കൃഷ്ണമേനോന്റെ പഴയ ഇലക്ഷൻ ഏജന്റ്! ചൂടാതെപോയ പ്രധാനമന്ത്രി പദം, ഒടുവിൽ പ്രഥമപൗരൻ... പ്രണബിന്റെ ജീവിതം
കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ ഏറ്റവും തലയെടുപ്പുള്ള നേതാക്കളില്‍ ഒരാളായിരുന്നു പ്രണബ് കുമാര്‍ മുഖര്‍ജി. ഒരുപക്ഷേ, തൊണ്ണൂറുകളില്‍ കോണ്‍ഗ്രസ് നേരിട്ട ഏറ്റവും വലിയ വെല്ലുവിളികളെ മറികടക്കാന്‍ സഹായിച്ച നേതാവ്. അതിലുമപ്പുറത്തേക്ക് പറഞ്ഞാല്‍, കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അരനൂറ്റാണ്ടിന്റെ ചരിത്രം കൂടിയായിരുന്നു പ്രണബ് മുഖര്‍ജി.
മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അന്തരിച്ചു, മരണം ദില്ലിയിലെ സൈനിക ആശുപത്രിയിൽ!
ഇന്ദിര ഗാന്ധി കൊല്ലപ്പെട്ടപ്പോഴും സോണിയ ഗാന്ധി അധികാരത്തില്‍ നിന്ന് മാറിനില്‍ക്കാന്‍ തീരുമാനിച്ചപ്പോഴും പ്രധാനമന്ത്രിപദം ആര് പൂകും എന്ന ചോദ്യത്തിന്റെ ഉത്തരമായി പലരും കണ്ടത് പ്രണബ് മുഖര്‍ജി എന്ന പേരായിരുന്നു. തുടര്‍ച്ചയായി രണ്ടാംവട്ടവും യുപിഎ അധികാരത്തിലെത്തിയപ്പോഴും പ്രണബിന് മന്ത്രിസഭയിലെ രണ്ടാമനായി തുടരേണ്ടി വന്നു. എന്നാല്‍ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാക്കി കോണ്‍ഗ്രസ് ആ പാപത്തിന് പരിഹാരവും കണ്ടു. പ്രണബ് മുഖര്‍ജിയുടെ ജീവിതത്തിലേക്ക്...
അച്ഛന്റെ വഴിയേ
പശ്ചിമ ബംഗാളിലെ (അന്നത്തെ ബംഗാള്‍ പ്രവിശ്യ) ബിര്‍ധും ജില്ലയിലെ മിറാത്തി എന്ന ഗ്രാമത്തില്‍ 1935 ഡിസംബര്‍ 11 ന് ആയിരുന്നു പ്രണബ് കുമാര്‍ മുഖര്‍ജിയുടെ ജനനം. അച്ഛന്‍ സ്വാതന്ത്ര്യസമര സേനാനിയും എഐസിസി അംഗവും ഒക്കെയായായിരുന്ന കമദ കിങ്കര്‍ ബാനര്‍ജി. അമ്മ രാജലക്ഷ്മി ബാനര്‍ജി. പിതാവിന്റെ വഴിയേ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലേക് പ്രണബ് എത്തിപ്പെടുകയായിരുന്നു.
പത്രപ്രവര്‍ത്തനം മുതല്‍ ഗുമസ്തപ്പണിവരെ...
സൂരി വിദ്യാസാഗര്‍ കോളേജിലും കൊല്‍ക്കത്ത സര്‍വ്വകലാശാലയിലും ആയിട്ടായിരുന്നു പ്രണബ് മുഖര്‍ജിയുടെ വിദ്യാഭ്യാസം. പൊളിറ്റിക്കല്‍ സയന്‍സിലും ചരിത്രത്തിലും ബിരുദാനന്തര ബിരുദവും നിയമത്തില്‍ ബിരുദവും നേടി.
