ഇവിടെ ഒന്നും 'ഫൈൻ' അല്ല പ്രധാനമന്ത്രീ... എട്ട് ഭാഷകളിൽ പറഞ്ഞതുകൊണ്ട് സത്യം മറച്ചുവയ്ക്കാൻ ആകുമോ?
2014 ല്‍ ആദ്യമായി പ്രധാനമന്ത്രി പദത്തിലെത്തിയപ്പോള്‍ നരേന്ദ്ര മോദി അമേരിക്ക സന്ദര്‍ശിച്ചിരുന്നു. അതൊരു ചരിത്ര സംഭവം ആയിരുന്നു. ഗുജറാത്ത് കലാപത്തിന്റെ പേരില്‍ മോദിയ്ക്ക് വിസ നിഷേധിച്ചിരുന്ന അമേരിക്ക, ഇന്ത്യന്‍ പ്രധാനമന്ത്രിയായ മോദിയ്ക്ക് പരവതാനി വിരിക്കുകയായിരുന്നു അന്ന്. ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്‌ക്വയര്‍ ഗ്രൗണ്ടില്‍ നടന്ന അന്നത്തെ പരിപാടി ഒരര്‍ത്ഥത്തില്‍ നരേന്ദ്ര മോദിയുടെ വിജയാഘോഷം തന്നെ ആയിരുന്നു.
ഹൗഡി മോദിയില്‍ മോദി പ്ലിങ്!! ഹൂസ്റ്റണ്‍ പ്രസംഗ വേദിയില്‍ നിറഞ്ഞത് നെഹ്റുവും ഗാന്ധിയും
അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം, വീണ്ടും വന്‍ ഭൂരിപക്ഷത്തില്‍ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം മോദി വീണ്ടും അമേരിക്കയില്‍ എത്തി. മാഡിസണ്‍ സ്വയറില്‍ അന്ന് ഇരുപതിനായിരത്തില്‍ പരം ആളുകളായിരുന്നു ഉണ്ടായിരുന്നത് എങ്കില്‍, ഇത്തവണ ഹൂസ്റ്റണിലെ 'ഹൗഡി മോദി' പരിപാടിയില്‍ പങ്കെടുത്തത് അമ്പതിനായിരത്തില്‍ പരം ആളുകള്‍ ആയിരുന്നു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും കൂടെയെത്തി ചരിത്രം സൃഷ്ടിച്ചു.
Recommended Video
ഹൗ ഡു യുഡു മോദി എന്നതിന്റെ ചുരുക്കമായിരുന്നു ഹൗഡി മോദി എന്നത്. പരിപാടിയുടെ തുടക്കത്തില്‍ തന്നെ നരേന്ദ്ര മോദി ഇതിന് ഒരു മറുപടിയും നല്‍കിയിരുന്നു. ഇന്ത്യയില്‍ എല്ലാം നന്നായി പോകുന്നു എന്നതായിരുന്നു അത്. ഈ മറുപടി ഒരു പച്ചക്കള്ളം അല്ലേ? രാഹുല്‍ ഗാന്ധിയുടെ ചോദ്യം കൂടി ഇതോടൊപ്പം ചേര്‍ത്ത് വായിക്കപ്പെടണം.
അത്ര പന്തിയായി തോന്നുന്നില്ല
ഇന്ത്യയില്‍ എല്ലാം നന്നായി പോകുന്നു എന്ന മോദിയുടെ പരാമര്‍ശത്തോട് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ ആയ രാഹുല്‍ ഗാന്ധിയും പ്രതികരിച്ചിരുന്നു. ഹൗഡി എക്കോണമി ഡൂയിങ് മിസ്റ്റര്‍ മോദി എന്നതായിരുന്നു രാഹുല്‍ ഗാന്ധിയുടെ ചോദ്യം. സാമ്പത്തിക രംഗം അത്ര പന്തിയായി തോന്നുന്നില്ലെന്നും രാഹുല്‍ ഗാന്ധി പരിഹാസപൂര്‍വ്വം കൂട്ടിച്ചേര്‍ത്തിരുന്നു. രാഷ്ട്രീയ വിമര്‍ശനത്തിനപ്പുറം ഇതില്‍ ഒരു യാഥാര്‍ത്ഥ്യം കൂടിയുണ്ട് എന്നതാണ് വാസ്തവം.
വളര്‍ച്ച ഇടിഞ്ഞു
ഇന്ത്യയില്‍ കാര്യത്തില്‍ തീരെ സുഖകരമല്ല. ജിഡിപി വളര്‍ച്ചാനിരക്ക് കഴിഞ്ഞ ആറ് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇപ്പോഴുള്ളത്- വെറും അഞ്ച് ശതമാനം! മന്‍മോഹന്‍ സിങിന്റെ ഭരണകാലത്ത് ജിഡിപി വളര്‍ച്ച രണ്ട് തവണ അഞ്ച് ശതമാനത്തിന് താഴെ പോയിരുന്നു. ഇതിന് ശേഷം ആയിരുന്നു നരേന്ദ്ര മോദി അധികാരത്തില്‍ എത്തുന്നത്. വളര്‍ച്ചാനിരക്കില്‍ ഇനിയും കുറവുണ്ടാകാനുള്ള സാധ്യതകളാണ് മുന്നിലുള്ളത്.
