടറി. പിണറായിയുടെ കണ്ണൂരിലെ വിശ്വസ്തരില്‍ പ്രധാനിയായിരുന്നു പി ശശി. ലൈംഗികാരോപണം വാര്‍ത്തകളില്‍ നിറഞ്ഞപ്പോഴും തുടക്കത്തില്‍ പാര്‍ട്ടി അത് അംഗീകരിക്കാന്‍ തയ്യാറായില്ല. ശശിയെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയപ്പോള്‍ പോലും പാര്‍ട്ടി ലൈംഗികാരോപണത്തെ കുറിച്ച് പരാമര്‍ശിച്ചില്ല. ഇപ്പോഴിതാ പാലക്കാട് ജില്ലയില്‍ നിന്നുള്ള എംഎല്‍എ പികെ ശശിയും ലൈംഗികാരോപണം നേരിടുകയാണ്. എങ്ങനെ ആയിരിക്കും സിപിഎം ഇതില്‍ ഇടപെടുക?
പി ശശി
കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി ശശിയ്‌ക്കെതിരെ ലൈംഗികാരോപണം ഉയര്‍ന്ന് മാസങ്ങള്‍ക്ക് ശേഷം മാത്രം ആയിരുന്നു നടപടി എടുത്തത്. പരാതിക്കാര്‍ പരസ്യ നിലപാടുകള്‍ സ്വീകരിക്കും എന്ന ഘട്ടം വന്നപ്പോള്‍ ആയിരുന്നു പാര്‍ട്ടി നേതൃത്വം കര്‍ശന നടപടിക്ക് മുതിര്‍ന്നത്. 2011 ജൂലായില്‍ ആണ് ശശിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.
നാറി നാണംകെട്ടു
പി ശശിയ്‌ക്കെതിരെയുള്ള ആരോപണങ്ങളെ കുറിച്ച് തുടര്‍ച്ചയായി വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ ആദ്യഘട്ടത്തില്‍ ഒരിക്കല്‍ പോലും പാര്‍ട്ടി നേതൃത്വം അത് അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല. പോതുസമൂഹത്തിന് മുന്നില്‍ സിപിഎമ്മിനെ ഏറെ നാണംകെടുത്തിയ സംഭവം ആയിരുന്നു അത്.
കരുത്തരില്‍ കരുത്തന്‍
സിപിഎമ്മിന്റെ രണ്ടാം നിര നേതാക്കളില്‍ ഏറ്റവും കരുത്തനായിരുന്നു പി ശശി. കണ്ണൂര്‍ ജില്ലയുടെ അമരക്കാരന്‍ ആയതും അങ്ങനെ തന്നെ. മത്തായി ചാക്കോയുടെ മരണശേഷം നടന്ന തിരുവമ്പാടി ഉപതിരഞ്ഞെടുപ്പിന്റെ പ്രചരണ ചുമതല പോലും പാര്‍ട്ടി ഏല്‍പിച്ചത് പി ശശിയെ ആയിരുന്നു.
സെക്രട്ടേറിയറ്റിലേക്ക് കാത്തിരുന്നു
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് പ്രവേശനം കാത്തുനില്‍ക്കുകയായിരുന്നു പി ശശി. ടി ശിവദാസമേനോന്റെ ഒഴിവിലേക്ക് ശശിയെ തിരഞ്ഞെടുക്കാന്‍ ഏതാണ്ട് ധാരണയായതും ആയിരുന്നു. എന്നാല്‍ പാര്‍ട്ടിക്ക് ഒടുക്കം കടുത്ത തീരുമാനം തന്നെ എടുക്കേണ്ടി വന്നു.
ആദ്യം തരം താഴ്ത്തല്‍
ആദ്യം പി ശശിയെ പെരളശ്ശേരി കീഴറ ബ്രാഞ്ചിലേക്ക് തരം താഴ്ത്തി. കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റിന്റെ തീരുമാന പ്രകാരം ആയിരുന്നു ഇത്. പക്ഷേ, ആരോഗ്യപരമായ കാരണങ്ങളാല്‍ ആണ് ബ്രാഞ്ചിലേക്ക് മാറ്റിയത് എന്നായിരുന്നു വിശദീകരണം. ലൈംഗികാരോപണത്തെ കുറിച്ച് അപ്പോഴും പാര്‍ട്ടി മൗനം പാലിക്കുകയായിരുന്നു.
