യാചകർക്കായി പുനരധിവാസ കേന്ദ്രം; ഭിക്ഷാടനമില്ലാത്ത നഗരമായി മാറാനൊരുങ്ങി ഹൈദരാബാദ്
ഹൈദരാബാദ്: യാചക നിരോധിത മേഖല എന്ന ബോർഡുകൾ നഗരങ്ങളിൽ പലയിടത്തായി നമ്മൾ കാണാറുള്ളതാണ്. യാചകരെ നിരോധിക്കുന്നതിന് പകരം അവരെ പുനരധിവസിപ്പിക്കാനുള്ള നടപടികളാണ് ചെയ്യേണ്ടതെന്ന തിരിച്ചറിവിലാണ് ഹൈദരാബാദ് നഗരം.
നഗരത്തിലെത്തുന്നവരുടെ മുമ്പിൽ കൈനീട്ടി നിൽക്കുന്ന യാചകരെ ഹൈദരാബാദിൽ ഇപ്പോൾ അധികം കാണാറില്ല. പകരം എല്ലാവരും സ്വയംപര്യാപ്തരാകാനുള്ള ശ്രമത്തിലാണ്. കാര്യങ്ങൾ ശരിയായ രീതിയിൽ മുന്നോട്ട് പോയാൽ യാചക നിരോധിത നഗരത്തിന് പകരം ഹൈദരാബാദ് യാചകരില്ലാത്ത നഗരമാകും.
ഭിക്ഷാടന നിരോധനം
ഇന്ത്യയിൽ പൊതുവായ ഭിക്ഷാടന നിരോധന നിയമം ഇല്ലെങ്കിലും 22 സംസ്ഥാനങ്ങളിൽ നിയമം നിലവിലുണ്ട്. പട്ടിണിയും തൊഴിലില്ലായ്മയും രൂക്ഷമാകുന്നതോടെ ഉപജീവനത്തിനായി ഭിക്ഷാടനം നടത്തുന്നവരുടെ എണ്ണം വർദ്ധിക്കുകയാണ്. അതുകൊണ്ട് തന്നെ നിരോധനവും പുനരധിവാസവും സംസ്ഥാനങ്ങളിൽ ഫലപ്രദമായ രീതിയിൽ നടപ്പിലാക്കാൻ സാധിച്ചിട്ടില്ല. എന്നാൽ ഇക്കാര്യത്തിൽ ഹൈദരാബാദ് വിജയം കണ്ടു തുടങ്ങിയിരിക്കുകയാണ്.
തുടക്കം 2017ൽ
2017 ഒക്ടോബറിലാണ് യാചകരെ പുനരധിവസിപ്പിക്കുന്നതിനായുള്ള പദ്ധതി ആരംഭിക്കുന്നത്. ജയിൽ വകുപ്പാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്. ഇതുവരെ ഒൻപതിനായിരം യാചകരെയാണ് ഇത്തരത്തിൽ `ജയിലുകളിലേക്ക്' മാറ്റി താമസിപ്പിച്ചിരിക്കുന്നത്. ഇതിൽ 300 പേരെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. അവർക്ക് സൗജന്യം വിദ്യാഭ്യാസവും തൊഴിൽ പരിശീലനവും നൽകുന്നു. സ്വന്തമായി തൊഴിൽ ചെയ്യാൻ താൽപര്യമുള്ള കൂടുതൽ പേർക്ക് പരിശീലനം നൽകാൻ ആലോചിക്കുന്നതായി തെലുങ്കാന ജയിൽ വകുപ്പ് മേധാവി നരസിംഹ പറഞ്ഞു. നിലവിൽ രണ്ട് കേന്ദ്രങ്ങളാണ് നഗരത്തിലുള്ളത്. പുരുഷന്മാരെ ചഞ്ചൽ ജയിലിലേക്കും സ്ത്രീ യാചകരെ ചാർലപള്ളി ജയിലിലേക്കുമാണ് മാറ്റി താമസിപ്പിക്കുന്നത്. സംസ്ഥാനത്തൊട്ടാകെ പദ്ധതി വ്യാപിപ്പിക്കാനാണ് ശ്രമമെന്ന് നരസിംഹ പറഞ്ഞു.
വീട്ടിൽ പോകണം
തെരുവിൽ അലഞ്ഞു തിരിഞ്ഞു നടന്നവരെ ചിട്ടയായ ജീവിത ശൈലിയിലേക്ക് കൊണ്ടുവരുന്നത് ശ്രമകരമായ കാര്യമാണെന്ന് അധികൃതർ പറഞ്ഞു. പലരും തിരികെ പോകണമെന്ന് ആവശ്യപ്പെടാറുണ്ട്. അവർക്ക് കൗൺസിലിംഗ് നൽകും. ഏറ്റെടുക്കാൻ ആരെങ്കിലും ഉള്ളവരെ മാത്രമെ തിരികെ അയക്കാറൊള്ളു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മകൾ ഇവാൻകയുടെ ഹൈദരാബാദ് സന്ദർശനത്തോടനുബന്ധിച്ച് നഗരത്തിൽ നിന്നും യാചകരെ ഒഴിപ്പിച്ചെന്നും ഇവാൻവ പോയതോടെ അഭയകേന്ദ്രങ്ങളിൽ നിന്നും ഇവർ കൂട്ടത്തോടെ തിരിച്ചെത്തിയെന്നും ആരോപണം ഉയർന്നിരുന്നു. ഇതിനുള്ള മറുപടികൂടിയാണ് ജയിൽ വകുപ്പ് പുറത്ത് വിടുന്ന പുനരധിവാസ കേന്ദ്രങ്ങളിലെ കണക്കുകൾ.