തൊഴിലും ഇല്ല
യുവാക്കള്‍ക്ക് വലിയ പ്രതീക്ഷകള്‍ നല്‍കിയായിരുന്നു നരേന്ദ്ര മോദി 2014 ല്‍ അധികാരത്തില്‍ എത്തിയത്. 2019 ല്‍ അദ്ദേഹം വീണ്ടും വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തിരിച്ചെത്തി. എന്നാല്‍ രാജ്യത്തെ തൊഴിലില്ലായ്മ അതിന്റെ ഏറ്റവും രൂക്ഷമായ അവസ്ഥയില്‍ ആണ്. കഴിഞ്ഞ 45 വര്‍ഷത്തിനിടയില്‍ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കാണ് മോദിയുടെ കാലത്തുള്ളത്. ജോലി ലഭിക്കേണ്ടവരില്‍ നഗരമേഖലയില്‍ 7.8 ശതമാനം ആണ് തൊഴിലില്ലായ്മ, ഗ്രാമീണ മേഖയില്‍ 5.3 ശതമാനവും.
സ്വകാര്യനിക്ഷേപവും തഥൈവ
രാജ്യം സുഖമായി പോകുന്നു എന്ന് പറയുമ്പോള്‍ ആലോചിക്കേണ്ട മറ്റൊന്നുണ്ട്. കഴിഞ്ഞ 15 വര്‍ഷത്തിനിടെ സ്വകാര്യ നിക്ഷേപങ്ങളില്‍ ഏറ്റവും ഇടിവ് സംഭവിച്ചിട്ടുള്ളതും ഇപ്പോഴാണ്. ചെറിയ ഇടിവല്ല അത്. മുന്‍ പാദത്തെ അപേക്ഷിച്ച് 81 ശതമാനവും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 87 ശതമാനവും ആണ് സ്വകാര്യ നിക്ഷേപങ്ങളില്‍ ഇടിവ് വന്നിട്ടുള്ളത് എന്നാണ് സെന്റര്‍ ഫോര്‍ മോണിട്ടറിങ് ഇന്ത്യന്‍ എക്കോണമി കണ്ടെത്തിയിരിക്കുന്നത്.
വരുമാനം കുറഞ്ഞു, പണപ്പെരുപ്പം കൂടി
ജനങ്ങളുടെ വരുമാനം കുത്തനെ കുറഞ്ഞാല്‍ എങ്ങനെ സുഖമായി ജീവിക്കും? സ്വകാര്യ ഉപഭോഗ ചെലവ് 2019 ജൂണ്‍ പാദത്തില്‍ 3.1 ശതമാനം ആയാണ് കുറഞ്ഞിരിക്കുന്നത്. ഗ്രാമീണ മേഖലയില്‍ ഏറെ ആശങ്കയുണ്ടാക്കുന്ന ഒന്നാണിത്. ഉപഭോഗം കുറയുന്നു എന്ന് പറഞ്ഞാല്‍ അതിനര്‍ത്ഥം വരുമാനം കുറയുന്നു എന്നത് തന്നെയാണ്. ാേട്ട് നിരോധനവും ജിഎസ്ടി നടപ്പിലാക്കലും ആണ് വലിയ തോതില്‍ വരുമാന നഷ്ടത്തിനും തൊഴില്‍ നഷ്ടത്തിനും വഴിവച്ചിട്ടുള്ളത് എന്നാണ് പല വിദഗ്ധരും നിരീക്ഷിക്കുന്നത്. ഇത് രണ്ട് നരേന്ദ്ര മോദി സര്‍ക്കാരിന്റെ സ്വന്തം പനദ്ധതികള്‍ ആയിരുന്നു.
അടിസ്ഥാന വികസനങ്ങള്‍ ഇഴയുന്നു
രാജ്യത്തിന്റെ നിലവിലെ സാമ്പത്തികാവസ്ഥയുടെ പ്രതിഫലനം ആണ് അടിസ്ഥാന വികസന മേഖലയിലും കാണു്‌നത്. പല പദ്ധതികളും ഇഴഞ്ഞുകൊണ്ടിരിക്കുകയാണ്. അതേ സമയം ഇവയുടെ ചെലവുകള്‍ പതിന്‍മടങ്ങ് വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയും ആണ്. മിനിസ്ട്രി ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് ആന്റെ പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ പുറത്ത് വിട്ട പ്രകാരം ഇവരുടെ നിരീക്ഷണത്തിലുള്ള 1,623 പദ്ധതികളില്‍ പലതും വലിയ പ്രതിസന്ധി നേരിടുകയാണ്. 361 പദ്ധതികളുടെ പ്രതീക്ഷിത ചെലവ് 496 മടങ്ങ് വര്‍ദ്ധിച്ചിട്ടുണ്ട്. ഇത് അത്ര ചെറിയ പ്രതിസന്ധിയല്ല.
എത്ര ഭാഷകളില്‍ പറഞ്ഞാലും
ഇന്ത്യയില്‍ എല്ലാം സുഖമായി പോകുന്നു എന്ന് എട്ട് ഭാഷകളില്‍ ആയിരുന്നു ഹൂസ്റ്റണില്‍ നരേന്ദ്ര മോദി പറഞ്ഞത്. എത്ര ഭാഷകളില്‍ പറയുന്നു എന്നതല്ലല്ലോ കാര്യം... പറയുന്നതില്‍ എത്ര സത്യമുണ്ട് എന്നതല്ലേ! അച്ഛേ ദിന്‍ വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ സര്‍ക്കാരിന് ഇപ്പോള്‍ അതേക്കുറിച്ച് എന്ത് പറയാനുണ്ട് എന്നതും ജനങ്ങളുടെ ചോദ്യമാണ്.