പോസ്റ്റല്‍ ആന്റ് ടെലഗ്രാഫ് വകുപ്പില്‍ യുഡി ക്ലര്‍ക്കായി ജോലി ചെയ്തിട്ടുണ്ട് പ്രണബ്. അതിന് ശേഷം കൊല്‍ക്കത്തയിലെ വിദ്യാനഗര്‍ കോളേജില്‍ അധ്യാപകനായി. അല്‍പകാലം ദേശക് ദക് എന്ന മാധ്യമത്തില്‍ പത്രപ്രവര്‍ത്തകനും ആയി ജോലി ചെയ്തു.
ഒരു തിരഞ്ഞെടുപ്പ് ഏജന്റ്
1969 ല്‍ മിഡ്‌നാപുര്‍ ഉപതിരഞ്ഞെടുപ്പില്‍ വികെ കൃഷ്ണമേനോന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ആയിരുന്നു. അന്ന് കൃഷ്ണമേനോന്റെ തിരഞ്ഞെടുപ്പ് ഏജന്റ് ആയിരുന്നു പ്രണബ്. ആ തിരഞ്ഞെടുപ്പില്‍ കൃഷ്ണമേനോന്‍ ഒരുലക്ഷത്തില്‍ പരം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. പ്രണക് കുമാര്‍ മുഖര്‍ജി എന്ന 34 വയസ്സുകാരന്റെ ജീവിതം മാറ്റിമറിച്ചത് ആ തിരഞ്ഞെടുപ്പ് തന്നെ ആയിരുന്നു.
ഇന്ദിരയുടെ ഗുഡ്‌ലിസ്റ്റില്‍
ആ തിരഞ്ഞെടുപ്പോടെയാണ് പ്രണബ് അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ ഗുഡ്‌ലിസ്റ്റില്‍ എത്തുന്നത്. പാര്‍ട്ടിയില്‍ ചേര്‍ക്കുക മാത്രമല്ല ഇന്ദിര ചെയ്തത്, 1969 ല്‍ രാജ്യസഭ അംഗമാക്കുക കൂടി ചെയ്തു. പിന്നീച് 1975 ലും 1981 ലും 1993 ലും പിന്നെ 1999 ലും പ്രണബ് രാജ്യസഭയില്‍ എത്തി.
ഇന്ദിരയുടെ വിശ്വസ്തന്‍... എന്തിനും ഏതിനും
കോണ്‍ഗ്രസ് എന്നാല്‍ ഇന്ദിര എന്നൊരു ഘട്ടമായിരുന്നു അത്. പ്രണബ് ആണെങ്കില്‍ ഇന്ദിരയുടെ ഏറ്റവും വിശ്വസ്തരുടെ സംഘത്തിലും. അതുകൊണ്ട് തന്നെ സ്ഥാനമാനങ്ങള്‍ക്ക് ഒരു കുറവും ഉണ്ടായില്ല. 1973 ല്‍ അദ്ദേഹം കേന്ദ്ര മന്ത്രിസഭയില്‍ അംഗമായി. അടിയന്തരാവസ്ഥക്കാലത്തും അങ്ങനെ തന്നെ. 1977 ല്‍ ജനതാ സര്‍ക്കാര്‍ നിയോഗിച്ച ഷാ കമ്മീഷന്‍ കുറ്റക്കാരായി കണ്ടെത്തിയവരില്‍ പ്രണബ് മുഖര്‍ജിയും ഉണ്ടായിരുന്നു എന്നത് മറ്റൊരു സത്യം.
മന്‍മോഹന്‍ സിങ്ങിനെ നിയമിച്ച പ്രണബ്
ഇന്ദിര ഗാന്ധിയ്‌ക്കൊപ്പം കേന്ദ്ര മന്ത്രിസഭയില്‍ വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട് പ്രണബ് മുഖര്‍ജി. കേന്ദ്ര വ്യവസായ സഹമന്ത്രിയായിട്ടായിരുന്നു തുടക്കം. വാണിജ്യ മന്ത്രിയായും ധനമന്ത്രിയായും ഇന്ദിരയ്‌ക്കൊപ്പം പ്രണബ് ഉണ്ടായിരുന്നു. മന്‍മോഹന്‍ സിങ്ങിനെ റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ആയി നിയമിച്ചത് പ്രണബ് മുഖര്‍ജിയായിരുന്നു.