സസ്‌പെന്‍ഷന്‍ പ്രതീക്ഷിച്ചു... പക്ഷേ
പാര്‍ട്ടിയുടെ ഉന്നത നേതൃത്വവുമായി അത്രയും അടുപ്പമുണ്ടായിരുന്ന പി ശശി പ്രതീക്ഷിച്ചത് ഒരു സസ്‌പെന്‍ഷന്‍ ആയിരുന്നു. ഒരു വര്‍ഷത്തേക്ക് പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യാം എന്നായിരുന്നു സംസ്ഥാന സെക്രട്ടേറിയറ്റിലും അന്ന് എടുത്ത തീരുമാനം. എന്നാല്‍ സംസ്ഥാന കമ്മിറ്റിയിലെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് ശശിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയായിരുന്നു.
പുതിയ ശശി
അന്ന് പി ശശിയാണ് പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കിയത് എങ്കില്‍ ഇന്ന് പികെ ശശിയാണ് വിവാദ നായകന്‍. ഷൊര്‍ണൂര്‍ എംഎല്‍എ ആയ പികെ ശശിയ്‌ക്കെതിരെ ഡിവൈഎഫ്‌ഐ വനിത നേതാവാണ് പരാതി നല്‍കിയിരിക്കുന്നത്.
കൈവിട്ട കളിക്കില്ല
അന്നും സിപിഎം ഭരണത്തിലിരിക്കുമ്പോള്‍ ആയിരുന്നു പി ശശിയ്‌ക്കെതിരെ ആരോപണം ഉയര്‍ന്നത്. അന്നത്തെ പാര്‍ട്ടി സെക്രട്ടറിയാണ് ഇന്നത്തെ മുഖ്യമന്ത്രി. എന്തായാലും അന്നത്തെ പോലെ പരാതി മറച്ചുവയ്ക്കാന്‍ സിപിഎം ശ്രമിച്ചിട്ടില്ല ഇത്തവണ. പരാതി ലഭിച്ച കാര്യം സംസ്ഥാന സെക്രട്ടറി തന്നെ വെളിവാക്കിയിട്ടും ഉണ്ട്.
രാജിവയ്‌ക്കേണ്ടി വരും?
ലൈംഗികാരോപണത്തില്‍ അറസ്റ്റിലായ കോവളം എംഎല്‍എ എം വിന്‍സെന്റ് രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടത്തിയ പാര്‍ട്ടിയാണ് സിപിഎം. അതുകൊണ്ട് തന്നെ പികെ ശശിയുടെ കാര്യത്തില്‍ സിപിഎമ്മിന് മൃദു സമീപം സ്വീകരിക്കാന്‍ സാധിക്കില്ല. വിന്‍സെന്റ് രാജിവച്ചാല്‍ പോലും അത് സര്‍ക്കാരിന്റെ നിലനില്‍പിനെ ബാധിക്കില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
ശശി തിരിച്ചുവന്നു
പി ശശിയ്‌ക്കെതിരെയുള്ള കേസ് പിന്നീട് തള്ളിപ്പോയി. 2014 മാര്‍ച്ചില്‍ പി ശശിയ്‌ക്കെതിരെയുള്ള കേസ് കോടതി തന്നെ തള്ളിക്കളയുകയായിരുന്നു. അതിന് ശേഷം 2018 ജൂലായില്‍ ശശിയെ പാര്‍ട്ടിയിലേക്ക് തിരിച്ചെടുക്കുകയും ചെയ്തു. തലശ്ശേരി ടൗണ്‍ കോടതി ബ്രാഞ്ചില്‍ പ്രാഥമിക അംഗത്വം നല്‍കിയാണ് ശശിയെ തിരിച്ചെടുത്തത്.
Recommended Video
പ്രതിച്ഛായാനഷ്ടം
നിപ്പ പ്രതിരോധവും പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനവും ഒക്കെയായി സംസ്ഥാന സര്‍ക്കാര്‍ മികച്ച പ്രതിച്ഛായ സൃഷ്ടിച്ച് നില്‍ക്കുന്ന സമയം ആണിത്. അപ്പോഴാണ് പാര്‍ട്ടിയേയും സര്‍ക്കാരിനേയും പ്രതിസന്ധിയിലാക്കി ഒരു എംഎല്‍എയ്‌ക്കെതിരെ ലൈംഗികാരോപണം ഉയര്‍ന്നിരിക്കുന്നത്.