'അമ്മ'യിൽ രാഷ്ട്രീയ പിളർപ്പ്; ബിനീഷിനെ വെട്ടാൻ കോൺഗ്രസിന്റെ സിദ്ദിഖ്, തടയാൻ സിപിഎമ്മിന്റെ മുകേഷ്...
കൊച്ചി: താരസംഘടനയായ എഎംഎംഎ കുറച്ച് കാലമായി വിവാദങ്ങളുടേ കേന്ദ്രമാണ്. സംഘടനയുടെ എക്സിക്യൂട്ടീവ് യോഗം ഇത്തവണ കൊച്ചിയില്‍ നടന്നപ്പോള്‍ അതും വിവാദത്തിലാണ് അവസാനിച്ചത്.
ബിനീഷിനെ പുറത്താക്കണമെന്ന് 'അമ്മ' യോഗത്തിൽ നടിമാർ ഉൾപ്പെടെയുള്ളവർ; ഉടക്കിട്ട് മുകേഷും ഗണേഷ് കുമാറും
സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരി നടനും താരസംഘടനയിലെ അംഗവും ആണ്. മയക്കുമരുന്ന് കേസില്‍ നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ അറസ്റ്റ് ചെയ്ത ബിനീഷ് ആണ് ഇപ്പോള്‍ താരസംഘടനയിലെ കക്ഷിരാഷ്ട്രീയ വേര്‍തിരിവിന് വഴിവച്ചിരിക്കുന്നത്.
പെട്ടത് മോഹന്‍ലാല്‍
ദിലീപിന്റെ കാര്യത്തില്‍ ഒറ്റക്കെട്ടായിരുന്നവര്‍, രാഷ്ട്രീയം വന്നപ്പോള്‍ പരസ്പരം കൊമ്പുകോര്‍ക്കുകയാണ്. ഇതിന്റെ നടുവില്‍ പെട്ടത് സംഘടനയുടെ അധ്യക്ഷനായ മോഹന്‍ലാല്‍ ആണ്. തള്ളാനും കൊള്ളാനും വയ്യാത്ത സ്ഥിതിയിലാണ് അദ്ദേഹം. വിശദാംശങ്ങള്‍ നോക്കാം...
പുറത്താക്കിയേ പറ്റൂ
ദിലീപിനെ താരസംഘടനയില്‍ നിന്ന് ഉടന്‍ പുറത്താക്കണം എന്ന ആവശ്യം ഉന്നയിച്ചത് നടന് സിദ്ദിഖ് ആണ്. സിദ്ദിഖിനെ പിന്തുണച്ച് ബാബുരാജും രംഗത്തെത്തിയിട്ടുണ്ട്. എക്സിക്യൂട്ടീവിലെ ഭൂരിപക്ഷം പേരും ഈ നിലപാട് തന്നെയാണ് എടുത്തിട്ടുള്ളത് എന്നാണ് വിവരം.
സിദ്ദിഖിന്റെ രാഷ്ട്രീയം
താന്‍ കോണ്‍ഗ്രസ്സുകാരനാണെന്ന് വ്യക്തമാക്കിയിട്ടുള്ള ആളാണ് സിദ്ധിഖ്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായേക്കുമെന്ന് വാര്‍ത്തകളും ഉണ്ടായിരുന്നു. ബിനീഷിനെതിരെ പുറത്താക്കണം എന്ന ആവശ്യവുമായി സിദ്ദിഖ് മുന്നോട്ട് വരുമ്പോള്‍, അതിന് പിന്നില്‍ കക്ഷി രാഷ്ട്രീയം തന്നെയാണ് എന്നാണ് വിലയിരുത്തല്‍.
ഇരട്ടനീതി പാടില്ലെന്ന്
ദിലീപിനും ബിനീഷിനും ഇരട്ട നീതി പാടില്ല എന്ന വാദമാണ് സിദ്ദിഖിന്റേത്. ദിലീപിന്റെ അറസ്റ്റിന് പിന്നില്‍ ഇടത് സര്‍ക്കാരും സിപിഎമ്മും ആണെന്ന രീതിയിലും ഒരു പ്രചാരണം ഉണ്ടായിരുന്നു. അതുകൊണ്ട്, സിപിഎം നേതാവിന്റെ മകന് ആനുകൂല്യം ഒന്നും നല്‍കേണ്ടതില്ലെന്നാണ് സിദ്ധിഖിന്റെ പക്ഷം.