ഇന്ദിരയുടെ മരണം, പിന്‍ഗാമി
പ്രണബ് മുഖര്‍ജി പാര്‍ട്ടിയില്‍ ഏറ്റവും ശക്തനായി നിലകൊള്ളവേ ആണ് ഇന്ദിര ഗാന്ധിയുടെ കൊലപാതകം നടക്കുന്നത്. ഒരു ഘട്ടത്തില്‍ അടുത്ത പ്രധാനമന്ത്രിയായി പ്രണബ് എത്തിയേക്കും എന്ന് വരെ അധികാര ഇടനാഴികളില്‍ ചര്‍ച്ചകള്‍ കൊഴുത്തിരുന്നു. എന്നാല്‍, ഇത്തരം ഊഹാപോഹങ്ങളെ എല്ലാം അപ്രസക്തമാക്കി രാജീവ് ഗാന്ധി കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക് എത്തുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.
പാര്‍ട്ടിയില്‍ ഒതുക്കി, ഒടുക്കം സ്വന്തം പാര്‍ട്ടി
ഇന്ദിരയുടെ മരണത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തി. എന്നാല്‍ രാജീവ് ഗാന്ധി മന്ത്രിസഭയില്‍ പ്രണബ് മുഖര്‍ജിയ്ക്ക് ഇടമുണ്ടായില്ല. പാര്‍ട്ടിയിലും പ്രണബ് തഴയപ്പെട്ടു. പശ്ചിമബംഗാള്‍ ഘടകത്തിന്റെ ചുമതല നല്‍പി പിസിസി പ്രസിഡന്റ് ആയി നിയമിച്ചു.
ഈ അവഗണന സഹിക്കാന്‍ പ്രണബ് തയ്യാറായിരുന്നില്ല. അങ്ങനെയാണ് അദ്ദേഹം രാഷ്ട്രീയ സമാജ് വാദി കോണ്‍ഗ്രസ് എന്ന പാര്‍ട്ടി രൂപീകരിക്കുന്നത്.
രാജീവിനോട് സന്ധിചെയ്തു
ഏറെനാള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ പ്രണബിന് സാധിച്ചില്ല. 1989 ല്‍ രാജീവ് ഗാന്ധിയുമായി അദ്ദേഹം ഒത്തുതീര്‍പ്പിലെത്തി, കോണ്‍ഗ്രസിലേക്ക് തിരികെ വന്നു.
1991 ല്‍ രാജീവ് ഗാന്ധി കൊല്ലപ്പെട്ടതോടെയാണ് പ്രണബിന്റെ തിരിച്ചുവരവ് കൂടുതല്‍ ശക്തമാകുന്നത്. നരസിംഹറാവു സര്‍ക്കാര്‍ അദ്ദേഹത്തെ ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷനായി നിയോഗിച്ചു. പിന്നീട് റാവു മന്ത്രിസഭയില്‍ അദ്ദേഹം വിദേശകാര്യമന്ത്രിയായും സ്ഥാനമേറ്റെടുത്തു.
സോണിയ ഗാന്ധിയെ കൊണ്ടുവന്നു
രാജീവ് ഗാന്ധിയുടെ മരണശേഷം കൊണ്‍ഗ്രസ് കടുത്ത നേതൃദാരിദ്ര്യം നേരിടുന്നകാലത്ത് രക്ഷകനായത് പ്രണബ് മുഖര്‍ജിയായിരുന്നു. രാജീവ് ഗാന്ധിയുടെ വിധവ സോണിയ ഗാന്ധിയെ പാര്‍ട്ടി നേതൃത്വത്തിലേക്ക് എത്തിച്ചത് പ്രണബിന്റെ വൈഭവം ആണെന്നാണ് പറയപ്പെടുന്നത്. സോണിയ പാര്‍ട്ടി അധ്യക്ഷയായപ്പോള്‍ പ്രണബ് എഐസിസി ജനറല്‍ സെക്രട്ടറിയും ആയി.
എന്നിട്ടും വിശ്വസ്തന്‍....!!!