ഇടതിന് വേണ്ടി രണ്ട് പേര്
രണ്ട് ഇടത് ജനപ്രതിനിധികളാണ് ഇപ്പോള്‍ താരസംഘടനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഉള്ളത്. മുകേഷും, ഗണേഷ് കുമാറും. ഇവര്‍ രണ്ട് പേരും ആണ് ബിനീഷിനെ പിന്തുണച്ച് രംഗത്തുള്ളത് എന്നാണ് പുറത്ത് വരുന്ന വിവരം. അതോടെ ബിനീഷ്, താരസംഘടനയ്ക്കുള്ളില്‍ ഒരു രാഷ്ട്രീയ പ്രശ്നമായി മാറിയിരിക്കുകയാണ്.
ഒറ്റക്കെട്ടായിരുന്നവര്‍
രാഷ്ട്രീയമായി പല ധ്രുവങ്ങളില്‍ ആണെങ്കിലും, ഇപ്പോള്‍ കലഹിക്കുന്നവര്‍ എല്ലാം ദിലീപിന്റെ കാര്യത്തില്‍ ഒറ്റക്കെട്ടായിരുന്നു എന്നത് വേറെ കാര്യം. നടി ആക്രമിക്കപ്പെട്ട കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി, ഗണേഷ് കുമാറിന്റെ സഹായിയാണ് എന്ന് കൂടി ഓര്‍ക്കണം.
ജഗദീഷും
ബിനീഷിന്റെ കാര്യത്തില്‍ സംഘടന ചര്‍ച്ച ചെയ്യണം എന്ന ആവശ്യം ഉന്നയിച്ചിട്ടുള്ള മറ്റൊരാള്‍ ജഗദീഷ് ആയിരുന്നു. അദ്ദേഹവും കോണ്‍ഗ്രസ് പക്ഷത്താണ്. കഴിഞ്ഞ നിയമസഭ തിരഞ്ഞടുപ്പില്‍ പത്തനാപുരത്ത് കെബി ഗണേഷ് കുമാറിനെതിരെ മത്സരിക്കുകയും ചെയ്തിരുന്നു ജഗദീഷ്.
കുടുങ്ങിയത് മോഹന്‍ലാല്‍
സാധാരണയില്‍ നിന്ന് വിഭിന്നമായി, ബിനീഷ് വിഷയം താരസംഘടനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഒരു വാക്കേറ്റമായി മാറുകയായിരുന്നു. ആരുടെ കൂടേയും നില്‍ക്കാനാകാത്ത സ്ഥിതിയില്‍ ആയിരുന്നു അധ്യക്ഷന്‍ മോഹന്‍ലാല്‍. അതുകൊണ്ട് തന്നെയാണ് അദ്ദേഹം മൗനം പാലിച്ചത് എന്നാണ് സൂചന.
ദിലീപിനെ പോലെ അല്ല
ദിലീപിനെ പുറത്താക്കിയ സാഹചര്യമല്ല ബിനീഷിന്റെ കാര്യത്തില്‍ ഉള്ളത് എന്നാണ് മുകേഷിന്റെ വാദം. ദിലീപിനെതിരെ പരാതി ഉയര്‍ത്തിയത് സംഘടനയില്‍ അംഗമായിരുന്ന പെണ്‍കുട്ടി ആയിരുന്നു. എന്നാല്‍ ബിനീഷിന്റെ കേസ് അങ്ങനെ അല്ലല്ലോ എന്നാണ് വാദം.
രാഷ്ട്രീയമില്ലാത്ത സംഘടന
കക്ഷി രാഷ്ട്രീയമില്ലാത്ത സംഘടന എന്നാണ് താര സംഘടനയായ എഎംഎംഎ അറിയപ്പെടുന്നത്. അഭിനേതാക്കളുടെ ക്ഷേമം മാത്രം ലക്ഷ്യം വച്ചിട്ടുള്ള സംഘടനയില്‍ ഒരുപക്ഷേ ആദ്യമായിട്ടായിരിക്കും ഇത്തരം ഒരു വിവാദം ഉയര്‍ന്നുവരുന്നത്.