ഇന്ദിര ഗാന്ധിയ്‌ക്കൊപ്പമുണ്ടായിരുന്നവരെ എല്ലാം സോണിയ ഗാന്ധി വെട്ടിനിരത്തുന്ന കാഴ്ചയാണ് പിന്നീട് കോണ്‍ഗ്രസില്‍ കണ്ടത്. കെ കരുണാകരന്‍ എല്ലാം അതിന്റെ ഇരയായിരുന്നു. എന്നാല്‍ ഇന്ദിരയുടെ ഏറ്റവും വിശ്വസ്തരില്‍ ഒരാളായിരുന്ന പ്രണബ് മുഖര്‍ജി സോണിയ ഗാന്ധിയുടേയും വിശ്വസ്തനായി തുടര്‍ന്നു.
പ്രതീക്ഷിച്ച പ്രധാനമന്ത്രിക്കസേര
2004 ല്‍ യുപിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ വീണ്ടും പ്രണബ് മുഖര്‍ജിയുടെ പേര് പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നുകേട്ടു. സോണിയ ഗാന്ധി പ്രധാനമന്ത്രിയാകില്ലെന്ന് ഉറപ്പിച്ച് പറഞ്ഞതോടെ ആയിരുന്നു ഇത്.
എന്നാല്‍ അത്തവണയും പ്രധാനമന്ത്രിപദം പ്രണബില്‍ നിന്ന് തെന്നിമാറപ്പെട്ടു. അപ്രതീക്ഷിതമായി മന്‍മോഹന്‍സിങ് ആ പദവിയില്‍ എത്തി. മന്‍മോഹന്‍ സിങ്ങിനെ പണ്ട് റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ആയി നിയമിച്ച പ്രണബ് മുഖര്‍ജിയ്ക്ക് രണ്ട് തവണ മന്‍മോഹന്‍ സിങ് മന്ത്രിസഭയിലെ രണ്ടാമനായി ഇരിക്കേണ്ടിയും വന്നു.
നിരാശ?
ഈ സംഭവത്തില്‍ പ്രണബ് മുഖര്‍ജി കടുത്ത നിരാശനാണെന്ന രീതിയില്‍ പല കോണുകളില്‍ നിന്നും വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ 7 റേസ് കോഴ്‌സ് റോഡ് ഒരിക്കലും തന്റെ സ്വപ്‌നമല്ലെന്നായിരുന്നു സീ ന്യൂസിന് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കിയത്.
മന്‍മോഹന്‍ സിങ് മന്ത്രിസഭയില്‍ പ്രതിരോധ മന്ത്രിയായും, വിദേശകാര്യ മന്ത്രിയായും ധനമന്ത്രിയായും ഒക്കെ അദ്ദേഹം പ്രവര്‍ത്തിച്ചു.
രാഷ്ട്രപതി
2012 ലെ രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നോട്ടുവച്ചത് അപ്പോള്‍ കേന്ദ്ര മന്ത്രിയായിരുന്ന പ്രണബ് മുഖര്‍ജിയെ ആയിരുന്നു. ആ തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ തന്നെ പ്രണബ് കുമാര്‍ മുഖര്‍ജി വിജയിച്ചു. പിഎ സാങ്മ ആയിരുന്നു എന്‍ഡിഎ സ്ഥാനാര്‍ത്ഥി. അങ്ങനെ ഇന്ത്യയുടെ പതുമൂന്നാമത് രാഷ്ട്രപതിയായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.
ബിജെപി
രാഷ്ട്രപതിയായതോടെ സജീവരാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ചിരുന്നു പ്രണബ് മുഖര്‍ജി. എന്നാല്‍ അദ്ദേഹം പിന്നീട് ബിജെപിയുമായി അടുക്കുന്നു എന്ന മട്ടില്‍ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. പ്രണബ് നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിച്ചത് ഇത്തരമൊരു ആക്ഷേപത്തിന് ആക്കം കൂട്ടുകയും ചെയ്തു.
2019 ല്‍ കേന്ദ്ര സര്‍ക്കാര്‍ അദ്ദേഹത്തിന് പരമോന്നത പുരസ്‌കാരമായ ഭാരതരത്‌ന സമ്മാനിച്ചിരുന്നു. ഇത് പോലും ചില വിവാദ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു.